പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
പാരിസ്: ഫ്രാൻസിൽ 'എല്ലാം തടയുക' (Blocons Tout) എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തലസ്ഥാനമായ പാരിസിൽ പ്രകടനക്കാർ ബാരിക്കേഡുകൾക്ക് തീയിടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ 200-ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
ബുധനാഴ്ച ഫ്രാൻസിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയങ്ങൾക്കെതിരായ 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ആഹ്വാനത്തിന് പിന്നാലെ, പാരിസിലും മറ്റ് നഗരങ്ങളിലും പ്രകടനക്കാർ പൊലിസുമായി ഏറ്റുമുട്ടി, റോഡുകൾ തടഞ്ഞു, ബാരിക്കേഡുകൾക്ക് തീയിട്ടു. റെൻസിൽ ഒരു ബസിന് തീയിട്ടതായും, തെക്ക്-പടിഞ്ഞാറൻ മേഖലയിൽ പവർ ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായും ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റെയ്‌ലോ വെളിപ്പെടുത്തി. പ്രകടനക്കാർ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അക്രമങ്ങൾ തടയാൻ സർക്കാർ രാജ്യവ്യാപകമായി 80,000 പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
പാരിസിൽ മാലിന്യപ്പെട്ടികൾക്ക് തീയിട്ടതോടെ പ്രധാന പാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9 മണിയോടെ തലസ്ഥാനത്ത് 75 പേരെ കസ്റ്റഡിയിലെടുത്തതായും,എന്നാൽ അറസ്റ്റിലാവുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. രാജ്യത്തെ പൂർണമായി സ്തംഭിപ്പിക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞില്ലെങ്കിലും, ഗതാഗതവും ദൈനംദിന ജീവിതവും ഗണ്യമായി തടസ്സപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലം
തിങ്കളാഴ്ച പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. പൊതു അവധികൾ വെട്ടിക്കുറയ്ക്കൽ, പെൻഷനുകൾ മരവിപ്പിക്കൽ തുടങ്ങിയ കർശന സാമ്പത്തിക നയങ്ങൾ പ്രഖ്യാപിച്ച ബെയ്റോ, വോട്ടെടുപ്പിന് പിന്നാലെ രാജിവച്ചിരുന്നു. ചൊവ്വാഴ്ച, മാക്രോൺ തന്റെ വിശ്വസ്തനായ പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെക്കോർണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. 12 മാസത്തിനിടെ നാലാമത്തെ പ്രധാനമന്ത്രിയുടെ നിയമനം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയെ എടുത്തുകാട്ടുന്നു.
പ്രതിഷേധത്തിന്റെ കാരണങ്ങൾ
മാക്രോണിന്റെ നയങ്ങൾ അസമത്വം വർധിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 'എല്ലാം തടയുക' പ്രസ്ഥാനം രൂപംകൊണ്ടത്. ഈ വർഷം മധ്യത്തോടെ ടിക് ടോക്, എക്സ്, എൻക്രിപ്റ്റഡ് മെസേജിംഗ് ചാനലുകൾ എന്നിവ വഴി ഓൺലൈനിൽ പ്രചാരം നേടിയ ഈ പ്രസ്ഥാനം, തൊഴിലാളികൾ, വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ എന്നിവരെ ഒന്നിപ്പിച്ചു. ബെയ്റോയുടെ രാജി തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമല്ലെന്ന് യൂണിയനുകളും പ്രതിഷേധ സംഘാടകരും വാദിക്കുന്നു. “സർക്കാരിന്റെ വീഴ്ച സ്വാഗതാർഹമാണ്, പക്ഷേ അത് പോരാ,” എന്ന് റെയിൽ യൂണിയനായ സുഡ്-റെയിൽ എക്സിൽ കുറിച്ചു.
പ്രസ്ഥാനത്തിന്റെ സ്വഭാവം
നേപ്പാളിലെ പ്രതിഷേധങ്ങൾക്ക് സമാനമായി, 'എല്ലാം തടയുക' പ്രസ്ഥാനത്തിന് കേന്ദ്രീകൃത നേതൃത്വമില്ല. ഇത് പ്രസ്ഥാനത്തെ പ്രവചനാതീതവും അടിച്ചമർത്താൻ ബുദ്ധിമുട്ടുള്ളതുമാക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തെങ്കിലും, പ്രതിഷേധത്തിന്റെ വികേന്ദ്രീകൃത സ്വഭാവം പെട്ടെന്നുള്ള അക്രമങ്ങൾക്ക് വഴിയൊരുക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു.
'യെല്ലോ വെസ്റ്റ്' പ്രതിഷേധങ്ങളുമായി സാമ്യം
റോഡുകൾ തടയൽ, ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കൽ, ആമസോൺ, കാരിഫോർ തുടങ്ങിയ കോർപറേറ്റ് കമ്പനികളെ ബഹിഷ്കരിക്കൽ എന്നിവയാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന തന്ത്രങ്ങൾ. ഇത് 2018-19ലെ 'യെല്ലോ വെസ്റ്റ്' പ്രതിഷേധങ്ങളെ ഓർമിപ്പിക്കുന്നു. ഇന്ധന നികുതി വർധനവിനെതിരെ ആരംഭിച്ച ആ പ്രക്ഷോഭം പിന്നീട് മാക്രോണിനെതിരായ വലിയ പ്രതിഷേധമായി മാറിയിരുന്നു. നിലവിലെ 'എല്ലാം തടയുക' പ്രസ്ഥാനവും സമാനമായ രാഷ്ട്രീയ, സാമൂഹിക അസംതൃപ്തിയെ പ്രതിഫലിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."