Zakia Jafri: പിന്നീടൊരിക്കലും കളിച്ചിരികള്‍ ഉയര്‍ന്നിട്ടില്ലാത്ത ആ വീട് വിട്ട് സാക്കിയാ ജാഫ്രിയും പോയി; ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രിക്കായി മുട്ടാത്ത വാതിലുകളില്ല
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയാ ജാഫ്രിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയാണ്. അഹമ്മദാബാദ് പട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന കെട്ടിടസമുച്ചയമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി. ഉപരിവര്‍ഗ മുസ്‌ലിംകള്‍ താമസിക്കുന്ന പോഷ് ഏരിയ. നാലഞ്ചുവര്‍ഷം മുമ്പൊരു ഗുജറാത്ത് ട്രിപ്പില്‍ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി നേരില്‍ കാണുകയുണ്ടായി. ശരിക്കുമൊരു പ്രേതാലയത്തെപ്പോലെ തോന്നിക്കുന്ന ബഹുനില കെട്ടിടങ്ങളുള്ളൊലു സൊസൈറ്റി. അന്നത്തെ ആക്രമണങ്ങളുടെയും തീവയ്പ്പിന്റെയുമെല്ലാം അടയാളങ്ങള്‍ അപ്പോഴും അവിടെ ബാക്കിയുണ്ടായിരുന്നു.
മിക്കവര്‍ഷവും കലാപം പതിവായ ഗുജറാത്തില്‍ സുരക്ഷിത ഇടം എന്ന നിലയ്ക്കാണ് വ്യവസായികളും വലിയ ഉദ്യോഗസ്ഥരുമായ മുസ്ലിംകള്‍ ഗുല്‍ബര്‍ഗില്‍ താമസം കണ്ടെത്തിയത്. കൂടാതെ സംസ്ഥാനത്തെ ഉന്നതരാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയും താമസിക്കുന്നതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും അവര്‍ കരുതി.
2022 ഫെബ്രുവരി 28ന് ആ വിശ്വാസം പൊടുന്നനെയില്ലാതായി. ആ വിശ്വാസം മാത്രമല്ല സര്‍ക്കാര്‍ സംവിധാനത്തിലുള്ള വിശ്വാസവും അവിടെ താമസിച്ച നൂറിലധികം മുസ്ലിംകുടുംബങ്ങള്‍ക്ക് നഷ്ടമായി. അഹമ്മദാബാദ് നഗരത്തിന്റെ പ്രൗഡിക്ക് ചേര്‍ന്ന ജനനവാസ കേന്ദ്രമായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി ഇന്നൊരു പ്രേതാലയമാണ്. 2002 ഫെബ്രുവരി 28ന് ശേഷം പിന്നീട് അവിടെ കളിയും ചിരിയും ഉണ്ടായിട്ടില്ല. ഒരു മുന്‍ എം.പിയെയും മറ്റ് എഴുപതോളം പച്ചമനുഷ്യരെയും ജീവനോടെ ചുട്ടുകൊല്ലുന്നതിന് സാക്ഷ്യംവഹിച്ച ഈ കെട്ടിട സമുച്ചയത്തിലേക്ക് പിന്നീടാര്‍ക്കും പോകാനും ധൈര്യം തോന്നിയില്ല.
സഹായമഭര്‍ത്ഥനയ്ക്ക് അവിടെ പ്രസക്തിയുണ്ടായിരുന്നില്ലെന്നാണ്, അന്നത്തെ ഭീകരദിനങ്ങളെ കുറിച്ച് സാക്കിയാ ജാഫ്രി പറഞ്ഞിരുന്നത്. നൂറുപേര്‍ക്കെങ്കിലും അന്ന് അദ്ദേഹം (ഇഹ്‌സാന്‍ ജാഫ്രി) വിളിച്ചു. അതില്‍ ഡി.ജി.പിയും മുഖ്യമന്ത്രി (ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി)യുടെ ഓഫിസും ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിയുടെ ഓഫിസും ഉള്‍പ്പെടും. ഫോണ്‍വിളിച്ച ശേഷം മോദിജി എന്ത് പറഞ്ഞുവെന്ന് സാക്കിയ, ഏറെ പ്രതീക്ഷയോടെ ഭര്‍ത്താവിനോട് ചോദിച്ചു. അവഹേളനമായിരുന്നു മറുപടി, സഹായാഭ്യര്‍ത്ഥനയ്ക്ക് അവിടെ പ്രസക്തിയില്ല- സാക്കിയക്ക് ഭര്‍ത്താവ് മറുപടി നല്‍കി.
71 കാരനായ ഇഹ്‌സാന്‍ ജാഫ്രിയുള്‍പ്പെടെ 69 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. കൂടാതെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കപ്പെടുകയുംചെയ്തു. 2000ലധികമാളുകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ ഒന്ന് മാത്രമാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്.
സാക്കിയാജാഫ്രിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ഈ സംഭവങ്ങളെ കുറിച്ചെല്ലാം അന്വേഷിക്കാന്‍ സുപ്രിംകോടതി എസ്.ഐ.ടിയെ നിയോഗിച്ചത്. നരേന്ദ്രമോദിയുടെ സഹായമില്ലാതെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടക്കില്ലെന്നും ഞാന്‍ ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കുമായിരുന്നുവെന്നും സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആയിരുന്ന വിശ്വേശര്‍നാഥ് ഖാരേ പറഞ്ഞതും സാക്കിയ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപോര്‍ട്ട് നല്‍കുകയാണ് എസ്.ഐ.ടി ചെയ്തത്. എസ്.ഐ.ടിയുടെ ഈ നടപടിക്കെതിരേ നാളിതുവരെ കോടതി വരാന്തകളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു സാക്കിയ. ഗൂഢാലോചനയിലുള്‍പ്പെടെ മോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നേരിട്ടുള്ള തെളിവുകളില്ലെന്നു പറയുന്ന 600 പേജുള്ള എസ്.ഐ.ടി റിപ്പോര്‍ട്ടില്‍, മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നില്ല. മോദിക്കെതിരെ സാഹചര്യത്തെളിവുകള്‍ ധാരാളമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിക്കുന്നതായിരുന്നു കേസിലെ സുപ്രിംകോടതി വിധി. ഇനി ഈ കേസില്‍ അന്വേഷണമേ ആവശ്യമില്ലെന്ന് കൂടി സുപ്രിംകോടതി പ്രഖ്യാപിച്ചു.
ഏറെക്കുറേ തനിച്ചാണ് കേന്ദ്രവും സംസ്ഥാനവും ഭരിച്ചുകൊണ്ടിരുന്ന പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും അവര്‍ വിചാരണക്കോടതി മുതല്‍ പരമോന്നത കോടതി വരെ കയറിയിറങ്ങിയത്. ഒടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ, അതിന് ഗൂഢാലോചന നടത്തിയ, കലാപം നടത്താനായി ഒത്താശചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാതെ നിസ്സഹായയായി പോരാട്ടം അവസാനിപ്പിച്ച് മടങ്ങാനായിരുന്നു സാക്കിയയുടെ വിധി.
zakia jafri remembering her husband and gujarat riot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."