ഗര്‍ഭിണിക്ക് ഡോക്ടര്‍ കുറിച്ചുകൊടുത്തത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്
കരുനാഗപ്പള്ളി: ചികിത്സ കിട്ടാതെതമിഴ്‌നാട് സദേശി മരിച്ചത് വിവാദമായതിന് പിന്നാലെ, രണ്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ഡോക്ടര്‍ കുറിച്ചു നല്‍കിയതും വിവാദത്തില്‍. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ആദിനാട് നോര്‍ത്ത് പ്രവീണാലയത്തില്‍ പ്രവിതക്കാണ് സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് കുറിച്ചു നല്‍കിയത്. യുവതി സ്‌കാനിങ് റിപ്പോര്‍ട്ടുമായാണ് രണ്ടുദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ 'ഇന്നലെ പറഞ്ഞിരുന്നയാളല്ലേ'യെന്നു മാത്രം പറഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ചു നല്‍കുകയായിരുന്നു.
കുറിപ്പിലെ മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോഴാണു ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണെന്ന് അറിയുന്നത്. മരുന്നുകുറിച്ച് നല്‍കിയ ശേഷം ലുങ്കിയും ബനിയനും വാങ്ങി ലേബര്‍ റൂമില്‍ വരാന്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി നഴ്‌സുമാരോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തിരിച്ച് ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അബദ്ധം മനസിലായ ഡോക്ടര്‍ ക്ഷമാപണം നടത്തുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ സീനിയര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്നുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. യുവതി വീട്ടിലെത്തിയശേഷം ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണു പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഡോക്ടര്‍ക്കെതിരേ ആശുപത്രി സൂപ്രണ്ടിന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമം വഴി നിരോധിച്ചിട്ടും ഡോക്ടറുടെ നേതൃത്വത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താറുണ്ടെന്നു യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കുറ്റാരോപിതയായ ഡോക്ടര്‍ വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. അവിടെ ഇത്തരം കേസുകളാണ് കൂടുതലും നടക്കുന്നതെന്നാണ് ആരോപണം. ഒരു വര്‍ഷം മുന്‍പ് ഇരട്ടക്കുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിനിയായ യുവതി ലേബര്‍ റൂമില്‍ മരിച്ചിരുന്നു.
മരണം ചികിത്സാ പിഴവുമൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആ സംഭവത്തിലും കുറ്റാരോപിതയായ ഈ ഡോക്ടര്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ല. ഡോക്ടര്‍ക്കെതിരായ പരാതിയില്‍ ഡി.എം.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."