ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലിസ് അറിയിച്ചു. ഇതിനോടകം, പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് നടത്തിയ റോഡ് ഉപരോധത്തിന്റെ പേര് പറഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലിസ് കേസെടുത്തിട്ടുണ്ട്.
സംഭവം നടന്നത് 2025 ഓഗസ്റ്റ് 27-ന് ഉച്ചയ്ക്ക് ശേഷമാണ്. വടകര ടൗൺഹാളിന് സമീപം ഷാഫി പറമ്പിൽ എംപിയുടെ കാർ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചു. കെ.കെ. രമ എംഎൽഎയുടെ നേതൃത്വത്തിൽ വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കായുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്.
പ്രവർത്തകർ ഷാഫിയുടെ കാറിന് മുന്നിലേക്ക് ചാടിവീണ് തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനെ തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി പ്രവർത്തകരുമായി തർക്കിച്ചു. ഏകദേശം അഞ്ച് മിനിറ്റോളം നീണ്ടുനിന്ന ഈ തർക്കം സംഘർഷഭരിതമായിരുന്നു.
പരാതിയെ തുടർന്ന് പൊലിസ് 11 പേരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് യുഡിഎഫ് പ്രവർത്തകർക്കെതിരെ വേറെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."