അമീബിക് മസ്തിഷ്‌ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ കാംപയിൻ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശപ്രകാരമാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ കാംപയിനിൽ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും. 30, 31 തീയതികളിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കണം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം.
ഈ വർഷം ഇതുവരെ 41 അമീബിക് മസ്തിഷ്‌ക ജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവർക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിക്കണം.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കാനും അവയിലേക്കെത്തുന്ന മാലിന്യ വഴികൾ അടയ്ക്കലുൾപ്പെടെ പൊതു ജലസ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്താനും നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ കുളങ്ങളിലും തടാകങ്ങളിലും ജലസ്രോതസുകളിലും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.
ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കാംപയിനിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനവും ബോധവത്കരണവും നൽകും. അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."