ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഊദിയിൽ. റിയാദിൽ വിമാനമിറങ്ങിയ ട്രംപിനെ സഊദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടെത്തി സ്വീകരിച്ചു. രണ്ടാം തവണ പ്രസിഡന്റായ ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള ട്രംപിന്റെ ചരിത്രപരമായ ആദ്യ യാത്രക്കാണ് ചൊവ്വാഴ്ച റിയാദിൽ തുടക്കമായത്. വെള്ളിയാഴ്ച വരെ നാലു ദിവസത്തെ യാത്രക്കിടയിൽ സഊദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും സന്ദർശിക്കും.
ചൊവ്വാഴ്ച പത്ത് മണിയോടെ സഊദി വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം പ്രവേശിച്ചയുടന്‍ സഊദി വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനങ്ങള്‍ ട്രംപിന്റെ വിമാനത്തിന് അകമ്പടി സേവിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഊഷ്മളമായി സ്വീകരിച്ചു. റിയാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ സ്വീകരിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ ട്രംപിനൊപ്പം സഊദി കോഫിയും കുടിച്ച് വിശേഷങ്ങൾ പങ്കിട്ടു.
തുടർന്ന് സഊദി രാജ കൊട്ടാരത്തിലും ഗംഭീര സ്വീകരണമാണ് സഊദി അറേബ്യ ട്രംപിന് നൽകിയത്. പർപ്പിൾ കാർപ്പെറ്റിൽ രാജാകീയ സ്വീകരണം പിന്നീട് ആശ്വമേധങ്ങളെ അണിനിരത്തിയും തുടർന്ന് ഗാർഡ് ഓഫ് ഓണർ നൽകിയും സ്വീകരിച്ചു.
ഉച്ചക്ക് നടന്ന ട്രംപ്, മുഹമ്മദ് ബിൻ സൽമാൻ ഉച്ച വിരുന്നിൽ ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. ഇലോൺ മസ്ക് - ടെസ്ല, മാർക് സുകർബർഗ്- മെറ്റ, സാം ആൾട്ട്മാൻ- ഓപ്പൺ എഐ, ജേൻ ഫ്രേസർ-സിറ്റിഗ്രൂപ്, ലാറി ഫിങ്ക്- ബ്ലാക് റോക്, ഊബർ സി.ഇ.ഒ, ഗൂഗ്ൾ പ്രതിനിധി, ആമസോൺ പ്രതിനിധി എന്നിവരാണ് സന്ദർശനത്തിന്റെ ഭാഗമായത്. രണ്ട് പ്രസിഡന്റ് കാലാവധികളിലായി രണ്ടാം തവണയാണ് ട്രംപ് സഊദിയിൽ എത്തുന്നത്. രണ്ട് തവണയും ട്രംപ് ആദ്യ സന്ദർശനത്തിനായി സഊദി അറേബ്യ യെ തിരഞ്ഞെടുത്തത് ഏറ്റവും ശക്തമായ അറബ് രാജ്യങ്ങളിലൊന്നായ സഊദി അറേബ്യയുടെ സ്ഥാനമാണ് വ്യക്തമാക്കുന്നത്.
ഗസയിലെ അടിയന്തര നയതന്ത്രവും വലിയ ബിസിനസ് കരാറുകളും സംയോജിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു “ചരിത്രപരമായ” പര്യടനമാണ് ട്രംപ് നടത്തുന്നത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ട്രംപിന്റെ സന്ദർശനത്തെ കാത്തിരിക്കുന്നത്.
ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ഏറെ ഗൗരവമേറിയ കാര്യങ്ങളിൽ ചർച്ചകൾ ചെയ്യാനും തീരുമാനം പ്രഖ്യാക്കാനുമാണ് ട്രംപ് എത്തിയതെന്നാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ബുധനാഴ്ച ഗൾഫ് രാഷ്ട്ര നേതാക്കൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ വെടിനിർത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."