ആ യുവാവിനെ മാത്രം ജലീല്‍ സാഹിബ് പരിചയപ്പെടുത്തിയില്ല
അബൂദബി യാത്ര തീരുമാനിച്ചതു മുതല്‍ ജലീല്‍ഹാജിയെന്ന പ്രിയസുഹൃത്ത് ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അദ്ദേഹം ദുബായിലാണെങ്കിലും എന്നെ കാണാനായി തീര്‍ച്ചയായും അബൂദബിയില്‍ എത്തുമെന്നു പറഞ്ഞു. അദ്ദേഹം അങ്ങനെയാണ്, എത്ര തിരക്കാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ മടിയില്ലാത്ത സന്മനസ്സിന്റെ ആള്‍രൂപം.
''ജലീല്‍സാഹിബ് നിങ്ങള്‍ അവിടെയെത്തുന്നതും കാത്തിരിക്കുകയാണ്.'' എന്ന് പ്രിയ സുഹൃത്തായ ഇക്ബാലും പറഞ്ഞു.
കോഴിക്കോട്ടു നിന്നു പുറപ്പെടുന്നതിന്റെ തലേന്നും അന്നു കാലത്തുമെല്ലാം ജലീല്‍സാഹിബ് വിളിച്ച് ഒരുക്കത്തിന്റെയും യാത്രയുടെയും കാര്യങ്ങള്‍ ചോദിച്ചു. അതിനിടയില്‍ സാധാരണസംഭവം പോലെ ഒരു കാര്യം പറഞ്ഞു, ''ഒരു വീഴ്ച പറ്റി. കാലിനു ചെറിയൊരു ചതവുണ്ട്. അതു പ്രശ്‌നമാക്കേണ്ട. നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കും.''
അബൂദബിയില്‍ വിമാനമിറങ്ങിയപ്പോഴും ആദ്യം വിളിച്ചതു ജലീല്‍സാഹിബായിരുന്നു. കാല്‍വേദന കൂടിയതിനാല്‍ തനിക്കു വരാനായില്ലെന്നും അബൂദബിയില്‍ എല്ലാ സൗകര്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഊഷ്മളമായ സ്വീകരണവും ആതിഥ്യവുമായിരുന്നു അവിടെ. ഗള്‍ഫ് സത്യധാരാ വാര്‍ഷികത്തിന്റെ സംഘാടകര്‍ വി.വി.ഐ.പി പരിഗണനയാണു തന്നത്.
ആദ്യത്തെ രണ്ടുദിവസം പരിപാടികളുടെ തിരക്കായിരുന്നു. അതിനിടയിലും ജലീല്‍ഹാജി വിളിച്ചുകൊണ്ടിരുന്നു. ഓരോ ദിവസത്തെയും വിശേഷങ്ങള്‍ അന്വേഷിച്ചു. ക്ഷേമാന്വേഷണം നടത്തി. തനിക്കു വരാനൊക്കാത്തതില്‍ ആവര്‍ത്തിച്ചു ക്ഷമ പറഞ്ഞു.
മൂന്നാംനാള്‍, കാലത്തു തന്നെ അദ്ദേഹം വിളിച്ച് ഇങ്ങനെ പറഞ്ഞു- ''നിങ്ങള്‍ ഇന്നുച്ചയ്ക്കു തന്നെ ദുബായിലേയ്ക്കു വരണം.''
അതുകേട്ടു ഞാന്‍ ആദ്യമൊന്നു ഞെട്ടി. ദുബായില്‍ കുറേക്കാലംമുമ്പ് പോയിട്ടുണ്ടെങ്കിലും അബൂദബിയില്‍നിന്നു തനിച്ചു ദുബായിയെന്ന മഹാനഗരത്തിലെത്തി അവിടെ എവിടെയോ താമസിക്കുന്ന മണ്ണാര്‍ക്കാട്ടുകാരനായ ഉദയംതുരുത്തില്‍ അബ്ദു മകന്‍ അബ്ദുല്‍ ജലീല്‍ എന്നയാളെ കണ്ടെത്തുന്നതെങ്ങനെ. അന്നാട്ടിലെ ഭാഷയറിയില്ല. മലയാളികളെ ആരെയെങ്കിലും കണ്ടുപിടിച്ചാല്‍ത്തന്നെ ഞാന്‍ അന്വേഷിക്കുന്ന അബ്ദുല്‍ ജലീലിനെ അവര്‍ അറിയണമെന്നില്ല.
എന്തു മറുപടി പറയണമെന്നറിയാതെ പകച്ചുനില്‍ക്കെ മറുപുറത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി: '' ഇവിടെ എത്തണ കാര്യം ആലോചിച്ചു വെഷമിക്കണ്ട. നിങ്ങളവിടെ തയാറായി നിന്നാല്‍ മാത്രം മതി. അജ്മാനിലേയ്ക്കു പോകുന്ന സുഹൃത്തുണ്ട്. മൂപ്പരെ വണ്ടീല് ദുബായിലെത്താം. അവിടന്ന് ന്റെ സ്ഥലത്തേയ്ക്കു കൊണ്ടുപോരാന്‍ ആളെത്തും.''
അദ്ദേഹം പറഞ്ഞപോലെ എല്ലാം ചിട്ടയോടെ സംഭവിച്ചു. ഡോ. ഖാദര്‍ ഒളവട്ടൂരിന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചു നേരേ അജ്മാനിലേയ്ക്കുള്ള കാറില്‍ യാത്രയാരംഭിച്ചു. ദൂരത്തെ വളരെ വേഗം കീഴ്‌പ്പെടുത്തി ദുബായിലെത്തി. അപ്പോഴതാ നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്തു പാര്‍ക്കു ചെയ്ത കാര്‍. ഞങ്ങളുടെ വാഹനം നിര്‍ത്തുമ്പോഴേയ്ക്കും എന്നത്തെയും പോലെ ഹൃദയം തുറന്ന പാല്‍പ്പുഞ്ചിരിയുമായി ജലീല്‍സാഹിബ്.
അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം നടന്നടുക്കുമ്പോള്‍ കാലിന്റെ പരുക്കു വ്യക്തമായിരുന്നു. വേദന പുറത്തുകാണിക്കാതെ വേച്ചുവേച്ചാണു നടക്കുന്നത്. കാലിന്റെ കാര്യം ചോദിച്ചപ്പോള്‍ ''അതൊന്നും സാരല്യ, നമ്മക്കൊന്നു കറങ്ങാം.'' എന്ന മറുപടി. കാറോടിച്ചതു ജലീല്‍സാഹിബ് തന്നെയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും മനസ്സുതുറന്നു സംസാരിച്ച് ദുബായിലെ തിരക്കേറിയ നിരത്തുകളിലൂടെ ഏറെ ദൂരം സഞ്ചരിച്ചു. അതു കഴിഞ്ഞ് ദുബായ് ഭരണാധികാരിയുടെ കൊട്ടാരവും അദ്ദേഹം പ്രാര്‍ഥിക്കുന്ന പള്ളിയുമെല്ലാമുള്ള ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്ക്. കണ്ടിരിക്കേണ്ട കുറേ അത്ഭുതക്കാഴ്ചകള്‍ കാണിച്ചു തന്ന ശേഷം കാര്‍ ഒരു പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തി അദ്ദേഹം പറഞ്ഞു: ''ഇനി അല്‍പ്പം നടക്കാം.''
ആ യാത്ര ജലീല്‍സാഹിബിന്റെ ജീവിതം കരുപ്പിടിപ്പിച്ച പാതകളിലൂടെയുള്ള യാത്രയായിരുന്നു. അത്യാവശ്യം സമ്പന്നനായ പിതാവിന്റെ മകനായിട്ടും സ്വന്തം കാലില്‍ നില്‍ക്കാനായി, സ്വന്തം പാത കണ്ടെത്താനായി ഇറങ്ങിത്തിരിച്ച അബ്ദുല്‍ ജലീല്‍ എന്ന ചെറുപ്പക്കാരന്‍. പല നാടുകളില്‍ പല ജോലിചെയ്ത് ഒടുവില്‍ ദുബായില്‍. ''ഇവിടെ ഞാന്‍ കുറേക്കാലം ടാക്‌സി ഓടിച്ചു നടന്നിട്ടുണ്ട്. ഇവിടെ കഴിഞ്ഞ കാലത്തു പട്ടിണിയുടെയും ഇല്ലായ്മയുടെയും വിലയറിഞ്ഞിട്ടുണ്ട്. ദാ... അപ്പുറത്തെ ആ ചെറിയ കെട്ടിടത്തിനു മുകളിലാണു ഞാന്‍ കുറേനാള്‍ താമസിച്ചിരുന്നത്.'' ജലീല്‍ ഹാജി പിന്നീട് ആത്മഗതമെന്നോണം പറഞ്ഞു, ''അതുകൊണ്ടു വലിയ നേട്ടമുണ്ടായി എന്ന അഭിമാനമുണ്ട്. മറ്റുള്ളവരുടെ കഷ്ടതയും ദുരിതവും അറിയാനും കഴിവുള്ള സഹായം ചെയ്യാനുമുള്ള മനസ്സുണ്ടാക്കിയത് അന്നത്തെ ആ ജീവിതപാഠമാണ്. അതോടൊപ്പം, കറകളഞ്ഞ വിശ്വാസവും.''
ജലീല്‍ഹാജി ഇന്നു പഴയനിലയിലല്ല. സാമ്പത്തികമായി വളരെയേറെ സുരക്ഷിതമായ അവസ്ഥയിലാണ്. പക്ഷേ, അത് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ഇപ്പോഴും പഴയ ലാളിത്യത്തോടെയാണു ജീവിതം. കാഴ്ചയിലും പെരുമാറ്റത്തിലും തികച്ചും സാധാരണക്കാരന്‍. ഒരു കാര്യത്തില്‍ അദ്ദേഹം വളരെ മുന്നോട്ടുപോയി. ആരെയുമറിയിക്കാതെ ഒട്ടേറെപ്പേര്‍ക്കു കൈത്താങ്ങാവാന്‍ ഈ മനുഷ്യസ്‌നേഹിയും കൂട്ടുകാരും എപ്പോഴുമുണ്ട്.
അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
''നിങ്ങള് ദുബായ് ഗോള്‍ഡ് സൂക്ക് കണ്ടിട്ടുണ്ടോ. ഇവിടെ അടുത്താണ്. നമുക്ക് അവിടെവരെ പോകാം.'' തെരുവിലൂടെ നടക്കുന്നതിനിടയില്‍ ജലീല്‍ സാഹിബ് പറഞ്ഞു.
''സ്വര്‍ണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്കല്ലേ ഗോള്‍ഡ് സൂക്കില്‍ കൗതുകം തോന്നുക. എനിക്ക് തീരെ താല്‍പ്പര്യമില്ല.'' ഞാന്‍ മറുപടി നല്‍കി. എന്നാലും അതുവഴി പോകണമെന്നായി ജലീല്‍സാഹിബ്. ''അതിനടുത്ത് ഒരാള്‍ എന്നെ കാത്തിരിപ്പുണ്ട്. ഒരു ചെറുപ്പക്കാരനാണ്. എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞവനാണ്. ജോലി കിട്ടിയില്ല. അവന്റെ ബാപ്പായ്ക്ക് കാന്‍സറാണ്. വീട്ടിലെ കാര്യം കുറേ കഷ്ടമാണ്. ഇവിടെ കൊണ്ടുവന്നതും താമസിപ്പിക്കുന്നതും ഞങ്ങള്‍ കുറച്ചുപേരാണ്. എന്തെങ്കിലും പണികിട്ടാന്‍ ശ്രമിക്കുന്നുണ്ട്. അതുവരെ താമസത്തിനും ഭക്ഷണത്തിനും വീട്ടിലേയ്ക്ക് അയക്കാനുള്ളതുമെല്ലാം ഞങ്ങള്‍ നല്‍കും.''
ജലീല്‍ഹാജിയും സുഹൃത്തുക്കളും ഇതേപോലെ പലര്‍ക്കും താങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി അതു തുടരുന്നു. പലര്‍ക്കും നല്ല ജോലിയും സ്വസ്ഥജീവിതവും കിട്ടി. ചിലരെല്ലാം സമ്പന്നരുമായി.
''അതൊക്കെ നമുക്കു തരുന്ന സംതൃപ്തി ചെറുതല്ലല്ലോ.'' ജലീല്‍സാഹിബ് എന്റെ മുഖത്തുനോക്കി നിഷ്‌കളങ്കമായി ചിരിച്ചു.
ഞങ്ങള്‍ വീണ്ടും നടന്നു. അതിനിടയില്‍ ജലീല്‍ സാഹിബ് വഴിയില്‍ക്കണ്ട സുഹൃത്തുക്കളെയെല്ലാം എനിക്കു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നടത്തുന്ന പല സ്ഥാപനങ്ങളിലും കയറി വര്‍ത്തമാനം പറഞ്ഞിരുന്നു. പലരുടെയും സല്‍ക്കാരം ആസ്വദിച്ചും വര്‍ത്തമാനം പറഞ്ഞും ഒടുവില്‍ ഞങ്ങള്‍ ഗോള്‍ഡ് സൂക്കിനടുത്തെത്തി.
അതിനടുത്ത കനാലിനടുത്തേയ്ക്കായി അടുത്ത നടത്തം.
അവിടെയെത്തിയപ്പോള്‍ ജലീല്‍സാഹിബ് പറഞ്ഞു, ''രണ്ടു മിനിറ്റ് ഇവിടെ നില്‍ക്കണേ. ഞാനിപ്പോള്‍ വരാം.''
അദ്ദേഹം നടന്നു രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നിടത്തെത്തി. പോക്കറ്റില്‍നിന്നു കുറേ നോട്ടുകളെടുത്ത് അതില്‍ ഒരാള്‍ക്കു നീട്ടി. അതു വാങ്ങുമ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ ആര്‍ദ്രമാകുന്നതായി അകലെ നിന്ന് എനിക്കു തോന്നി. ആ മുഖത്ത് കൃതജ്ഞത തെളിയുന്നതായും തോന്നി.
കുറച്ചുകഴിഞ്ഞ് ജലീല്‍സാഹിബ് തിരിച്ചെത്തി. ''ഇനി നമുക്ക് പോയി വല്ലതും കഴിക്കാം. കുറേ നേരമായില്ലേ ഭക്ഷണം കഴിച്ചിട്ട്.''
അതു കേള്‍ക്കെ ഞാന്‍ ആ മനുഷ്യസ്‌നേഹിയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു. ജലീല്‍സാഹിബ് എനിക്ക് മറ്റെല്ലാവരെയും പരിചയപ്പെടുത്തിത്തന്നു, ആ ചെറുപ്പക്കാരനെയൊഴികെ. അത് എന്തുകൊണ്ടെന്ന് എനിക്കു മനസ്സിലായി. വലതുകൈ ചെയ്യുന്ന നന്മ ഇടതുകൈപോലും അറിയരുതെന്നാണല്ലോ പ്രമാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."