HOME
DETAILS

ചെയ്യുന്നതേ പറയൂ;പറയുന്നത് ചെയ്തിരിക്കും

  
Web Desk
May 04 2023 | 01:05 AM

pcc-president-dk-sivakumar

?അവസാനവട്ട പ്രചാരണത്തിൻ്റെ തിളപ്പിലാണല്ലോ കർണാടക. കോണ്‍ഗ്രസിന്റെ പ്രതീക്ഷ എത്രത്തോളമാണ്?


തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞുവരുന്ന രാഷ്ട്രീയസാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പിയുടെ നയങ്ങള്‍ക്കും എതിരായ ശക്തമായ ജനരോഷം കര്‍ണാടകയിലുണ്ട്. തെരഞ്ഞെടുപ്പില്‍ തീർച്ചയായും അത് പ്രതിഫലിക്കും. വർധിച്ച ഭൂരിപക്ഷത്തില്‍ കോൺഗ്രസ് അധികാരത്തില്‍ വരും.

?സര്‍ക്കാരിനെതിരായ ജനരോഷം മാത്രമാണോ ആത്മവിശ്വാസത്തിൻ്റെ ബലം


അതൊരു പ്രധാന കാരണമാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ബി.ജെ.പി. ജനങ്ങളുടെ ജീവിതസാഹചര്യം തീര്‍ത്തും ദുസ്സഹമാക്കിയ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. വിലക്കയറ്റം, അഴിമതി, ക്രമസമാധാന തകര്‍ച്ച തുടങ്ങിയവ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം മത, ജാതി വിഷയങ്ങളില്‍ വിദ്വേഷമുണ്ടാക്കാനും സമുദായങ്ങളെ പരസ്പരം അകറ്റാനുമാണ് ബി.ജെ.പി ശ്രമിച്ചത്.


കര്‍ഷകരാണ് കർണാടകയുടെ നട്ടെല്ല്. കര്‍ഷകരുടെ ആത്മഹത്യ തുടര്‍സംഭവമായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. കഴിഞ്ഞ വര്‍ഷം 2100 ല്‍ ഏറെ കര്‍ഷകരാണ് കടബാധ്യതയാല്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ പകുതിയിലധികം കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും മരണാനന്തര സഹായം പോലും നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ല. വിത്തിനും വളത്തിനും കീടനാശിനിക്കും അടക്കം വില കൂട്ടി. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളെല്ലാം ബി.ജെ.പി റദ്ദാക്കി. കര്‍ഷകരോഷം ഇനി കാണാനിരിക്കുന്നതേയുള്ളു.


യുവാക്കളുടെ പരാതി കേള്‍ക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചതേയില്ല. തൊഴില്‍ രഹിതര്‍ അനുദിനം വര്‍ധിക്കുമ്പോഴും നിയമന അഴിമതിയിലൂടെ യുവാക്കളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ ദുരിതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് സ്ത്രീകളാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതോടെ കുടുംബ ജീവിതത്തിന്റെ താളം തെറ്റി. പാചക വാതക വില മൂന്നിരട്ടിയിലേറെയായി. എങ്ങനെ അവര്‍ രോഷം കൊള്ളാതിരിക്കും.


സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളും പരമ്പരാഗത വ്യവസായ മേഖലയും തകര്‍ന്നു. ആ വിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു നടപടിയും ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതെല്ലാം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമാണ്. പിന്നെ, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാന്‍ കോണ്‍ഗ്രസിനാകുമെന്ന് അവര്‍ക്കറിയാം. ആ വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്.

?അഴിമതിക്കെതിരായി സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നാണ് ബി.ജെ.പി പറയുന്നത്


അതെല്ലാം ഈ നാട്ടിലെ ജനങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമാണല്ലോ. ഈ രാജ്യത്ത് മറ്റെവിടെയെങ്കിലും ഇതേ രീതിയില്‍ അഴിമതി നടത്തിയ സര്‍ക്കാരോ പാര്‍ട്ടിയോ ഉണ്ടോ. എല്ലാ പ്രവൃത്തിയിലും നാല്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്നു എന്ന് ആദ്യം ആരോപിച്ചത് ഞങ്ങളല്ല. അഴിമതി ആരോപണത്തെ തുടര്‍ന്നല്ലേ മന്ത്രിയായിരുന്ന ഈശ്വരപ്പ രാജിവച്ചത്. ഒരു എം.എല്‍.എ ജയിലില്‍ പോകേണ്ടി വന്നത് കൈക്കൂലി കേസിലല്ലേ. പൊലിസ് നിയമന അഴിമതിയടക്കം നിരവധി അഴിമതികള്‍ പുറത്തുവന്നില്ലേ. എല്ലാത്തിനും പിന്നില്‍ ബി.ജെ.പിയല്ലേ. മന്ത്രിമാരും എം.എല്‍.എമാരും നേരിട്ട് അഴിമതി നടത്തിയത് പുറത്തായിട്ടും അവര്‍ കോണ്‍ഗ്രസിനു മേല്‍ കുറ്റം ആരോപിക്കുന്നത് യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ്.

?പ്രചാരണ രംഗത്ത് എതിരാളികള്‍ക്കെതിരേ വിദ്വേഷം പടര്‍ത്തുന്ന വാക്കുകളാണ് പാര്‍ട്ടി ഭേദമെന്യേ മിക്ക നേതാക്കളില്‍ നിന്നുമുണ്ടാവുന്നത്


ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാവുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധമാറ്റാനാണ് ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രസ്താവനയും ഭീഷണിയുമായി രംഗത്തുവരുന്നത്. കരിമ്പു കര്‍ഷകരുടെ മേഖലയില്‍ പ്രചാരണത്തിനിടെ ബി.ജെ.പി നേതാവ് കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റി ഒരക്ഷരം പറയാതെ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും പരിഹസിക്കുകയാണുണ്ടായത്. ഇതെല്ലാം ഈ നാട്ടിലെ ജനങ്ങള്‍ കാണുന്നുണ്ട്. രാജ്യത്തുടനീളം വിദ്വേഷത്തിൻ്റേയും വെറുപ്പിൻ്റേയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ബി.ജെ.പി. എന്തായാലും കര്‍ണാടകയില്‍ ഇനി അതിന് ജനങ്ങള്‍ സമ്മതിക്കില്ല.

?സംവരണം സംബന്ധിച്ച പ്രചാരണം പരിധിവിടുകയാണല്ലോ. എന്താണ് ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്


നിലവിലെ സംവരണം വര്‍ധിപ്പിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്നാല്‍ ഒരു വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതം വെട്ടിക്കുറച്ചല്ല അത് ചെയ്യേണ്ടത്. മുസ് ലിം വിഭാഗങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം വിലക്കിയ ബി.ജെ.പി നടപടി ആ വിഭാഗത്തോടുള്ള അനീതിയാണ്. അത് അനുവദിക്കില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംവരണ പരിധി 75 ശതമാനമാക്കും. മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ സംവരണാനുപാതം വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഇതോടൊപ്പം പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ട വിഭാഗങ്ങളുടെ പരാതിക്കും പരിഹാരമുണ്ടാക്കും. അര്‍ഹതപ്പെട്ട ഒരു വിഭാഗത്തിനും സംവരണാനുകൂല്യം നിഷേധിക്കില്ല. എന്നാല്‍, എല്ലാ കാലത്തും സ്പര്‍ദ്ധ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ് ബി.ജെ.പി.

?കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടാകുമോ


ഇതെല്ലാം ചിലരുടെ ഭാവനയാണ്. ഇവിടെ നേതാക്കള്‍ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. പ്രചാരണരംഗത്തും കോണ്‍ഗ്രസിലെ ഒരുമ കാണാനാകും. മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമാണ്. അതൊക്കെ ഒരുവിധത്തിലുള്ള തര്‍ക്കവുമില്ലാതെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിനാകും. മുമ്പിൽ എത്തിയിട്ടില്ലാത്ത വിഷയത്തിലാണ് നിങ്ങള്‍ തലപുകയ്ക്കുന്നത്.

?പ്രകടന പത്രികയെക്കുറിച്ച്


നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്ന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്. അഞ്ചിന ഗ്യാരന്‍ഡി പ്രോഗ്രാം ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ്. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി, ശക്തി എന്നീ അഞ്ചിന ഗ്യാരന്‍ഡി പദ്ധതികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിൻ്റെയും ഉന്നതി ലക്ഷ്യമിട്ടുകൊണ്ടാണ്. അധികാരത്തിലേറിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കും. സമൂഹത്തിലെ അവശതയനുഭവിക്കുന്ന എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള പ്രകടന പത്രികയാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍വച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  19 minutes ago
No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  33 minutes ago
No Image

ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍

uae
  •  42 minutes ago
No Image

തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago
No Image

ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി

National
  •  an hour ago
No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  an hour ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  an hour ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  2 hours ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 hours ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 hours ago