ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി
കുവൈത്ത് സിറ്റി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പൗരൻ മുനവർ ഖാനെ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സ്ഥിരീകരിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കുവൈത്ത് പൊലിസ് ഖാനെ സിബിഐയുടെ ചെന്നൈ സ്പെഷ്യൽ ടാസ്ക് ബ്രാഞ്ച് (എസ്ടിബി) ടീമിന് കൈമാറി.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ബാങ്ക് ഓഫ് ബറോഡയെ തട്ടിപ്പിലൂടെ കബളിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട എഫ്‌ഐആർ ആർസി 3(എസ്)/2011 പ്രകാരം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം കുവൈത്തിലേക്ക് കടന്ന ഖാൻ, അവിടെയും കുറ്റ്കൃത്യങ്ങൾ ആവർത്തിച്ചു. 2022 ഫെബ്രുവരി 7-ന് സിബിഐയുടെ ചെന്നൈ ബ്രാഞ്ചിന്റെ അഭ്യർത്ഥനപ്രകാരം ഇന്റർപോൾ ഖാനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തലിന് വഴിയൊരുക്കുകയുമായിരുന്നു.
വിദേശകാര്യ മന്ത്രാലയം (എംഇഎ), എൻസിബി-കുവൈത്ത്, സിബിഐയുടെ അന്താരാഷ്ട്ര പൊലിസ് സഹകരണ യൂണിറ്റ് (ഐപിസിയു) എന്നിവയുടെ ഏകോപനത്തോടെയാണ് നടപടി പൂർത്തിയാക്കിയത്. ഒളിച്ചോടിയവരെ കണ്ടെത്തുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഈ ഓപ്പറേഷൻ വ്യക്തമാക്കുന്നുവെന്ന് സിബിഐ അടിവരയിട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇന്റർപോളിന്റെ സഹായത്തോടെ 130-ലധികം പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
മറ്റൊരു തട്ടിപ്പുകാരനും പിടിയിൽ
സെപ്റ്റംബർ 5-ന്, 2,300 കോടി രൂപയുടെ വാതുവെപ്പ് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ട ഹർഷിത് ബാബുലാൽ ജെയിനിനെ സിബിഐ, ഗുജറാത്ത് പോലീസ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ ചേർന്ന് യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുനവർ ഖാനെയും നാടുകടത്തിയത്.
an indian national was arrested and deported from kuwait for involvement in a bank loan fraud case. the authorities took strict action, reinforcing efforts to tackle financial crimes and maintain economic security in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."