മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് (82) അതിവേഗം ശരീരത്തിലുടനീളം വ്യാപിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ഗ്ലീസൺ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5) എന്ന ഉയർന്ന ഗ്രേഡിൽ തരംതിരിച്ച കാൻസർ അസ്ഥികളിലേക്ക് വ്യാപിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മൂത്രാശയ ലക്ഷണങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡോക്ടറെ സന്ദർശിച്ചത്. വെള്ളിയാഴ്ചയാണ് രോഗനിർണയം നടത്തിയത്.
ബൈഡന്റെ കാൻസർ ഹോർമോൺ സെൻസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഹോർമോൺ തെറാപ്പി വഴി നിയന്ത്രിക്കാൻ സാധ്യതയുള്ളതാക്കുന്നുവെന്ന് ഓഫീസ് അറിയിച്ചു. രോഗം ആക്രമണാത്മകമാണെങ്കിലും, ഫലപ്രദമായ ചികിത്സയിലൂടെ നിയന്ത്രണം സാധ്യമാണ് പ്രസ്താവനയിൽ പറഞ്ഞു. ബൈഡനും കുടുംബവും ചികിത്സാ ഓപ്ഷനുകൾ വിലയിരുത്തി വരികയാണ്.
2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടി ബൈഡൻ മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു. ജൂണിലെ ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വം കമല ഹാരിസ് ഏറ്റെടുത്തു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ.
ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ കണക്കനുസരിച്ച്, പുരുഷന്മാരിൽ സ്കിൻ കാൻസറിന് ശേഷം ഏറ്റവും സാധാരണമായ രണ്ടാമത്തെ കാൻസർ പ്രോസ്റ്റേറ്റ് കാൻസറാണ്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്, 100 പുരുഷന്മാരിൽ 13 പേർക്ക് ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഈ രോഗം വരാമെന്നാണ്. പ്രായം ഈ രോഗത്തിന്റെ പ്രധാന അപകട ഘടകമാണ്.
അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ ഡോ. വില്യം ദഹൂത് പറഞ്ഞതനുസരിച്ച്, ബൈഡന്റെ കാൻസർ അസ്ഥികളിലേക്ക് വ്യാപിച്ചതിനാൽ ഭേദമാക്കാൻ സാധ്യത കുറവാണ്. എന്നിരുന്നാലും, ഹോർമോൺ തെറാപ്പി വഴി രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും കാൻസർ വളർച്ച മന്ദഗതിയിലാക്കാനും കഴിയും. "പല രോഗികളും പ്രാരംഭ ചികിത്സയോട് നന്നായി പ്രതികരിക്കുന്നു, വർഷങ്ങളോളം ജീവിക്കാൻ സാധിക്കും," അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ഹൗസ് വിട്ട ശേഷം ബൈഡൻ പൊതുവേദികളിൽ കുറച്ച് മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഏപ്രിലിൽ ചിക്കാഗോയിൽ നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. മെയ് മാസത്തിൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, 2024ലെ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറ്റം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
കാൻസർ ഗവേഷണത്തിനായി ബൈഡൻ ശക്തമായി വാദിച്ചിട്ടുണ്ട്. 2016ൽ "കാൻസർ മൂൺഷോട്ട്" പദ്ധതിയുടെ നേതൃത്വം ഒബാമ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. 2022ൽ ജിൽ ബൈഡനോടൊപ്പം ഈ സംരംഭം പുനരാരംഭിച്ചു. 2015ൽ മകൻ ബ്യൂവിനെ ബ്രെയിൻ കാൻസർ ബാധിച്ച് നഷ്ടപ്പെട്ട ബൈഡൻ, കാൻസർ ഗവേഷണത്തിന് വ്യക്തിപരമായ പ്രതിബദ്ധതയുള്ള വ്യക്തിയാണ്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ, രാഷ്ട്രീയ അതിരുകൾക്കപ്പുറം ബൈഡന് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ബൈഡന്റെ ആരോഗ്യനിലയിൽ ദുഃഖം പ്രകടിപ്പിച്ചു. ജോയ്ക്കും ജിൽ ബൈഡനും കുടുംബത്തിനും വേഗത്തിൽ സുഖം ലഭിക്കാൻ ആശംസിക്കുന്നു," ട്രംപ് കുറിച്ചു.
മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ബൈഡന്റെ ധൈര്യവും പ്രതിരോധശേഷിയും എടുത്തുപറഞ്ഞു. "ജോ ഒരു പോരാളിയാണ്. തന്റെ ശക്തിയോടും ശുഭാപ്തിവിശ്വാസത്തോടും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടും," ഹാരിസ് എക്സിൽ കുറിച്ചു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ബൈഡൻ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കാൻസർ ഗവേഷണത്തിനായി ജോയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ വെല്ലുവിളിയെ അദ്ദേഹം ദൃഢനിശ്ചയത്തോടെ മറികടക്കും," ഒബാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."