ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് യുഎഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ ഒരു റെക്കോർഡും സൂര്യകുമാർ യാദവ് കൈപ്പിടിയിലാക്കി. ടി-20യിൽ ചുരുങ്ങിയത് 10 മത്സരങ്ങൾ നയിച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള നായകനാവാനാണ് സ്കൈക്ക് സാധിച്ചത്. 82.6 ശതമാനമാണ് സ്‌കൈയുടെ വിജയശതമാനം. ടി-20യിൽ ഇന്ത്യയെ 27 മത്സരങ്ങളിൽ നയിച്ച സ്‌കൈ 19 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. നാല് മത്സരങ്ങളിൽ മാത്രമാണ് സൂര്യയുടെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടത്. 80.6 വിജയശതമാനവുമായി രോഹിത് ശർമയാണ് സ്കൈക്ക് പുറകിലുള്ളത്. വിരാട് കോഹ്‌ലി(66.7%), ഹർദിക് പാണ്ഡ്യ(62.5%), എംഎസ് ധോണി(60.6%) എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ ക്യാപ്റ്റന്മാർ.
അതേസമയം മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 47ന് മൂന്ന് എന്ന നിലയിൽ നിന്നാണ് യുഎഇ 57ന് ഓൾ ഔട്ടായത്. 2.1 ഓവറിൽ ഏഴ് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് യുഎഇയെ എറിഞിട്ടത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ 16 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 30 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് പന്തിൽ 20 റൺസുമായി ശുഭ്മാൻ ഗില്ലും, 2 പന്തിൽ 7 റൺസോടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. 22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമുമാണ് യുഎഇ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇരുവരെയും കൂടാതെ മറ്റാർക്കും യുഎഇ നിരയിൽ രണ്ടക്കം കടക്കാനായില്ല.
India registered a massive nine-wicket win over the UAE in their opening match of the Asia Cup. With this victory, Suryakumar Yadav also set a record as a captain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."