ഒറ്റപ്പെട്ട് ഇസ്‌റാഈല്‍; ഖത്തറിന്റെ അടുത്ത നീക്കം ഉറ്റുനോക്കി ലോകം; കട്ട പിന്തുണയുമായി അറബ് നേതാക്കള്‍
ദോഹ: ദോഹയിലെ ജനവാസ കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഏതു മാര്‍ഗത്തിലൂടെയുള്ള പ്രതികരണമാകും ഖത്തറില്‍നിന്നുണ്ടാകുകയെന്ന് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍. അറബ്, മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പുറമെ ഇന്ത്യയെയും ചൈനയെയും പോലുള്ള ഏഷ്യന്‍ ശക്തികളും യൂറോപ്യന്‍ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നതോടെ നയതന്ത്രതലത്തില്‍ സയണിസ്റ്റ് രാജ്യം ഒറ്റപ്പെടുകയും ചെയ്തു.
ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ്പ്രതിജ്ഞാബദ്ധരാണെന്നും തിരിച്ചടിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ ആല്‍ ഥാനി പറഞ്ഞു. ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആല്‍ ഥാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌റാഈലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണ്. ഇസ്‌റാഈല്‍ അന്താരാഷ്്ട്ര നിയമം ലംഘിച്ചെന്നും ഖത്തര്‍ പറഞ്ഞു.
ആക്രമണത്തിനിരയായ ഖത്തറിന് പിന്തുണ അറിയിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അറബ്, മുസ്്‌ലിം രാഷ്ട്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. മേഖലയിലെ ശക്തവും സ്വാധീനവുമുള്ള അറബ് രാജ്യത്തിനു നേരെ ഇസ്‌റാഈല്‍ കനത്ത ആക്രമണം നടത്തിയത്, ഗള്‍ഫിലെ മറ്റു രാജ്യങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക അറബ് രാജ്യങ്ങള്‍ക്കുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യങ്ങളുടെ തലവന്മാര്‍ ഖത്തറിലെത്തും.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഖത്തറിലെത്തി. ആക്രമണതത്തെ എല്ലാ അറബ് രാജ്യങ്ങളും അപലപിക്കുകയും ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി വിമാനത്താവളത്തില്‍ നേരിട്ടെത്തി ചുവന്ന പരവതാനി നല്‍കിയാണ് യു.എ.ഇ. പ്രസിഡന്റിനെ സ്വീകരിച്ചത്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സന്‍മാനും ജോര്‍ദാന്‍ കിരീടാവകാശി ഹുസൈനും ഇന്ന് ദോഹയിലെത്തും. അറബ് മേഖലയിലെ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയാണ് രാഷ്ട്രനേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇസ്‌റാഈലിന്റെ ആക്രമണം സഹോദര രാജ്യമായ ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് അറബ്, മുസ്്‌ലിം രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയും റഷ്യയും ശക്തമായ പ്രസ്താവനയാണ് ഇസ്‌റാഈലിനെതിരേ നടത്തിയത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
ആക്രമണത്തില്‍നിന്ന് തങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. രക്ഷപ്പെട്ട നേതാക്കളെ അടുത്ത തവണ പിടികൂടുമെന്ന് ഇസ്‌റാഈലും പ്രതികരിച്ചു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്‌റാഈല്‍ അറിയിച്ചിരുന്നു.
ഇത്തവണ ഹമാസ നേതാക്കളെ തങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ അടുത്ത തവണ പിടികൂടുമെന്ന് യു.എസിലെ ഇസ്‌റാഈല്‍ അംബാസഡര്‍ യെച്ചിയേല്‍ ലെയ്റ്റര്‍ പറഞ്ഞു.
ഇസ്‌റാഈലിനും ഹമാസിനും ഇടയില്‍ മധ്യസ്ഥശ്രമത്തിന് നേതൃത്വം നല്‍കുന്ന ഖത്തറില്‍ ഇസ്‌റാഈല്‍ പലതവണ ആക്രമണം നടത്തിയത് ലോക രാജ്യങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. മധ്യസ്ഥ ചര്‍ച്ചയില്‍ ഹമാസിനെ പ്രതിനിധീകരിക്കുന്ന ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് നല്‍കുന്ന വിവരം.
world is watching to see how Qatar will respond to Israel's attack on a residential area in Doha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."