'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു
മുംബൈ: യുവത്വത്തിന്റെ തുടക്കകാലത്ത് 1992ന് മുംബൈയിലുണ്ടായ വര്‍ഗീയകലാപത്തിനും പിന്നീട് 2022ല്‍ ഗുജറാത്തിലെയും വര്‍ഗീയകലാപങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചതിന്റെ എല്ലാ ഭീകരതയും രൂപപ്പെടുത്തിയ കലാഹൃദയത്തില്‍നിന്നാണ് 'ഫൈനല്‍ സൊലൂഷന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി ഉണ്ടായതെന്ന് പ്രശസ്ത സംവിധായകന്‍ രാകേഷ് ശര്‍മ. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തില്‍ വിശകലനം ചെയ്യുകയും ഭരണകൂടപിന്തുണയോടെ തീവ്രഹിന്ദുത്വവാദികള്‍ എങ്ങിനെയാണ് വ്യവസ്ഥാപിതമായി ഒരു വംശഹത്യ ആസൂത്രണംചെയ്തതെന്നും വിശദമാക്കിയ 'ഫൈനല്‍ സൊലൂഷന്‍' എന്ന ഡോക്യുമെന്ററി സംവിധായകനായ രാകേഷ് ശര്‍മയ ദി ഹിന്ദവുമായി സംസാരിക്കവെയാണ് അത്തരത്തിലൊരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചത്.
1992ല്‍ മുംബൈയിലെ തന്റെ നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ദുരിതാശ്വാസ ക്യാംപ് സംഘടിപ്പിക്കുക എന്നതായിരുന്നു തന്റെ ആദ്യ പദ്ധതി. ഇരകളായവര്‍ക്കായി പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതുവരെ താനും സുഹൃത്തുക്കളും ഒരു വര്‍ഷത്തോളം അതിന് പിന്നാലെ ഓടിനടന്നു. എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യാനും നഷ്ടപരിഹാരം നേടിക്കൊടുക്കാനും നിയമ സഹായത്തിനുമെല്ലാം മുന്നില്‍നിന്നു. അതുകഴിഞ്ഞ് ഒരു പതിറ്റാണ്ട് ആവുമ്പോഴാണ് ഗുജറാത്തില്‍ കലാപമുണ്ടായത്.
ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ ഇടപെടണമെന്ന് തോന്നിയതുകൊണ്ടാണ് ഡോക്യുമെന്ററി പിടിക്കാന്‍ തീരുമാനിച്ചത്. ആദ്യം കലാപ ഇരകള്‍ കഴിഞ്ഞ അഹമ്മദാബാദിലെ ഷാ ആലം ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. എന്നാല്‍ അവിടെ കണ്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. വിദ്വേഷരാഷ്ട്രീയം വിതച്ച ക്രൂരതകള്‍ കേട്ട് മനസ്സ് ഉലച്ചതിനാല്‍ ഒരു ദിവസം ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
എനിക്ക് വര്‍ഗീയ കലാപം ആദ്യ അനുഭവമല്ല. എന്നാല്‍ ഗുജറാത്തില്‍ സംഭവിച്ചത് കേവലമൊരു വര്‍ഗീയകലാപമല്ല. സംഘടിത അക്രമത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഭരണകൂടവും പൊലിസും നിയമപാലകരും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആക്രമണത്തിന്റെ ആഴവും രീതിയും എന്നെ ആഴത്തില്‍ സ്വാധീനിച്ചു. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു ചലച്ചിത്രകാരന്‍ എന്ന നിലയിലും ഞാന്‍ നിശ്ശബ്ദനായി. എനിക്ക് ചിത്രീകരണം തുടരാന്‍ കഴിഞ്ഞില്ല. ആഴ്ചകള്‍ക്ക് ശേഷം, ഒരു പുതിയ രാഷ്ട്രീയ സഹജാവബോധം എന്നില്‍ ഉടലെടുക്കുകയും ചലച്ചിത്രകാരനെന്ന നിലയില്‍ എനിക്ക് ഇടപെടേണ്ടിവരികയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.
കലാപം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞാണ് ഡോക്യുമെന്ററി ഇറങ്ങിയത്. അതു വലിയതോതില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു. 120ല്‍പ്പരം അന്താരാഷ്ട്രമേളകളില്‍ ഇത് പ്രദര്‍ശിപ്പിച്ചു. ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും ശക്തമായപ്രതിഷേധത്തെ തുടര്‍ന്ന് വെട്ടലുകളില്ലാതെ 'ഫൈനല്‍ സൊല്യൂഷ'ന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.
അതുപോലൊരു ഡോക്യുമെന്ററി ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ രണ്ട് സുഹൃത്തുക്കളുമായി ഞാന്‍ ഒരു പ്രോട്ടോക്കോള്‍ സജ്ജീകരിച്ചുവച്ചു. അവരില്‍ ഒരാളെ എല്ലാ വൈകുന്നേരവും ഒരു പ്രത്യേക സമയത്ത് ഞാന്‍ വിളിക്കും. അത് സംഭവിച്ചില്ലെങ്കില്‍, എന്നെ ഇതിനകം തന്നെ പിടികൂടിയിട്ടുണ്ടെന്നു അവര്‍ കരുതണം. അതിനാല്‍ അന്ന് രാവിലെ തന്നെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കണമെന്നും ആയിരുന്നു അവര്‍ക്ക് ഞാന്‍ നല്‍കിയ നിര്‍ദേശം- രാകേഷ് ശര്‍മ വെളിപ്പെടുത്തി.
Rakesh Sharma reveals about the making of the Final Solution documentary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."