മോദിയുടെ മൗനം വാചാലമാക്കുന്നത്
ജയിംസ് മനോർ
നരേന്ദ്ര മോദി ഒരു വാചാലനാണ്. പുതിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടത്തിയും പ്രതിപക്ഷത്തിനെതിരേ നിരന്തരം ദുരാരോപണങ്ങളുടെ പ്രഹരം കൊടുത്തും അദ്ദേഹം തന്റെ വാചാലത തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപിനെ പോലെ വായിൽ തോന്നിയ കുഴപ്പംപിടിച്ച കാര്യങ്ങൾ വിളിച്ചുപറയുന്നതല്ല മോദിയുടെ രീതി. മോദിയുടെ ട്വീറ്റുകൾ, പ്രസംഗങ്ങൾ തുടങ്ങി എല്ലാം ആജ്ഞാനുവർത്തികളായ മുഖ്യധാരാമാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നു എന്നിടത്താണ് അതിന്റെ പ്രസക്തി. കാരണം ഓരോ വാക്കും അതീവസൂക്ഷ്മതയോടെ ചിട്ടപ്പെടുത്തിയവയാണ്.
വിവിധ വിഷയങ്ങളിൽ മോദിയുടെ ഓരോ പ്രതികരണവും ജനങ്ങളിലുണ്ടാക്കുന്ന തോന്നൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽനിന്ന് ഒന്നും രക്ഷപ്പെടുന്നില്ലെന്നാണ്. പക്ഷേ അതിശയകരമെന്നു പറയട്ടെ, ചില കത്തുന്ന വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നു. അത് വെറും മൗനമല്ല. ഓരോ നിശബ്ദതയും അദ്ദേഹം ശ്രദ്ധേയമായി കണക്കുകൂട്ടി പറയുന്ന വാക്കുകളായാണ് കണക്കാക്കപ്പെടുന്നത്. ആധികാരിക പ്രഖ്യാപനങ്ങളുടെ അവിരാമമായ മഹാമാരിയിൽ അദ്ദേഹം ആചരിക്കുന്ന മൗനം പോലും സുവ്യക്തവും കാതടപ്പിക്കുന്നതുമാണ്.
ആദ്യതവണ, നരേന്ദ്രമോദി പ്രധാനമന്ത്രിയായ രണ്ടുവർഷത്തോളം നിശബ്ദത പാലിച്ചു. ഗോ സംരക്ഷകർ എന്ന ഹിന്ദുത്വവാദികൾ പശുസംരക്ഷണത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ, പ്രത്യേകിച്ചും മുസ്‌ലിംകളെ തല്ലിക്കൊന്നപ്പോഴൊക്കെ അദ്ദേഹം മൗനത്തിലായിരുന്നു. ഉനയിൽ ഒരു ദലിത് കുടുംബത്തിലെ ഏഴുപേർക്ക് പ്രഹരം കിട്ടിയപ്പോൾ മാത്രമാണ് അദ്ദേഹം ഒരിക്കലെങ്കിലും വായ് തുറന്നത്. തങ്ങളുടെ വോട്ടു ബാങ്കാണ് ദലിതുകൾ എന്നതുകൊണ്ടുമാത്രമായിരുന്നു അത്. എന്നിട്ടും മുസ്‌ലിംകളോടുള്ള കൊടുക്രൂരതകൾ മാത്രം അദ്ദേഹം അഭിസംബോധനചെയ്തില്ല. എന്നാൽ ന്യൂയോർക് ടൈംസിൽ 2017ലെ കലാപത്തെക്കുറിച്ച് ശക്തമായ എഡിറ്റോറിയൽ വന്നതോടെ കഥമാറി. മോദിയുടെ അന്താരാഷ്ട്ര വ്യക്തിപ്രഭാവത്തെ ടൈംസ് എഡിറ്റോറിയൽ സാരമായി ബാധിച്ചു. അതോടെയാണ് മുസ്‌ലിം വേട്ടയിൽ എന്തെങ്കിലും ഒരു പ്രതികരണം നൽകാൻ മോദി തയാറായത്.
അടുത്തിടെ, ന്യൂയോർക്ക് ടൈംസ് പൊള്ളുന്ന യാഥാർഥ്യങ്ങളോടെ വീണ്ടും ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. മധ്യപ്രദേശ്, അസം, ഹരിയാന, ഛത്തിസ്ഗഡ്, ബിഹാർ, ഡൽഹി, കർണാടക, ഗോവ, കേരളം തുടങ്ങിയുള്ള ഇന്ത്യൻ നഗരങ്ങളിൽ ക്രിസ്ത്യൻ മതവിഭാഗം നേരിട്ടുവരുന്ന അക്രമങ്ങളെക്കുറിച്ചായിരുന്നു ആ എഡിറ്റോറിയൽ. ക്രിസ്മസിന്റെ അതേ വാരമാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരിക്കയിൽ വിശ്വാസികളായ ക്രിസ്ത്യാനികൾക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിലും വൻ വെറുപ്പാണ് ആ എഡിറ്റോറിയൽ കൊണ്ടുണ്ടായത്.
ന്യൂയോർക്ക് ടൈംസിന് ഒരിക്കൽ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുമോ? ഉണ്ടാവില്ലെന്നാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മതപരമായ വിഭാഗീയത വ്യക്തമാക്കുന്നത്. മുറിവിൽ ഉപ്പുതേയ്ക്കുന്നതായിരുന്നു ആദ്യ പ്രതികരണം പോലും. മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ കീഴിലുള്ള ക്ലിയറൻസ് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചതോടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വരുമാനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്.
മുസ്‌ലിംകൾക്കെതിരേ നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ഓരോ അക്രമങ്ങൾക്കെതിരേ യും നാം ഇന്നേവരെ നിശബ്ദരാണ്. ഹരിദ്വാറിൽ പ്രസംഗിച്ചവർ മുസ്‌ലിംകളെ കൊല്ലാൻ ഞങ്ങൾ തയാറാണെന്നും പ്രവർത്തകരോട് അവരുടെ ആയുധങ്ങൾ മെച്ചപ്പെടുത്തൂ അല്ലാതെ വേറെ വഴിയില്ലെന്നുമൊക്കെ ആഹ്വാനം ചെയ്തപ്പോഴൊക്കെ മോദി നിശബ്ദത പാലിച്ചു.
മുഹമ്മദലി ജിന്നയുടെ അനുയായികളെ ഇല്ലാതാക്കാൻ ദേശീയവാദികൾ പ്രതിജ്ഞാബദ്ധരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയും പ്രസംഗിച്ചപ്പോഴും നരേന്ദ്രമോദി ഒരക്ഷരം പ്രതികരിച്ചില്ല. ഈ രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ മരിക്കാനും വേണമെങ്കിൽ കൊല്ലാനും തങ്ങൾ തയാറാണെന്ന് യോഗി ആദിത്യനാഥ് രൂപംകൊടുത്ത ഹിന്ദു യുവവാഹിനിയുടെ പ്രവർത്തകർ ഡൽഹിയിൽ പ്രതിജ്ഞയെടുത്തപ്പോഴും മോദി മൗനത്തിലായിരുന്നു.
ഈ ഒരു പാറ്റേൺ 2014 മുതൽ പരിചിതാമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ മോദി നിർണയിച്ചപ്പോൾ തന്നെ അയാളുടെ മുസ്‌ലിം വിരോധം വാനോളമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടുമുമ്പ് ഗൊരഖ്പൂരിലെ പൊതുപരിപാടിയിൽ ആദിത്യനാഥ് പറഞ്ഞത് മുസ്‌ലിംകൾ രണ്ടുകാലുള്ള മൃഗങ്ങളാണെന്നായിരുന്നു. അവരുടെ സന്താനോൽപ്പാദനം എങ്ങനെയെങ്കിലും തടയണമെന്നുമായിരുന്നു.
മൂന്ന് കശ്മിരി വിദ്യാർഥികളുടെ നാവരിയുന്നവർക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദുത്വവാദികൾ മുന്നോട്ടുവന്നപ്പോഴും മോദി വാതുറന്നില്ല. അടുത്തിടെ രാജ്യദ്രോഹികളെ വെടിവയ്ക്കൂ എന്നാക്രോശിച്ച് ഡൽഹിയിൽ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് അക്രമിച്ചപ്പോഴും മോദി ഒരക്ഷരം ഉരിയാടിയില്ല. അതേ മുദ്രാവാക്യമാണ് ഡൽഹി കലാപത്തിന്റെ ഒരാഴ്ചമുമ്പ് മോദി സർക്കാരിൽനിന്ന് ജനം കേട്ടത്.
നടന്നതിനേക്കാൾ വലുതാണ് നടക്കാതിരുന്നതെന്ന് ചില സമയം തോന്നിപ്പോകും. ന്യൂയോർക്ക് ടൈംസിലോ ഇനി വേണ്ട, ലോകത്ത് മറ്റെവിടെയെങ്കിലും ഇതുപോലെ ഒരു എഡിറ്റോറിയൽ പ്രത്യക്ഷപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടാതിരിക്കുന്നത് തന്നെ സുവ്യക്തമായ അടയാളമാണ്.
ഉത്തർപ്രദേശിൽ മോദിയുടെ പാർട്ടി വിഷമകരമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കർഷകസമരവും യോഗി ആദിത്യനാഥ് സർക്കാരിന്റെ കൊടുംക്രൂര രീതികളുമൊക്കെയാണ് തെരഞ്ഞെടുപ്പിനിടെ പ്രധാന ചർച്ച. ബി.ജെ.പി മതധ്രുവീകരണം ആളിക്കത്തിച്ചാണ് ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കുന്നത്. ഇത്തരം പ്രതികരണങ്ങൾ ഹിന്ദുത്വവാദികൾക്ക് ശിക്ഷയിൽനിന്ന് ഇളവ് ലഭിക്കാൻ ഉതകുമെന്ന ബോധ്യം അവർക്ക് നൽകുന്നു. തൻ്റെ മുഖ്യമന്ത്രിമാരെല്ലാം വിദ്വേഷസംസാരത്തിൽ വിദഗ്ധൻമാരായിരിക്കുമ്പോൾ നരേന്ദ്രമോദിക്ക് വിദ്വേഷഭാഷണങ്ങളെ നിരാകരിക്കാനാവില്ല.
(കടപ്പാട്: ദ വയർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."