ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 2, 2025-ന് ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരെയാണ് ഉമർ ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസിൽ ഉമർ ഖാലിദിനൊപ്പം ഷർജീൽ ഇമാം, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അഥർ ഖാൻ, മീരാൻ ഹൈദർ, അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷ വേറൊരു ഹൈക്കോടതി ബെഞ്ചും തള്ളി.
2020 ഫെബ്രുവരിയിൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ടാണ് ഉമർ ഖാലിദിനെ 2020 സെപ്റ്റംബർ 14-ന് ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഡൽഹി പൊലിസിന്റെ സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം, 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ മരിക്കുകയും 700-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ളവർ “ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരകന്മാർ” ആണെന്നാണ് ഡൽഹി പൊലിസിന്റെ ആരോപണം. ഹൈക്കോടതി വിധിയിൽ, ഉമർ ഖാലിദും ഷർജീൽ ഇമാമും വർഗീയ അടിസ്ഥാനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി മുസ് ലിം സമുദായത്തെ “ആൾക്കൂട്ട ആക്രമണത്തിന്” പ്രേരിപ്പിച്ചുവെന്നാണ് ഡൽഹി പൊലിസിന്റെ ആരോപണം . “പ്രക്ഷോഭങ്ങളുടെ മറവിൽ ഗൂഢാലോചനാപരമായ അക്രമം അനുവദിക്കാനാവില്ല” എന്നും, ഭരണഘടനാപരമായി പ്രക്ഷോഭങ്ങൾക്കുള്ള അവകാശം “ന്യായമായ നിയന്ത്രണങ്ങൾക്ക്” വിധേയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഞ്ച് വർഷത്തോളമായി വിചാരണ കാത്ത് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷകൾ നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും പലതവണ തള്ളിയിട്ടുണ്ട്. ഷർജീൽ ഇമാമും ഗുൽഫിഷ ഫാത്തിമയും ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നാൾവഴികൾ:
- 2020 ജനുവരി 28: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് ഷർജീൽ ഇമാം അറസ്റ്റിൽ.
- 2020 ഫെബ്രുവരി: ഉമർ ഖാലിദ് ഡൽഹി കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചുവെന്ന് പൊലിസ് കേസ്.
- 2020 സെപ്റ്റംബർ 14: യുഎപിഎ വകുപ്പുകൾ ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു.
- 2020 സെപ്റ്റംബർ: ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യുഎപിഎ കേസ് കാരണം ജയിലിൽ തുടർന്നു.
- 2020-2022: ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വിചാരണ കോടതി പലതവണ തള്ളി.
- 2022 ഒക്ടോബർ 18: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.
- 2022 ഡിസംബർ: സഹോദരിയുടെ വിവാഹത്തിന് ഉമർ ഖാലിദിന് ഒരാഴ്ച ഇടക്കാല ജാമ്യം.
- 2024 മെയ് 28: വിചാരണ കോടതി വീണ്ടും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി.
- 2024 മെയ് 29: രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിന് ഹൈക്കോടതി ജാമ്യം നൽകി, എന്നാൽ ഡൽഹി കലാപ കേസിൽ യുഎപിഎ കാരണം ജയിലിൽ തുടർന്നു.
- 2024 ഡിസംബർ 6: ഉമർ ഖാലിദ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിൽ.
- 2024 ഡിസംബർ 18: കസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഒരാഴ്ച ഇടക്കാല ജാമ്യം.
- 2025 സെപ്റ്റംബർ 2: ഡൽഹി ഹൈക്കോടതി ഉമർ ഖാലിദിന്റെയും മറ്റ് എട്ട് പ്രതികളുടെയും ജാമ്യാപേക്ഷകൾ തള്ളി.
- 2025 സെപ്റ്റംബർ 10: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
അഞ്ച് വർഷത്തിലേറെയായി വിചാരണ കാത്ത് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി എപ്പോൾ പരിഗണിക്കുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."