തീരുവ യുദ്ധം തീരുന്നു; ധാരണയിലെത്തി അമേരിക്കയും ചൈനയും
ജനീവ: തീരുവ യുദ്ധം പിന്‍വലിക്കാനൊരുങ്ങി ചൈനയും അമേരിക്കയും. ചൈനയ്ക്ക് മേല്‍ ചുമത്തിയ 145 ശതമാനം തീരുവ പിന്‍വലിക്കാനൊരുക്കമാണെന്ന് അമേരിക്ക അറിയിച്ചു. 90 ദിവസത്തേക്ക് പകരച്ചുങ്കം മരവിപ്പിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. സ്വിറ്റ്‌സ്വര്‍ലാന്റിന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സാമ്പത്തിക സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ പുതിയ വ്യാപാര കരാറിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. മെയ് 14 മുതല്‍ പുതുക്കിയ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ചൈനീസ് പ്രധാനമന്ത്രി ഹെ ലിഫെങ് എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്.
ധാരണപ്രകാരം ചൈനക്ക് മേല്‍ അമേരിക്ക ചുമത്തിയ 145 ശതമാനം തീരുവ 30 ശതമാനമാക്കി കുറയക്കും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 125 ശതമാനം പകരച്ചുങ്കം ചൈന 10 ശതമാനമാക്കി കുറയ്ക്കും. ഇതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളില്‍ നേരിട്ടുള്ള ആശയ വിനിമയത്തിനായി ഒരു സംയുക്ത വ്യാപാര കണ്‍സള്‍ട്ടേഷന്‍ സംവിധാനം സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 145 ശതമാനമാക്കി ഉയര്‍ത്തി യുഎസ് ഉത്തരവിട്ടത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ഉയര്‍ത്തി ചൈനയും തിരിച്ചടിച്ചു. ഇത് ലോകത്താകമാനം വിപണ തകര്‍ച്ചയ്ക്കും, ഡോളറിന്റെ മൂല്യം കുത്തനെ കുറയാനും കാരണമായി.
അമേരിക്ക വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ചൈന ശ്രമിച്ചത്. താരിഫ് കുറയ്ക്കില്ലെന്ന് ആദ്യം പറഞ്ഞ ചൈന, യുഎസ് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം ആഗോള പണപ്പെരുത്തിനും, സാമ്പത്തിക മാന്ദ്യത്തിനും വഴിവെച്ചു. മാത്രമല്ല ഡോണാള്‍ഡ് ട്രംപിന്റെ തെറ്റായ നയങ്ങള്‍ അമേരിക്കയെ പ്രതിസന്ധിയിലാക്കുമെന്ന് വിദഗര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വിറ്റ്‌സ്വര്‍ലാന്റിന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളെയും ചേര്‍ത്ത് സംയുക്ത ചര്‍ച്ചക്ക് വഴിയൊരുക്കിയത്.
United States and China have agreed to reduce their trade tariffs and ease tensions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."