അധികഭൂമി തിരിച്ചുപിടിക്കൽ: പി.വി അൻവർ ഇന്ന് രേഖകൾ ഹാജരാക്കണം
കോഴിക്കോട്
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള രേഖകൾ ഇന്ന് ഹാജരാക്കാൻ പി.വി അൻവർ എം.എൽ.എക്ക് നോട്ടിസ്. അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവൻ ഭൂമിയുടെയും രേഖകൾ സഹിതം രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റിൽ താമരശേരി ലാൻഡ് ബോർഡ് ചെയർമാനായ എൽ.എ ഡെപ്യൂട്ടി കലക്ടർക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടിസ്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവർ എം.എൽ.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി ആറു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കലക്ടർ പി. അൻവർ സാദത്ത്, താമരശേരി താലൂക്ക് അഡിഷണൽ തഹസിൽദാർ (എൽ.ആർ) കെ. ബലരാജൻ എന്നിവർക്കെതിരേ നടപടിയെടുക്കാൻ കോടതിയലക്ഷ്യ ഹർജി വന്നപ്പോഴാണ് എം.എൽ.എക്ക് നോട്ടിസ് അയക്കാനെങ്കിലും ലാൻഡ് ബോർഡ് തയാറായത്. പരാതിക്കാരനോടും രാവിലെ 12ന് രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട് കലക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌കരണ നിയമം 1963 സെക്ഷൻ 87 (1) പ്രകാരം അൻവറിനെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകി. ഉത്തരവിറങ്ങി നാലു വർഷം കഴിഞ്ഞിട്ടും എം.എൽ.എക്കെതിരേ കേസെടുത്തിരുന്നില്ല.
നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ, 2011ൽ ഏറനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ 228.45 ഏക്കർ ഭൂമി കൈവശം വയ്ക്കുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.
2014ൽ വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ ഇത് 206.96 ഏക്കറും 2016ൽ സി.പി.എം സ്വതന്ത്രനായി നിലമ്പൂരിൽനിന്ന് മത്സരിച്ചപ്പോൾ 207.84 ഏക്കർ ഭൂമിയുമായി മാറി. അൻവർ എം.എൽ.എയുടെ അധികഭൂമി തിരിച്ചുപിടിക്കാത്തതിന് ലാൻഡ് ബോർഡ് ചെയർമാനെതിരായ കോടതിയലക്ഷ്യ കേസ് ജനുവരി നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് എം.എൽ.എയോട് ഭൂമി രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."