കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
ഭോപ്പാൽ: മധ്യപ്രദേശ് ആദിവാസി കാര്യ മന്ത്രി കുൻവർ വിജയ് ഷായുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. മുതിർന്ന വനിതാ സൈനിക ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ ഭോപ്പാലിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ നിരവധി എംഎൽഎമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ ഗവർണർ മംഗുഭായ് പട്ടേലിനെ കണ്ട് മന്ത്രി ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. തുടർന്ന്, രാജ്ഭവന് പുറത്ത് കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. "ബിജെപി മന്ത്രിയെ പുറത്താക്കുകയോ അദ്ദേഹം രാജിവയ്ക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരും," ഉമാങ് സിംഗാർ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ വസതിക്ക് സുരക്ഷ ഒരുക്കാൻ പോലീസ് ശ്യാമള ഹിൽസിൽ വൻ സന്നാഹം വിന്യസിച്ചു. സംഘർഷം ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മധ്യപ്രദേശ് ഹൈക്കോടതി ബുധനാഴ്ച ഈ വിഷയം സ്വമേധയാ ഏറ്റെടുത്തിരുന്നു. ജസ്റ്റിസ് അതുൽ ശ്രീധരനും ജസ്റ്റിസ് അനുരാധ ശുക്ലയും അടങ്ങുന്ന ബെഞ്ച് മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ ജനറലിനോട് നിർദേശിച്ചു. തുടർന്ന്, ഐപിസി വകുപ്പുകൾ 152, 196(1)(B), 197(1)(C) പ്രകാരം നിയമനടപടികൾ ആരംഭിച്ചു.
വിവാദത്തിന് കാരണമായത് ഷാ അംബേദ്കർനഗറിലെ മൊഹുവിലെ റായ്കുണ്ടയിൽ നടന്ന പരിപാടിയിൽ നടത്തിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേണൽ ഖുറേഷിയെ പരോക്ഷമായി പരാമർശിച്ചാണ് മന്ത്രി വിവാദത്തിന് തിരികൊളുത്തിയത്. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.
കോൺഗ്രസ് നേതാവും വിരമിച്ച വിംഗ് കമാൻഡറുമായ അനുമ ആചാര്യ സോഷ്യൽ മീഡിയയിൽ മന്ത്രിയെ പരിഹസിച്ചു. "ഡൊണാൾഡ് ട്രംപ് പോലും ഷായുടെ രാജി പ്രഖ്യാപിക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങൾ വഷളായി," എന്ന് അവർ എക്‌സിൽ പോസ്റ്റ് ചെയ്തു.
മന്ത്രി ഷാ ഇടക്കാല ആശ്വാസം തേടി സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടാത്തതെന്തെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ചോദിച്ചു. "നിരവധി കോൺഗ്രസ് മന്ത്രിമാർ വിചാരണ നേരിടുന്നുണ്ട്," അദ്ദേഹം ആരോപിച്ചു. നിയമനടപടികളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, സർക്കാരും ജുഡീഷ്യറിയും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഷായുടെ അനുയായികൾ ഇതുവരെ വലിയ പ്രതികരണം നടത്താത്തതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."