ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 7 പേർ മരിച്ചു, 6 പേർക്ക് പരുക്കേറ്റു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് ദുരന്തം അരങ്ങേറിയത്. മിന്നൽ പ്രളയം വ്യാപക നാശനഷ്ടമുണ്ടാക്കി, ഗ്രാമത്തിലേക്കുള്ള പ്രവേശനം ദുഷ്കരമായി. രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും, ഗ്രാമത്തിലെത്താൻ രക്ഷാസംഘങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടു.
കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. ഉജ് നദി അപകടകരമായ രീതിയിൽ ഒഴുകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. കിഷ്ത്വാറിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ, മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ തടസ്സമായ വലിയ പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നീക്കം ചെയ്യാനാണ് തീരുമാനം. സൈന്യം സ്ഥലത്ത് താൽക്കാലിക പാലം നിർമിക്കാനും തുടങ്ങും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജമ്മു കശ്മീരിൽ അടുത്ത രണ്ട് ദിവസത്തേക്ക് മേഘവിസ്ഫോടനം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ കിഷ്ത്വാർ ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ് നൽകി.
അതിനിടെ, ഹിമാചൽ പ്രദേശിലും കനത്ത മഴയെ തുടർന്ന് മാണ്ഡി ജില്ലയിലെ പനാർസ, തക്കോലി, നാഗ്വെയിൻ എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. ചണ്ഡീഗഡ്-മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
A cloudburst in Kathua, Jammu and Kashmir, triggered flash floods, killing 7 and injuring 6 in Jodh Ghati village. Rescue operations face challenges due to difficult access. The Ujh River is dangerously high. In Himachal Pradesh, flash floods hit Mandi district, disrupting the Chandigarh-Manali highway. No casualties reported there.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."