രണ്ടു വയസുകാരിയുടെ കൊലപാതകം: ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ല; 30 ലക്ഷം വാങ്ങിയിട്ടില്ലെന്ന് ജ്യോത്സ്യന്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത് അമ്മയായ ശ്രീതുവിന്റെ മൊഴി. കരിക്കകം സ്വദേശിയായ ജ്യോത്സ്യന്‍ ശംഖുമുഖം സ്വദേശി ദേവിദാസന് 30 ലക്ഷം നല്‍കിയെന്നാണ് ശ്രീതു പൊലിസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യോത്സ്യന്‍ ദേവിദാസനെ പൊലിസ് ഇന്ന് ചോദ്യം ചെയ്യുന്നതാണ്. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സന്‍ നിഷേധിക്കുകയും ചെയ്തു. തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്നാണ് ദേവിദാസന്‍ പറയുന്നത്.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജ്യോത്സ്യന്‍മാരെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയവുമുണ്ട്. ഹരികുമാറിനാണെങ്കില്‍ എഴുതാനും വായിക്കാനും എണ്ണാനുമൊന്നും അറിയില്ലെന്നും ദേവിദാസന്‍. ഹരികുമാറിനോട് മകനോടെന്ന പോലെ പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നുവെന്നും മാനസിക വൈകല്യം സഹിക്കാനാവാതെ വന്നതോടെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നുമാണ് ദേവീദാസന്‍ പറഞ്ഞത്. എന്നാല്‍ ദേവേന്ദുവിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊന്നത് സഹോദരിയോടുള്ള തീരാത്ത വൈരാഗ്യം മൂലമാണെന്നാണ് പൊലിസ് പറയുന്നത്.
പ്രതി ഹരികുമാറിനെതിരെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഹരിയുടെ അനാരോഗ്യകരമായ താല്‍പര്യങ്ങള്‍ ദേവേന്ദുവിന്റെ അമ്മ എതിര്‍ത്തിരുന്നു. കുഞ്ഞ് കാരണമാണ് തന്നോടുള്ള സ്‌നേഹവും ശ്രദ്ധയും ശ്രീതുവിന് കുറഞ്ഞതെന്ന് ഹരി കരുതി. ഇതിനെല്ലാം കാരണം കുട്ടിയാണെന്ന് കരുതിയ ഹരിക്ക് കുഞ്ഞിന്റെ കരച്ചില്‍ പോലും അസഹ്യമായിരുന്നു. കൊലപാതകം നടന്ന രാത്രി ഹരി അയച്ച വാട്‌സാപ് സന്ദേശത്തിന് ശ്രീതു അനുകൂല മറുപടിയും നല്‍കിയിരുന്നില്ല. ഇതാവാം കൊല്ലാനുള്ള പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നും പൊലിസ് പറയുന്നു. റിമാന്‍ഡിലായ പ്രതിക്കുവേണ്ടി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഹരി കുമാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം കണ്ടുപിടിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പൊലിസിനെ കുഴപ്പിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയെ കൊല്ലണമെന്ന് ഉള്‍വിളി തോന്നിയതോടെയാണ് കുറ്റം നടത്തിയതെന്നാണ് ഇന്ന് ഹരികുമാര്‍ പൊലിസിനോട് പറഞ്ഞത്. കൊല്ലാന്‍ തോന്നിയപ്പോള്‍ കൊന്നു എന്ന്്. പ്രതി ചില സമയങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍.
ഹരി കുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിലുള്ള ബന്ധവും പൊലിസിനെ വലയ്ക്കുന്നുണ്ട്. തൊട്ടടുത്ത മുറികളില്‍ താമസിക്കുന്ന ഇവര്‍ വാട്‌സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്യാറുണ്ടെന്നതും പൊലിസ് കണ്ടെത്തി. ഇതാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലിസില്‍ സംശയമുണര്‍ത്തുന്നത്. ഹരികുമാര്‍ ശ്രീതുവിനോട് വഴിവിട്ട അടുപ്പം കാണിച്ചിരുന്നുവെന്നാണ് സൂചന. ശ്രീതു ഇതിനോട് വഴങ്ങാത്തതിലുള്ള വൈരാഗ്യമാവാം കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരി കുമാര്‍ നല്‍കുന്നത്. ചില സമയങ്ങളില്‍ പൊലിസിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."