ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചതിന്റെ പേരില്‍ ഹരിയാനയിലെ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിനെ അറസ്റ്റ്‌ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍.
സോണിപത്തിലെ റായ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രൊഫസർ ഹരജി നൽകിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഹാജരായി. "പൂർണമായും ദേശസ്നേഹപരമായ പ്രസ്താവനകൾ നടത്തിയ ഒരു അക്കാദമിഷ്യനെതിരെ അന്യായമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്," സിബൽ വാദിച്ചു. എത്രയും വേഗം വാദം കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 21-ന് കേസ് പരിഗണിക്കണമെന്ന് സിബൽ നിർദേശിച്ചെങ്കിലും, കേസ് ലിസ്റ്റ് ചെയ്യുമ്പോൾ മാത്രമേ തീയതി നിശ്ചയിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുകയും സാമുദായിക സംഘർഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഞായറാഴ്ച പ്രൊഫസർ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ അദ്ദേഹത്തെ രണ്ട് ദിവസത്തെ പൊലീല് കസ്റ്റഡിയിലും മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.
സര്‍വകലാശാല പ്രൊഫസര്‍ക്കെതിരായ നടപടി ചോദ്യംചെയ്ത് വിദ്യാഭ്യാസ, സാമൂഹിക പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. അലി ഖാന്റെ കുറിപ്പ് വായിക്കാന്‍ ഹരിയാന പൊലിസ് വിദ്യാസമ്പന്നനായ ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നും അതില്‍ ദേശവിരുദ്ധതതയോ സ്ത്രീവിരുദ്ധതയോ ഇല്ലെന്നും സാമൂഹികപ്രവര്‍ത്തക ഷബ്‌നം ഹാഷ്മി പറഞ്ഞു. ദയവായി അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നിങ്ങള്‍ തന്നെ ഒരാവര്‍ത്തികൂടി വായിക്കുക, ഇത് അദ്ദേഹത്തെ മനപ്പൂര്‍വം ഉപദ്രവിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് അവര്‍ ട്വീറ്റ്‌ചെയ്തു.
നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 1,100ലധികം പേര്‍ ഒപ്പുവച്ച കൂട്ട നിവേദനം ഇറക്കിയിട്ടുണ്ട്. സമന്‍സ് പിന്‍വലിച്ച് വനിതാ കമ്മിഷന്‍ മാപ്പ് പറയണമെന്നും നിവേദനം ആവശ്യപ്പെട്ടു. ആനന്ദ് പട്‌വര്‍ധന്‍, ഹര്‍ഷ് മന്ദര്‍, ജയതി ഘോഷ്, നിവേദിത മേനോന്‍, രാമചന്ദ്ര ഗുഹ, റൊമില ഥാപ്പര്‍ തുടങ്ങിയവരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്
ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേണു ഭാട്ടിയയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് ഒരു എഫ്‌ഐആർ. ബിജെപി യുവമോർച്ച ജനറൽ സെക്രട്ടറി കൂടിയായ ജതേരി ഗ്രാമ സർപഞ്ച് യോഗേഷ് ജതേരിയുടെ പരാതിയാണ് രണ്ടാമത്തെ എഫ്‌ഐആറിന് ആധാരം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ 196(1)ബി, 197(1)സി, 152, 299 എന്നിവയും, 353, 79, 152 എന്നിവയും ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രൊഫസറുടെ നിലപാട് തന്റെ പോസ്റ്റുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, സംസാര സ്വാതന്ത്ര്യം എന്ന മൗലികാവകാശം വിനിയോഗിച്ചതാണെന്നും മഹ്മൂദാബാദ് വ്യക്തമാക്കി. മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, നാഷണൽ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) മെയ് 12-ന് സ്വമേധയാ കേസെടുത്ത് നോട്ടീസ് നൽകിയിരുന്നത്. ദേശീയ സൈനിക നടപടികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം എന്ന് വിശേഷിപ്പിച്ചാണ് നോട്ടീസ്. എന്നാൽ, മെയ് 14-ന് മാധ്യമങ്ങളോട് പ്രതികരിച്ച മഹ്മൂദാബാദ്, തന്റെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കമ്മീഷന് ഈ വിഷയത്തിൽ അധികാരപരിധി ഇല്ലെന്നും അവകാശപ്പെട്ടു.
സർവകലാശാലയുടെ പ്രസ്താവന പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം ലഭിച്ചു. കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിനൊപ്പം, പൊലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുന്നു," അശോക സർവകലാശാല ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."