മൂടൽ മഞ്ഞും ചാറ്റൽ മഴയും; റിയാദും പരിസര പ്രദേശങ്ങളും തണുപ്പിന്റെ പിടിയിൽ
റിയാദ്: കനത്ത കുളിരും മൂടൽ മഞ്ഞും ചാറ്റൽ മഴയും നിറഞ്ഞ ഡിസംബറിലെ ആദ്യ പ്രഭാതം സഊദി തലസ്ഥാനമായ റിയാദിന് നവ്യാനുഭൂതിയായി. ശൈത്യത്തിന്റെ വരവറിയിച്ചു കൊണ്ട് പുലർച്ചെ മുതൽ ആരംഭിച്ച മൂടൽ മഞ്ഞ് ഉച്ചയായിട്ടും ശക്തമായി തുടരുകയാണ്. ചാറ്റൽ മഴയും കാറ്റും കൂടിയായതോടെ തലസ്ഥാന നഗരിയും പരിസര പ്രദേശങ്ങളും കുളിരണിഞ്ഞിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനമാരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും തണുപ്പ് ശക്തമായിരുന്നില്ല. രാത്രികാലങ്ങളിൽ മാത്രമായിരുന്നു തണുപ്പ് അനുഭവപ്പെട്ടിരുന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങരുതെന്ന് റിയാദ് ബദറുദ്ദീൻ പോളിക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ.സുരേഷ് ആവശ്യപ്പെട്ടു. ഇത്തരം കാലാവസ്ഥയുണ്ടാകുമ്പോൾ പുറത്ത് ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഉണർത്തി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ശ്വാസ തടസ്സവും ചുമയുമടക്കമുള്ള രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. നിയന്ത്രണ വിധേയമാണെങ്കിലും കോവിഡ് രോഗ ഭീഷണിയും നില നിൽക്കുന്നതിനാൽ പൊതുജനങ്ങൾ സൂക്ഷമത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ദർ ആവശ്യപ്പെടുന്നത്. തണുപ്പ് വസ്ത്രങ്ങളണിയാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വിൻഡോ തുറന്നിടരുതെന്നും ദൂരയാത്രകൾ തൽക്കാലത്തേക്ക് ഒഴിവാക്കുന്നത് നല്ലതാണെന്നും ഇവർ നിർദ്ദേശിക്കുന്നു.
ചാറ്റൽ മഴയും മൂടൽ മഞ്ഞും വാഹന ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ ചെറിയ അപകടങ്ങളൂം ഗതാഗത തടസ്സവുമുണ്ടായി. അതെസമയം തണുപ്പ് വസ്ത്രങ്ങൾക്ക് ഡിമാന്റ് കൂടി. ഇത്തരം കടകളിൽ തിരക്കുണ്ട്. എന്നാൽ സ്കൂളുകൾ തുറക്കാത്തത് മൂലം കച്ചവടം പകുതിയിലേറെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ തണുപ്പ് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."