'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
പാലക്കാട്: കൊല്ലങ്കോട്ടെ ബെവ്കോ മദ്യശാലയിൽ നടന്ന മോഷണം തിരുവോണ ദിവസത്തെ വിൽപ്പന ലക്ഷ്യമിട്ടായിരുന്നുവെന്ന് മുഖ്യപ്രതി ശിവദാസന്റെ മൊഴി. അര ലിറ്ററിന്റെ കുപ്പികൾ മാത്രം മോഷ്ടിച്ചത് വിൽപ്പന എളുപ്പമാക്കാൻ വേണ്ടിയാണെന്ന് ശിവദാസൻ പൊലിസിനോട് പറഞ്ഞു. മോഷ്ടിച്ച മദ്യം കിട്ടിയ വിലയ്ക്ക് വിറ്റ് തീർത്തതായും ശിവദാസൻ പറഞ്ഞു. വില കൂടിയ കുപ്പികളിൽ 2200 രൂപ വിലയുള്ള ഒരു കുപ്പി തന്റെ ദീർഘകാല ആഗ്രഹം നിറവേറ്റാൻ മോഷ്ടിച്ചതാണെന്നും അത് ഒറ്റയ്ക്ക് കുടിച്ചു തീർത്തതായും ശിവദാസൻ മൊഴി നൽകി. മോഷണത്തിന് സഹായത്തിനായാണ് രവിയെ കൂട്ടിയത്, വിൽപ്പനയ്ക്കായി മറ്റൊരു സുഹൃത്തിനെ വിളിക്കുകയുമാണ് ചെയ്തതെന്നാണ് ശിവദാസന്റെ മൊഴി.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ശിവദാസനെന്ന് പൊലിസ് വ്യക്തമാക്കി. അതിനിടെ, മദ്യശാലയിലെ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി മദ്യശാലയിൽ അതിക്രമിച്ച് കയറി മദ്യം മോഷ്ടിക്കുന്നതും അവസാന ചാക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസം പുലർച്ചെ 2.30-നാണ് മൂന്നംഗ സംഘം കൊല്ലങ്കോട്ടെ ബെവ്കോയുടെ പ്രീമിയം മദ്യശാലയിൽ എത്തിയത്. മദ്യശാലയുടെ പിൻവശത്തെ ഒഴിഞ്ഞ പറമ്പിന്റെ മതിൽ ചാടിക്കടന്നാണ് സംഘം അകത്തെത്തിയത്. ഒരാൾക്ക് അകത്ത് കടക്കാൻ കഴിയുന്ന വിധം ഔട്ട്‌ലെറ്റിന്റെ ചുവർ പൊളിച്ചു. കൊല്ലങ്കോട് സ്വദേശിയായ രവി അകത്തേക്ക് കടന്നു, മറ്റ് രണ്ട് പ്രതികൾ പുറത്ത് നിന്ന് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഘട്ടംഘട്ടമായി സ്വീകരിച്ചു. രാവിലെ 7.30-നാണ് അവസാന ചാക്കുമായി മോഷ്ടാവ് പുറത്തേക്ക് കടന്നത്.
അഞ്ച് മണിക്കൂറിനുള്ളിൽ പത്തിലധികം ചാക്കുകളിൽ വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികൾ മോഷ്ടാക്കൾ പുറത്തെത്തിച്ചു. എന്നാൽ, രണ്ട് ചാക്കുകൾ ഔട്ട്‌ലെറ്റിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പൊലിസ് കണ്ടെത്തി. തിരുവോണ ദിനത്തിൽ കരിഞ്ചന്തയിൽ വിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്ന് പൊലിസ് കണ്ടെത്തി. പൊലിസിന്റെ സാന്നിധ്യത്തിൽ ബെവ്കോ ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ, ഏകദേശം മൂന്ന് ലക്ഷം രൂപയുടെ മദ്യം മോഷണം പോയതായാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."