ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
കോഴിക്കോട്: പൊലിസിന്റെ കസ്റ്റഡി മർദനങ്ങൾക്ക് നേരെ കണ്ണടച്ച് രഹസ്യാന്വേഷണ വിഭാഗം. പൊലിസ് മർദനങ്ങളെ കുറിച്ച് ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പലപ്പോഴും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കാറില്ല. ഏതെങ്കിലും ഘട്ടത്തിൽ മർദനം വിവാദമാകുമെന്ന് കണ്ടാൽ മാത്രം റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കുകയാണ് പതിവ്.
ജനമൈത്രി പൊലിസ് സ്‌റ്റേഷനുകളിൽ നടക്കുന്ന പല മർദനമുറകൾ സംബന്ധിച്ചും ഉന്നത പൊലിസുദ്യോഗസ്ഥർക്ക് കൃത്യസമയത്ത് അറിയാനും ഇതിനാൽ സാധിക്കുന്നില്ല. കേസുകളിലുൾപ്പെട്ടവരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്നവരെയും ഇപ്പോഴും സ്‌റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പതിയാത്ത സ്ഥലങ്ങളിൽ വച്ച് മർദിക്കുന്നത് പതിവാണ്. സ്‌റ്റേഷനുകളോട് ചേർന്നുള്ള പഴയകെട്ടിടങ്ങളിലും ക്വാട്ടേഴ്‌സുകളിലും പൊലിസ് വാഹനങ്ങളിലും വച്ചാണ് മർദിക്കാറുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഓഫിസർമാർ സ്‌റ്റേഷനിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കും. കേസ് തെളിയിക്കാനും കുറ്റകൃത്യത്തിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കാനുമാണ് മർദനമെന്ന് കണ്ടാണ് ഇതിന് നേരെ കണ്ണടയ്ക്കുന്നതെന്നാണ് ഭാഷ്യം. കൂടാതെ കസ്റ്റഡിയിലെടുക്കുന്നവരെ നിശ്ചിത സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമവും പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ഇതും റിപ്പോർട്ടായി നൽകാറില്ല. ദിവസങ്ങളോളം ചോദ്യംചെയ്ത് മറ്റു പ്രതികളുടെ പങ്ക് കൂടി കണ്ടെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.എസ്.ബി) ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.ബി) ഓഫിസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. സ്‌റ്റേഷനുകൾക്ക് കീഴിലുള്ള ക്രമസമാധാന വിഷയങ്ങളും പൊലിസുകാരുടെ പെരുമാറ്റ രീതിയുമുൾപ്പെടെ നിരീക്ഷിക്കുകയും റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല. അകാരണമായി ആരെയെങ്കിലും കസ്റ്റഡിയിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ട ചുമതലയും ഇന്റലിജൻസ് ഓഫിസർമാർക്കുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫിസർമാർ റേഞ്ച് ഡിവൈ.എസ്.പിക്കും ജില്ലാ രഹസ്യാന്വേഷണവിഭാഗം സ്‌പെഷൽബ്രാഞ്ച് ഡിവൈ.എസ്.പിക്കും അസി.കമ്മിഷണർക്കുമാണ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. റിപ്പോർട്ടുകളിലെ ഗൗരവം കണക്കിലെടുത്ത് വിവരങ്ങൾ ഇവർ മേലധികാരികൾക്ക് നൽകും.
അതേസമയം, രഹസ്യ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിച്ച സംഭവം വരെ അടുത്തിടെ ഉണ്ടായിട്ടുണ്ട്. മധ്യവയസ്‌കനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സംഭവത്തിൽ വ്യാജതെളിവുകളുണ്ടാക്കാൻ ഇന്റലിജൻസ് ഓഫിസർമാരാണ് രംഗത്തെത്തിയത്. വ്യാജമൊഴി നൽകാനെത്തിയയാൾ പിന്നീട് സത്യം പുറത്തുപറഞ്ഞതോടെ ഇത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."