കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള കരിമ്പ് തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കെതിരെ നടക്കുന്ന ഗുരുതരമായ ചൂഷണവും ആരോഗ്യ അവഗണനയും വെളിവാക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷം ദീപാവലി കുടിയേറ്റ സമയത്ത്, 843 സ്ത്രീകളാണ് ഗർഭാശയ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയരായതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 477 പേരും 30-35 വയസ്സിനിടയിലുള്ളവരാണ്. കനത്ത ആർത്തവ രക്തസ്രാവം, അണുബാധ, വയറുവേദന തുടങ്ങിയ ഗുരുതരമായ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത ഇവർ, സ്വകാര്യ ക്ലിനിക്കുകളിൽ സർക്കാർ ഡോക്ടർമാരുടെ അനുമതിയോടെയും അല്ലാതെയും ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു. ഗർഭാശയ നീക്കം ചെയ്യൽ ശസ്ത്രക്രിയകൾ, ആർത്തവവും ഗർഭധാരണവും ഒഴിവാക്കാൻ നടത്തുന്നതായാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇന്ത്യയിലെ 700-ലധികം പഞ്ചസാര ഫാക്ടറികളിൽ 200-ഓളം മഹാരാഷ്ട്രയിലാണ്. ഇതിൽ ബീഡ് എന്ന ജില്ലയിൽ നിന്നുള്ള 1.75 ലക്ഷം തൊഴിലാളികളിൽ, 78,000 പേരും സ്ത്രീകളാണ്, കരിമ്പ് വിളവെടുപ്പ് ആയാൽ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലേക്ക് തൊഴിലാളികളെല്ലാവരും കുടിയേറുന്നു. ഒരു കൊയ്ത്ത് സീസണിൽ 60,000 മുതൽ 1,00,000 രൂപ വരെ ‘ഉച്ചാൽ’ എന്നറിയപ്പെടുന്ന അതായത് (മുൻകൂർ പേയ്മെന്റ്) ലഭിക്കുന്ന സമ്പ്രദായത്തിലാണ് ജോലി ചെയ്യുന്നത്. ടണ്ണിന് 300 രൂപ നിരക്കിൽ 120-150 ദിവസം കഠിനാധ്വാനം ചെയ്യണം. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ജോലി ചെയ്യുന്ന ‘കൊയ്റ്റ’ സമ്പ്രദായവും ഇവിടെ നിലനിൽക്കുന്നു.
തൊഴിലാളി അവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയുടെ തൊഴിൽ ഏജൻസിയും ഈ സമ്പ്രദായത്തെ നിർബന്ധിത തൊഴിലായി വിശേഷിപ്പിക്കുന്നു. പെൺകുട്ടികളെ നിയമവിരുദ്ധമായ ശൈശവ വിവാഹങ്ങളിലേക്ക് തള്ളിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാരണം ദമ്പതികൾക്ക് ഒറ്റയ്ക്കുള്ളവരെക്കാൾ ഇരട്ടി വരുമാനം ലഭിക്കും. “അഡ്വാൻസ് വാങ്ങിയതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ ജോലിക്ക് പോകേണ്ടി വരുന്നതായും തൊഴിലാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ 3,415 സ്ത്രീകൾക്ക് വിളർച്ച, തലസീമിയ, വിട്ടുമാറാത്ത രക്തനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 73 പേർക്ക് കടുത്ത വിളർച്ചയും ഉണ്ടായിരുന്നു. ഞെട്ടിക്കുന്നത് എന്താണെന്നാൽ 1,523 ഗർഭിണികളാണ് അപകടകരമായ സാഹചര്യങ്ങളിൽ ഇവിടെ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
കൊക്കകോള, പെപ്സി തുടങ്ങിയ ബഹു രാഷ്ട്രാ കമ്പനികൾ മഹാരാഷ്ട്രയിൽ നിന്നാണ് പഞ്ചസാര വാങ്ങുന്നത്. 2019-ൽ കൊക്കകോളയുടെ കൺസൾട്ടന്റുകൾ കുട്ടികൾ ജോലി ചെയ്യുന്നതും കടം വീട്ടാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നതും രേഖപ്പെടുത്തിയെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കാനോ കരിമ്പ് തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ വിലയിരുത്താനോ ഒന്നും കമ്പനികൾ തയാറാകുന്നില്ല. പെപ്സികോ തങ്ങളുടെ പ്രസ്താവനയിൽ വിഷയത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും കൊക്കകോള പ്രതികരിക്കാൻ വിസമ്മതിച്ചു.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ, ഭരണസഖ്യ നേതാക്കളുമായി ബന്ധമുള്ള 11 സഹകരണ പഞ്ചസാര ഫാക്ടറികൾക്ക് 1590 കോടി രൂപയുടെ വായ്പ അനുവദിച്ചതും, ദേശീയ സഹകരണ വികസന കോർപ്പറേഷനിൽ (എൻസിഡിസി) നിന്നുള്ള വായ്പകൾക്ക് സംസ്ഥാന ധനകാര്യ വകുപ്പ് അംഗീകാരം നല്കിയതും ഫാക്ടറിയുമായി ബിജെപിയ്ക്കുള്ള ബന്ധം സൂചിപ്പിക്കുന്നവയാണ്.
എൻസിപി (അജിത് പവാർ) എംഎൽഎ പ്രകാശ് സലുങ്കെ നിയന്ത്രിക്കുന്ന ബീഡ് ജില്ലയിലെ ലോക്‌നെതെ സുന്ദർറാവു സലുങ്കെ സഹകരണ പഞ്ചസാര ഫാക്ടറിക്ക് 97.76 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത് . സോളാപൂരിലെ സെന്റ് ദാമാജി ഫാക്ടറിക്ക് 94 കോടി, അഹമ്മദ്‌നഗറിലെ വൃദ്ധേശ്വർ ഫാക്ടറിക്ക് 93 കോടി, എൻസിപി എംഎൽഎ മക്രന്ദ് പാട്ടീലിന്റെ ലോക്‌നെറ്റെ മാരുതിറാവു ഗുലെ ഫാക്ടറിക്ക് 140 കോടി, സത്താറയിലെ കിസാൻവീർ ഫാക്ടറിക്ക് 327 കോടി, ബിജെപി നേതാവ് വിനയ് കോർ നിയന്ത്രിക്കുന്ന കോലാപ്പൂരിലെ താന്ത്യാസാഹേബ് കോർ ഫാക്ടറിക്ക് 327 കോടി, ബീഡിലെ അംഭെജോഗായ് ഫാക്ടറിക്ക് 80 കോടി എന്നിങ്ങനെയാണ് വായ്പകൾ അനുവദിച്ചിരിക്കുന്നത്.
അതേ സമയം ഈ ഫാക്ടറികളിൽ ഭൂരിഭാഗവും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയുമായും ബിജെപിയുമായും ബന്ധമുള്ള നേതാക്കൾ നിയന്ത്രിക്കുന്നവയാണ്, എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നേരത്തെ, ഈ ഫാക്ടറികൾക്ക് വായ്പ നിഷേധിച്ചിരുന്ന സർക്കാർ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തീരുമാനം മാറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
വായ്പകൾ എട്ട് വർഷത്തിനുള്ളിൽ 9.81% പലിശയോടെ തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന ഈ ഫാക്ടറികൾ, മഹാരാഷ്ട്രയുടെ പഞ്ചസാര ബെൽറ്റിൽ നിന്നുള്ള 19 എംഎൽഎമാരിൽ ഭൂരിഭാഗവും പ്രതിനിധീകരിക്കുന്നു. ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ ഫാക്ടറിയിൽ 12 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ആരോപണവും ശ്രദ്ധേയമാണ്.
പഞ്ചസാര ഫാക്ടറികൾ പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു. ഈ മേഖലയിലൂടെ രാഷ്ട്രീയക്കാർ ശക്തമായ വോട്ടർ അടിത്തറ കെട്ടിപ്പടുക്കുന്നു," എന്ന് ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ പ്രശാന്ത് ബൻസോഡ് വിലയിരുത്തിയിട്ടുണ്ട്. രാധാകൃഷ്ണ വിഖെ പാട്ടീൽ, അജിത് പവാർ, വിശ്വജീത് കദം തുടങ്ങിയ പ്രമുഖർ ഈ വ്യവസായത്തിലൂടെയാണ് രാഷ്ട്രീയ പ്രസക്തി നിലനിർത്തുന്നത്. പൂനെ, കോലാപ്പൂർ, സതാര, ലാത്തൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള എംഎൽഎമാർ ഈ ഫാക്ടറികളുമായി ബന്ധപ്പെട്ടവരാണ്. "ഫാക്ടറികൾ വഴി രാഷ്ട്രീയക്കാർ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ശക്തമായ ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നു," ബൻസോഡ് പറഞ്ഞു.
1960-കളിൽ സംസ്ഥാനം 12 സഹകരണ ഫാക്ടറികൾക്ക് അനുമതി നൽകിയതോടെയാണ് ഈ ബന്ധം ആരംഭിച്ചത്. വിത്തൽറാവു വിഖെ പാട്ടീൽ സ്ഥാപിച്ച പ്രവരനഗർ ഫാക്ടറി ഇതിന്റെ തുടക്കമായിരുന്നു. "കർഷകർക്ക് ഓഹരി പങ്കാളിത്തവും ആനുകൂല്യങ്ങളും നൽകുന്ന ഈ ഫാക്ടറികൾ, രാഷ്ട്രീയക്കാർക്ക് ശക്തമായ അടിത്തറ നൽകുന്നതായും" ബൻസോഡ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."