പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ
കോഴിക്കോട്: ഒരുദിവസത്തിനിടെ രണ്ട് അമീബിക് മസ്തിഷ്‌കമരണം സംഭവിച്ചത് വീണ്ടും ആശങ്കയുയർത്തുന്നു. മലപ്പുറം വേങ്ങര സ്വദേശി റംല (52) യും കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള കുഞ്ഞുമാണ് മരണപ്പെട്ടത്. ഇതിനു പുറമെ 10 പേർ കോഴിക്കോട് മെഡി. കോളജിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, രോഗത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളത്തിലെ അമീബ തലച്ചോറിലെത്തിയാണ് രോഗം ബാധിക്കുന്നതെന്നായിരുന്നു നിലവിൽ കരുതിയിരുന്നത്. എന്നാലിപ്പോൾ വെള്ളവുമായി നേരിട്ട് സമ്പർക്കമില്ലാത്തവർക്കു പോലും രോഗം കണ്ടെത്തുന്നത് ആരോഗ്യ വിദഗ്ധരെ പോലും വലയ്ക്കുയാണ്.
ജലാശയങ്ങളിൽ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തിൽപെടുന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നത്. മറ്റു മസ്തിഷ്‌ക ജ്വരങ്ങളിൽ ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണിത്.
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ രോഗാണു തലച്ചോറിൽ എത്തുന്നു. മൂക്കിലൂടെ നെയ്സൽ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേർത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെയാണ് തലച്ചോറിലേക്കു കടക്കുന്നത്. തലച്ചോറിൽ എത്തുന്ന അമീബ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അതിവേഗം ഗുരുതരമായി മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുക.
തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതിനാൽ ബ്രെയിൻ ഈറ്റിങ് അമീബ എന്നപേരിലും അറിയപ്പെടുന്നു. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. അമീബ ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗിയുടെ നല്ലെട്ടിൽ നിന്നെടുക്കുന്ന സെറിബ്രോ സ്‌പൈനൽ ഫ്‌ലൂയിഡ് പരിശോധിച്ചാണ് അമീബിക് മസ്‌കിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ആഗോള തലത്തിൽ തന്നെ യു.എസിലെ സി.ഡി.സി(സെന്റർ ഫോർ ഡിസീസ് കൺട്രോൾ ) അനുശാസിക്കുന്ന ചികിത്സയാണ് നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."