രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി വീണ്ടും അഴീക്കോട്
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീറും വാശിയും നിറഞ്ഞ അങ്കത്തിന് സാക്ഷിയായ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഇനി എന്തെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളില്‍ സജീവമായി.
സിറ്റിങ് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവച്ചാല്‍ അഴീക്കോട് ഒരിക്കല്‍കൂടി കടുത്ത പോരാട്ടത്തിനു സാക്ഷ്യംവഹിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുതന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. തീപ്പൊരി പ്രസംഗത്തിലൂടെ മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ കെ.എം ഷാജിയും മാധ്യമപ്രവര്‍ത്തകന്റെ താരപരിവേഷത്തോടെ എല്‍.ഡി.എഫ് രംഗത്തിറക്കിയ എം.വി രാഘവന്റെ മകന്‍ എം.വി നികേഷ് കുമാറും തമ്മില്‍ കടുത്ത മത്സരമായിരുന്നു മണ്ഡലത്തില്‍ അരങ്ങേറിയത്. മണ്ഡലത്തില്‍ വികസനമില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രചാരണത്തിനിടെ കിണറ്റിലിറങ്ങി വെള്ളംകോരുന്ന നികേഷിന്റെ ദൃശ്യങ്ങളും ഉരുളക്കുപ്പേരി പോലെയുള്ള ഷാജിയുടെ മറുപടിയും സംസ്ഥാനമാകെ ചര്‍ച്ചയായിരുന്നു.
മണ്ഡലം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു കടന്നാല്‍ സ്ഥാനാര്‍ഥിനിര്‍ണയം ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാണ്. എം.വി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ പാര്‍ട്ടിയിലെ അതൃപ്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയ കാരണമെന്നു സി.പി.എം വിലയിരുത്തിയിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയാല്‍ നികേഷിനെ വീണ്ടും മത്സരത്തിനിറക്കണമോയെന്ന് പാര്‍ട്ടിക്ക് ചര്‍ച്ച ചെയ്യേണ്ടിവരും. തെരഞ്ഞെടുപ്പിനുശേഷം മാധ്യമമേഖലയില്‍ സജീവമായ നികേഷ് ഇപ്പോഴും ജില്ലയിലെ പാര്‍ട്ടി വേദികളില്‍ എത്താറുണ്ട്. സി.പി.എം ജില്ലാ നേതൃത്വവുമായുള്ള സൗഹൃദമാണ് ഇതിനുകാരണം.സി.പി.എം ശക്തികേന്ദ്രമായ അഴീക്കോട് നിന്ന് ജയിച്ച കെ.എം ഷാജിക്ക് പകരക്കാരനെ കണ്ടെത്തല്‍ ലീഗ് നേതൃത്വത്തിനും വെല്ലുവിളിയാകും. മണ്ഡലം രൂപീകരിച്ചശേഷം നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. ആദ്യം ജയിച്ചതു സി.പി.എം പുറത്താക്കിയ ശേഷം സി.എം.പി രൂപീകരിച്ച് മത്സരിച്ച എം.വി രാഘവനായിരുന്നു. 1987ല്‍ സി.പി.എമ്മിലെ ഇ.പി ജയരാജനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2011ല്‍ സി.പി.എമ്മിലെ എം. പ്രകാശനെയാണ് ഷാജി തോല്‍പ്പിച്ചത്. ടി.കെ ബാലന്റെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച എം. പ്രകാശന്‍ അടുത്തവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."