കെ റെയിൽ: ഡി.പി.ആറിനെ എന്തിന് ഭയക്കണം?
കെ റെയിലിൻ്റെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) പഠിക്കണമെന്ന് എൽ.ഡി.എഫിലെ മറ്റൊരു പ്രമുഖ കക്ഷിയായ എൽ.ജെ.ഡിയും വ്യക്തമാക്കിയിരിക്കുകയാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ മുന്നണിക്കുള്ളിൽ അഭിപ്രായസമന്വയമില്ല എന്നാണ് എൽ.ജെ.ഡിയുടെ നിലപാട് അടിവരയിടുന്നത്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ പദ്ധതിക്കെതിരേ അംഗങ്ങൾ അതിരൂക്ഷ വിമർശനം ഉയർത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ് അതിവേഗ റെയിൽപാതയെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പാർട്ടിയോഗത്തിലെ വിശദീകരണം. ഈ വിശദീകരണത്തിൽ സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ തൃപ്തരായോ എന്നറിയല്ല. ഇപ്പോൾ ഇത്തരം ഒരു പാതയല്ല വേണ്ടതെന്നും ആദ്യം ജനങ്ങളുടെ കൊവിഡ് ദുരിതത്തിന് അറുതിവരുത്തണമെന്നുമാണ് അംഗങ്ങളുടെ നിലപാട്. എന്നാൽ കൊവിഡ് ആശങ്കയുടെ പുറത്തു മാത്രമല്ല കെ റെയിലിനെതിരേ സി.പി.ഐ രംഗത്തുവന്നത്. കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ് എം.പിമാരുടെ സംഘം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദമന്ത്രിയെ സന്ദർശിച്ചപ്പോൾ സി.പി.ഐയുടെ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം വിട്ടുനിന്നത് പദ്ധതിക്കെതിരേയുള്ള കൃത്യമായ രാഷ്ട്രീയ സന്ദേശം തന്നെയാണ്.
കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന, പാരിസ്ഥിതിക പ്രശ്‌നം ഏറെയുള്ള പദ്ധതിയുടെ പൂർണവിവരം ജനങ്ങൾ അറിഞ്ഞാൽ എന്താണ് സംഭവിക്കുക. എന്തിനാണ് സർക്കാർ ഇതിനെ ഭയപ്പെടുന്നത്. പ്രതിപക്ഷം പദ്ധതി സംബന്ധിച്ച് നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുണ്ട്. വൻ തുക ചെലവഴിക്കുന്ന ഈ പദ്ധതിയ്ക്ക് പിന്നിൽ സി.പി.എമ്മിന് 'കമ്മിഷൻ' താൽപര്യമാണെന്നാണ് ഒരു ആരോപണം. എന്നാൽ ഇതിനെയൊക്കെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇപ്പോൾ സി.പി.ഐയും എൽ.ജെ.ഡിയും രംഗത്തുവന്നപ്പോൾ കെ.റെയിലിനെതിരേയുള്ള വിമർശനത്തിനും ആക്ഷേപത്തിനും പ്രതിരോധം തീർക്കാൻ സി.പി.എം തനിച്ച് അതിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ്. കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ സി.പി.എം ഗൃഹസന്ദർശനത്തിന് തയാറെടുക്കുന്നുവെന്നാണ് വാർത്ത. പദ്ധതി കേരളത്തിന് ആവശ്യമാണോ എന്ന തുറന്ന ചർച്ചയ്ക്ക് സി.പി.എമ്മും മുഖ്യമന്ത്രിയും ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുന്നതാണ് സി.പി.എം നിലപാട്. അതുതന്നെയാകും ഗൃഹസന്ദർശനങ്ങളിലും പ്രതിഫലിക്കുക.
എക്‌സ്പ്രസ് ഹൈവേയെ അന്ന് എതിർത്ത, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഇപ്പോഴെതിർക്കുന്ന സി.പി.എമ്മാണ് കെ റെയിലിനെ ന്യായീകരിച്ച് വീട്ടുപടിക്കൽ എത്തുന്നത്. വീടുവീടാന്തരം കയറി പാർട്ടി നേതാക്കൾക്ക് സ്വന്തം അംഗങ്ങളെയും അനുഭാവികളെയും തണുപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും സി.പി.ഐയുടെയും എൽ.ജെ.ഡിയുടെയുമെല്ലാം ആശങ്കയും ബാക്കിനിൽക്കുക തന്നെ ചെയ്യും.
പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായുള്ള ശ്രമത്തിലാണ് ഇപ്പോൾ കേരള സർക്കാർ. തിരുവനന്തപുരം മുതൽ കാസർകോട് വരെ നടക്കുന്ന പ്രതിഷേധങ്ങൾക്കു നേരെ കണ്ണടച്ചാണ് സർക്കാർ അംഗീകാരത്തിനായി തീവ്രശ്രമം നടത്തുന്നതും. വൻ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോൾ സ്വന്തം നിലയിൽ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ.
ഡി.പി.ആർ പുറത്തുവിടുന്നതിനും പദ്ധതിക്കുള്ള അനുമതി കിട്ടുന്നതിനും മുൻപേ കെ റെയിലിനെന്ന പേരിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സർക്കാരോ കെ റെയിൽ കോർപറേഷനോ കാര്യമായി എടുക്കുന്നില്ല. പദ്ധതിയുടെ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്. കേന്ദ്രത്തിന്റെ അംഗീകാരം പദ്ധതിക്ക് കിട്ടിയാൽ മാത്രമേ ഡി.പി.ആർ പ്രസിദ്ധീകരിക്കാനാവൂവെന്നാണ് കെ റെയിൽ കോർപറേഷൻ വിശദീകരിക്കുന്നത്. സി.പി.ഐ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഡി.പി.ആർ പുറത്തുവിടില്ലെന്ന നിലപാട് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. അതീവ രഹസ്യമായി നടത്തേണ്ട പദ്ധതിയല്ലിത്. സർക്കാർ തീരുമാനിച്ചാൽ വിശദ പദ്ധതിരേഖ പുറത്തുവിടാനാകുന്നതാണ്. അതുടനുണ്ടാകണം.
ഇപ്പോൾ പുറത്തു വന്ന വിവരപ്രകാരം പദ്ധതിക്കായി 1,453 ഹെക്ടർ ഭൂമി ഏറ്റെടുക്കണം, 20,000 കുടുംബങ്ങളെ ഒഴിപ്പിക്കണം, 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കണം, 145 ഹെക്ടർ നെൽവയൽ നികത്തുകയും ആയിരത്തിലധികം മേൽപാലങ്ങൾ നിർമിക്കുകയും വേണം. ഇത് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നതാണെങ്കിൽ നമ്മുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് പദ്ധതി ചെലവ്. പദ്ധതിക്കുള്ള അടങ്കൽ തുക ഏകദേശം 63,941 കോടി രൂപയാണ്. ഇത് ലക്ഷം കോടി വരെയായി ഉയർന്നേക്കാം.
കൂടുതലും വായ്പയെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി നടത്തിപ്പെന്നാണ് ലഭ്യമായ വിവരമനുസരിച്ച് വ്യക്തമാകുന്നത്. ഇപ്പോൾ കണക്കാക്കുന്ന സാമ്പത്തിക സാധ്യതകൾ പ്രകാരം വിദേശ വായ്പ 33,700 കോടിയാണ്. (52.70 ശതമാനം). റെയിൽവേ വിഹിതം 3,125 കോടി (4.89 ശതമാനം), കേരളത്തിന്റെ വിഹിതം 3,253 കോടി (5.09 ശതമാനം), പബ്ലിക് ഇക്വിറ്റി 4,252 കോടി (6.65 ശതമാനം), ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് 11,837 കോടി (18.51 ശതമാനം). ഇതിന് പുറമെ ബോണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത്രയേറെ സാമ്പത്തിക ബാധ്യത വരുന്ന ഒരു പദ്ധതിക്കായുള്ള മുന്നൊരുക്കങ്ങൾ ഇത്ര മതിയോയെന്ന യു.ഡി.എഫ് ആശങ്കയ്ക്ക് കാരണവും ഈ കണക്കുകൾ തന്നെയാണ്.
പദ്ധതിയുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതും പോരായ്മയാണ്. ഇവിടെയാണ് പദ്ധതിക്കു പിന്നിലെ കാണാച്ചരടിനെക്കുറിച്ചുള്ള യു.ഡി.എഫ് ആശങ്കയ്ക്ക് അടിസ്ഥാനവും. അതിനാൽ വിശദപദ്ധതി രേഖ സർക്കാർ പ്രസിദ്ധീകരിച്ച് ഈ ആശങ്കകളൊക്കെ അകറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. മതിയായ ചർച്ചകൾ നടത്തി കേരളത്തിന് അനുയോജ്യമല്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുക തന്നെ വേണം. പദ്ധതി എന്താണെന്ന പൂർണബോധം പൗരൻമാർക്കുണ്ടാകണം. ഏതാനും ചില പൗരപ്രമുഖരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ രഹസ്യമായി കണ്ട് ആശങ്ക പരിഹരിച്ചാൽ പോരാ.
കൊച്ചി മെട്രോയുടെ ഡി.പി.ആറൊന്നും ആദ്യം പ്രസിദ്ധീകരിച്ചില്ലെന്ന വാദമാണ് കെ റെയിൽ കോർപറേഷൻ ഉയർത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. കേരളത്തെ നടുവെ പിളർക്കുന്ന ഒരു പദ്ധതിയാണിത്, ഒരു മെട്രോ നഗരത്തിൽ ഒതുങ്ങുന്നതല്ല. ഈ രഹസ്യസ്വഭാവം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്ന് കോർപറേഷൻ അവകാശപ്പെടുമ്പോൾ അത് ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാവൂ. അതിനാൽ സർക്കാർ അടിയന്തരമായി ഡി.പി.ആർ പുറത്തുവിടണം. എന്നിട്ടാവട്ടെ കെ റെയിലിനുള്ള കല്ലിടലും കുറ്റിയടിക്കലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."