ഓ.... പാതാര്‍
മുഹമ്മദ് ഫൈസി പാതാര്‍
1960 കാലം, ആളുകള്‍ ഒറ്റക്കും കൂട്ടമായും വന്നു. പരിചയമില്ല, എങ്ങുനിന്നോ വന്നവര്‍, അടുത്തു, അറിഞ്ഞു, ഒന്നായിതീര്‍ന്നു. അന്നത്തിനു വക കണ്ടെത്തണം, കിടക്കാന്‍ ഒരു ഇടം വേണം. ചാലിയാര്‍ പുഴ കടന്ന് വന്നവരൊക്കെ ഇത്രയേ ആഗ്രഹിച്ചുള്ളൂ. മരം മുറിച്ചു, ചൂള വച്ചു, കരിയുണ്ടാക്കി, തലച്ചുമടായി ചുങ്കത്തറ, എടക്കര ഭാഗത്തേക്ക് കൊണ്ടുപോയി വിറ്റു. കിട്ടുന്നത് കൊണ്ട് അന്നം വാങ്ങി, പാറമടയിലും മരച്ചുവട്ടിലും ഉണ്ടു, ഉറങ്ങി, ക്രമേണ കുടിലുകള്‍ പൊങ്ങി. ഒരു നാട് വളരാന്‍ തുടങ്ങി. കാട് വെട്ടിത്തെളിച്ചു, പിന്നീട് പട്ടയം ഉണ്ടാക്കി. ഘോര വനങ്ങള്‍ നാടായി തീര്‍ന്നത് അങ്ങനെയാണ്.
മലയോര മേഖലയിലേക്ക് പിന്നെയും ആളുകള്‍ വന്നു. നൂറ് കണക്കിന് വീടുകളായി ഇപ്പോള്‍. മനോഹര വീടുകള്‍, കെട്ടിടങ്ങള്‍, റബ്ബര്‍ തോട്ടം, തെങ്ങ്, കവുങ്ങ്, കൃഷിയിടങ്ങള്‍ ധാരാളം. റോഡ്, പാലം നാട് ഏറെ മാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കച്ചവടക്കാര്‍, പ്രവാസികള്‍, നാടിന്റെ സാമ്പത്തിക സ്രോതസും വളര്‍ന്നു. പള്ളി, അമ്പലം, ചര്‍ച്ച്, ആരാധനാലയങ്ങളുമായി. മലാംകുണ്ട്, അതിരിവീട്ടി, മുരിങ്ങാഞ്ഞിരം, മുട്ടിപ്പാലം, വാളംകൊല്ലി ഇവിടുത്തുകാരൊക്കെ ഒരുമിച്ച് കൂടുന്ന സ്ഥലമാണ് പാതാര്‍. ചെറുതും വലുതുമായി മുപ്പതോളം കടകള്‍, മനോഹരമായ പള്ളി, ചെറിയ രണ്ടു പാലങ്ങള്‍ പാതാറങ്ങാടി ഇങ്ങനെയായിരുന്നു.
ഓഗസ്റ്റ് എട്ട്, മഴ കനത്തുപെയ്യുകയാണ്, ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന മഴ. തോട് നിറഞ്ഞൊഴുകി, ഉച്ചയോടെ വെള്ളം ശക്തമായി ഒലിച്ചു. കടകളിലും വീടുകളിലും വെള്ളം കയറി, അപകടം മുന്‍കൂട്ടി കണ്ട് സമീപവാസികള്‍ താമസം മാറ്റി. മഹല്ല് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും ആദ്യമേ ഇറങ്ങി. മദ്‌റസ തുറന്ന് കൊടുത്തു. വീടുകളില്‍ നിന്ന് പറ്റാവുന്ന സാധനങ്ങളൊക്കെ മദ്‌റസയിലേക്ക് മാറ്റി, വൈകുന്നേരത്തോടെ വീണ്ടും മഴ ശക്തമായി, ഏകദേശം അഞ്ച് മണിയോടെ ഉഗ്ര ശബ്ദത്തില്‍ മരത്തടികളും പാറക്കല്ലുകളുമായി കാട് ഒലിച്ചിറങ്ങി വന്നു. അരനൂറ്റാണ്ടിലേറെയായി പതുക്കെ പതുക്കെ വളര്‍ന്നു വന്ന പാതാര്‍ നിമിഷങ്ങളെ കൊണ്ട് ഇല്ലാതെയായി.
പാതാറിന് മനോഹാരിത പകര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന തേമ്പാറ മല, ഗര്‍ഭം കലക്കി മല ഒലിച്ച് ഉരുണ്ടു വന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരുപാടു സ്വപ്നങ്ങളായിരുന്നു. നിത്യ വേലക്കാരായ ചന്ദ്രികയുടെ വീടും കൂട്ടില്‍ കെട്ടിയിട്ട പതിനൊന്ന് ആടുകളും കുട്ടന്റെ വീടും നാട്ടിലെത്തിയ കാട്ടാറ് ആദ്യമേ അകത്താക്കി. ഇരച്ചു വന്ന മലവെള്ളം പാതാര്‍ അങ്ങാടിയിലെത്തിയതോടെ കോട്ടാടന്‍ ഇബ്‌റാഹീം, സൈദ് ഇവരുടെ ഹോട്ടലും പലചരക്ക് കടയും, ബാബു, ആലി, റസാഖ്, നാസര്‍ ഇവരുടെ വീടും സ്ഥലമടക്കം ഒലിച്ചിറങ്ങി. പതിനഞ്ചു വര്‍ഷത്തോളം പ്രവാസം കൊണ്ട് സമ്പാദിച്ച പൂക്കോടന്‍ മുഹമ്മദ് ബഷീര്‍ ഹുദവി, ഉസ്മാന്‍ ചൊള്ളപ്ര ഇവരുടെ ഇരുനില വീടുകളും ഒരായുസു കൊണ്ട് മാവുങ്ങല്‍ ശരീഫ് ഉണ്ടാക്കിയ വീടും സ്ഥലവും കടയും കലക്ക് വെള്ളത്തില്‍ കുതിര്‍ന്നു പോയി. ഒറ്റക്കടയും ബാക്കിയില്ലാത്ത വിധം തകര്‍ന്നടിഞ്ഞ പാതാര്‍ അങ്ങാടി ഇപ്പോള്‍ വലിയ മരത്തടികളും പാറക്കല്ലുകളും വന്നടിഞ്ഞ ഭീകര സ്ഥലമായി മാറി. ആളപായം ഇല്ലെന്നതൊഴിച്ചാല്‍ പാതാറില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
എണ്‍പത് വീട്ടുകാര്‍ മാത്രമുള്ള പാതാര്‍ മഹല്ലിന്റെ സാമ്പത്തിക സ്രോതസ് കൂടെയാണ് മലവെള്ളം കൊണ്ടുപോയത്. നാലു പതിറ്റാണ്ടിലേറെ പഴക്കമുളള പാതാര്‍ മസ്ജിദുന്നൂര്‍ പത്തു വര്‍ഷം മുമ്പാണ് ജുമാ മസ്ജിദായി മാറിയത്. ഖബര്‍സ്ഥാനുള്ള പൂളപ്പാടം കേന്ദ്ര മഹല്ലിലേക്ക് നാല് കിലോമീറ്ററോളം ദൂരമുണ്ട്. മയ്യത്തുമായി കിലോമീറ്ററുകള്‍ നടക്കേണ്ട പ്രയാസം പരിഹരിക്കാന്‍ സ്വയമായി സ്ഥലം കണ്ടത്താന്‍ ആലോചിക്കുന്നതിനിടയിലാണ് നിലവിലെ പള്ളിയും സ്ഥലവും കൂടി നഷ്ടമായത്. സുമനസുകളുടെ സഹായമില്ലാതെ ഈ മഹല്ലിന് ഇനി മുന്നോട്ട് പോവാന്‍ കഴിയില്ല.
കവളപ്പാറ, കവലയും കാച്ചിലും കഴിച്ച് ജീവിച്ച കാടിന്റെ മക്കളെ കുഴിച്ചെടുക്കുകയാണ് ഇതെഴുതുമ്പോഴും രക്ഷാപ്രവര്‍ത്തകര്‍. ഓടിയും ചാടിയും നടന്ന മലകള്‍, പൂപറിച്ചും കളിച്ചും രസിച്ച താഴ്‌വരകള്‍, കോളനിക്കാരുടെ സ്വന്തം മുത്തപ്പന്‍ മല ഒരു നിമിഷം കൊണ്ട് മരണത്തിന്റെ താഴ്‌വരയായി മാറി. കാഴ്ചക്കാരുടെ കണ്ണും കരളും നിറക്കുന്ന വിധത്തില്‍ ഒരു കോളനി മുഴുവന്‍ മണ്ണിനടിയിലായി. അന്‍പത്തിയൊന്‍പത് പേര്‍ മണ്ണിനടിയിലായെന്നാണ് ഔദ്യോഗിക കണക്ക്. മുപ്പതിലേറെ ശരീരങ്ങള്‍ ലഭിച്ചു. ഇപ്പോഴും ജെ.സി.ബി കുഴിച്ച് കൊണ്ടിരിക്കുന്നു. ഓരോ മണ്‍കട്ട നീങ്ങുമ്പോഴും പ്രതീക്ഷയോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഇമവെട്ടാതെ നോക്കിനില്‍ക്കുകയാണ്.
കവളപ്പാറയില്‍ നിന്ന് ലഭിക്കുന്ന അഴുകിയ മൃതദേഹങ്ങളെ തിരിച്ചറിയാന്‍ പാടുപെടുകയാണ് രക്ഷാപ്രവര്‍ത്തകള്‍, മഹര്‍ മാലയിലെ ലോക്കറ്റിലെ പേര് കണ്ടാണ് ആബിദയെന്ന നിക്കാഹ് കഴിഞ്ഞ് വിവാഹത്തിന് കാത്തുനില്‍ക്കുന്ന മണവാട്ടിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. നിസ്‌കാരക്കുപ്പായത്തോടൊപ്പമാണ് സക്കീനയെന്ന അമ്പതുകാരിയെ കിട്ടിയത്. സക്കീനയുടെ ഭര്‍ത്താവ് കരീം മണ്ണിടിച്ചിലില്‍ കാലു തകര്‍ന്ന് ചികിത്സയിലാണ്. ഫൗസിയ മുഹമ്മദ് ദമ്പതികള്‍ മണ്‍കട്ടകളോടൊപ്പം ചേര്‍ന്നപ്പോള്‍ അനാഥയായത് രണ്ട് പെണ്‍മക്കളാണ്. മൂത്തവള്‍ ഗര്‍ഭിണിയും രണ്ടാമത്തവള്‍ക്ക് പതിനാറ് വയസുമുണ്ട്. ഉപ്പയുടെയും ഉമ്മയുടെയും ദാരുണാന്ത്യത്തില്‍ മനം തകര്‍ന്നിരിക്കുകയാണ് ഇവര്‍. വീടിന് മുകളിലേക്ക് പൊട്ടിവീണ മണ്‍കട്ടകള്‍ ഇവരുടെ വീടിനെ നിശേഷം തകര്‍ത്തു. ചെളിയില്‍ പൂന്തിക്കിടക്കുന്ന മകളെ രക്ഷപ്രവര്‍ത്തകരാണ് രക്ഷിച്ചത്. രാത്രി എട്ട് മണിയോടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഒരു കുന്നിറങ്ങി വന്നപ്പോള്‍ നിശ്ചലമായത് ഒരു പ്രദേശമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."