അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
ദുബൈ: ഏറെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു. യുഎഇക്കെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പറായി സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു. ടോസിന് തൊട്ടുമുമ്പ് വരെ സഞ്ജു ടീമിൽ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ദുബൈയിൽ എത്തിയ ശേഷം നടന്ന പരിശീലന സെഷനുകളിൽ സഞ്ജുവിന് ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. മറ്റൊരു വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, കൂടുതൽ സമയം പരിശീലനം നടത്തിയതിനാൽ, മധ്യനിരയിൽ ഫിനിഷറായി ജിതേഷ് ടീമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാൽ, പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ എല്ലാ പ്രതീക്ഷകളെയും മറികടന്ന് സഞ്ജു ടീമിൽ ഇടംനേടി. യുഎഇക്കെതിരെ രണ്ട് ക്യാച്ചുകൾ എടുത്ത് സഞ്ജു തന്റെ കഴിവ് തെളിയിച്ചു. ശിവം ദുബെയുടെയും കുൽദീപ് യാദവിന്റെയും പന്തുകളിലാണ് സഞ്ജു ഈ ക്യാച്ചുകൾ പിടിച്ചത്. ശുഭ്മൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെ, ഓപ്പണർ സ്ഥാനത്ത് കളിക്കാറുള്ള സഞ്ജുവിന് മധ്യനിരയിലേക്ക് മാറേണ്ടി വന്നു. യുഎഇക്കെതിരെ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും, പാകിസ്ഥാനെതിരായ അടുത്ത മത്സരത്തിലും സഞ്ജു പ്ലേയിംഗ് ഇലവനിൽ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സഞ്ജുവിൽ വലിയ വിശ്വാസമർപ്പിച്ചാണ് ഈ തീരുമാനമെടുത്തത്. ഓപ്പണർ സ്ഥാനം നഷ്ടമായെങ്കിലും, മധ്യനിരയിൽ സഞ്ജുവിന് അവസരം നൽകി ഗംഭീർ തന്റെ തന്ത്രം വ്യക്തമാക്കി. 15 തുടർച്ചയായ ടോസ് നഷ്ടങ്ങളെ തുടർന്ന്, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസ് ജയിച്ച് ഫീൽഡിംഗ് തെരഞ്ഞെടുത്തപ്പോൾ, വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നായിരുന്നു മലയാളി ആരാധകരുടെ ആകാംക്ഷ.
ജസ്പ്രീത് ബുമ്ര എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് വൈഡായപ്പോൾ, സഞ്ജു ഇടതുവശത്തേക്ക് ഫുൾ സ്ട്രെച്ച് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കി ആരാധകരുടെ കയ്യടി നേടി. തുടർന്ന്, കുൽദീപ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യൂ അപ്പീലിന് ശക്തമായ പിന്തുണ നൽകി, ശിവം ദുബെയുടെ പന്തിൽ ആസിഫ് ഖാനെ വിക്കറ്റിന് പിന്നിൽ പറന്നു പിടിച്ച് സഞ്ജു തന്റെ മികവ് വീണ്ടും തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."