തോട് നിറയെ മാലിന്യങ്ങള്‍: ജനം രോഗഭീതിയില്‍
എടച്ചേരി: ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ രോഗ ഭീതിയിലാഴ്ത്തി തോട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എടച്ചേരി പഞ്ചായത്തിലെ മാണിക്കോത്ത് താഴ തോട്ടിലാണ് ടൗണിലെ മാലിന്യങ്ങള്‍ ഉള്‍പ്പെടെ മാസങ്ങളായി കെട്ടിക്കിടക്കുന്നത്. മഴക്കാലത്തിന് തൊട്ട് മുന്‍പായി പുതിയങ്ങാടി ടൗണിലും പരിസരങ്ങളിലും ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച ഭരണ സമിതി ഈ തോട്ടിലെ മാലിന്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മഴ തുടങ്ങിയതോടെ കടകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ തളളുന്നത് ഈ തോട്ടിലാണ്. ടൗണിലെ ഓവു ചാലിലൂടെ മാലിന്യങ്ങള്‍ ഒഴുകിയെത്തി പുതിയങ്ങാടി-മാണിക്കോത്ത് താഴയുളള ഈ തോട്ടില്‍ കൂമ്പാരമായി കിടക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുന്ന ഈ തോടിന് സമീപമായി ഒരു അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടി വെളളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ കൊതുക് ശല്യവും വര്‍ധിച്ചിട്ടുണ്ട്. അങ്കണവാടിയിലേക്ക് തോടിന്റെ പരിസരത്തെ കിണറുകളില്‍ നിന്നാണ് ഭക്ഷണ പാചകത്തിനും മറ്റും വെളളം എടുക്കുന്നത്.
മാലിന്യം കെട്ടിക്കിടന്ന് വെളളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ തോടിന്റെ പരിസരത്തെ കിണറുകളെല്ലാം മലിനമാകുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. എടച്ചേരിയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതിനിടയില്‍ തോടിന് സമീപം താമസിക്കുന്ന കുടുംബങ്ങള്‍ ഏറെ ഭീതിയിലാണ്. ആരോഗ്യ വകുപ്പ് ജീവനക്കാരും ഇന്ന് വരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
നേരത്തെ മഴക്കാലത്തിന് മുന്‍പ് തോടുകളും ഓവുചാലുകളും വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ പുതിയങ്ങാടി മുതല്‍ മാണിക്കോത്ത്താഴെ വരെയുളള തോട് ശുചീകരിച്ചിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു മുന്‍കാലങ്ങളില്‍ തോട് ശുചീകരിച്ചിരുന്നത്. മാലിന്യ നിക്ഷേപത്തിന് പുറമെ വീടുകളിലെയും മറ്റും മലിന ജലം ഒഴുക്കിവിടുന്നതും ഈ തോട്ടിലേക്കാണ്. തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പഞ്ചായത്ത്-ആരോഗ്യ വകുപ്പ് അധികൃതരോട് പല തവണ മലിന്യ നിക്ഷേപത്തെ കുറിച്ച് പരിതിപ്പെട്ടിട്ടും യാതൊരു നടപടിയുംഇതുവരെയും കൈക്കൊണ്ടിട്ടില്ല.
വീട്ടുകാരില്‍ നിന്ന് 150 രൂപ ഈടാക്കി കുടുംബശ്രീ മുഖേന മാലിന്യം ശേഖരിച്ച് അന്യസംസ്ഥാനത്തേക്ക് കയറ്റി അയക്കുന്ന പദ്ധതിയും ഇപ്പോള്‍ നിലച്ച മട്ടാണ്. മാസങ്ങള്‍ക്ക് മുന്‍പ് ശേഖരിച്ച മാലിന്യങ്ങള്‍ പോലും നീക്കം ചെയ്യാതെ പഞ്ചായത്തിന്റെ പലയിടത്തും കെട്ടികിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."