ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ചു പ്രതിയെ കീഴടക്കാൻ വെടിയുതിർത്ത് പൊലിസ്
കോഴിക്കോട് • ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമാസക്തനായി അഞ്ചു മണിക്കൂറോളം ഭീതി പടർത്തിയ പ്രതിയെ ഒടുവിൽ വെടിയുതിർത്താണ് പൊലിസ് കീഴ്‌പ്പെടുത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ തറമ്മൽ ഹൗസിൽ ഷാജി (50), ഭാര്യ ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുമാർ (27) കുത്തിപ്പരുക്കേൽപ്പിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിക്ക് വാരിയെല്ലിനും കഴുത്തിനും മാതാവ് ബിജിക്ക് പിൻകഴുത്തിനു താഴെയുമാണ് കുത്തേറ്റത്. ഇരുവരും അപകടനില തരണംചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഞായറാഴ്ച കുറ്റിപ്പുറത്തുവച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട ഷൈനിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊലിസ് ഇയാളുടെ പിതാവുമായി സംസാരിച്ച് വാഹനത്തിൽ വീട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. വീട്ടിൽ വച്ച് വാക്കുതർക്കത്തിനൊടുവിൽ പിതാവ് ഷാജിയെയാണ് ഷൈൻ ആദ്യം ആക്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നടക്കാവ് പൊലിസ് സ്ഥലത്തെത്തുമ്പോഴേക്കും അമ്മ വിജിയെയും ഷൈൻ കത്തികൊണ്ട് കുത്തിയിരുന്നു. ഇവരെ പൊലിസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൊലിസിന്റെ കൺമുന്നിൽ വച്ചും ഷൈൻ അച്ഛനെ ആക്രമിച്ചു. പൊലിസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ലഹരിയിലായിരുന്ന പ്രതി വഴങ്ങിയില്ല.
പിതാവ് ഷാജിയുടെ ഒരു കാൽ ഷൈൻ നേരത്തെ അടിച്ചൊടിച്ചിരുന്നു. അസുഖബാധിതനായി കിടക്കുകയായിരുന്ന ഇയാളുടെ ശരീരത്തിൽ കയറിയിരുന്നാണ് കത്തി ഉപയോഗിച്ച് കുത്തിയത്. യുവാവ് ഒരുതരത്തിലും വഴങ്ങുന്നില്ലെന്ന് കണ്ട പൊലിസ് രണ്ടുതവണ വെടിയുതിർത്താണ് സാഹസികമായി ഷൈനിനെ കീഴടക്കിയത്. പിന്നീട് പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."