ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ
മലപ്പുറം: അടുത്ത വർഷത്തെ ഹജ്ജ് സർവിസുകൾ നടത്താൻ വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ച് വ്യോമയാന മന്ത്രാലയം. പതിവ് ഹജ്ജ് സർവിസുകൾക്കു പുറമെ ഈ വർഷം 20 ദിവസമുള്ള ഷോർട്ട് ഹജ്ജ് സർവിസിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിന് പോകുന്നത്.
ഏപ്രിൽ 18ന് ആരംഭിച്ച് മടക്ക സർവിസുകൾ ജൂൺ 30ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം. കരിപ്പൂർ, കൊച്ചി, കണ്ണൂർ അടക്കം ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽനിന്നാണ് സർവിസുകളുണ്ടാവുക. ഷോട്ട് ഹജ്ജ് സർവിസ് കൊച്ചി അടക്കം ഏഴ് വിമാനത്താവളങ്ങളിൽനിന്ന് നടത്തും.
ഈ മാസം 25നുള്ളിൽ ടെൻഡർ നൽകണം. ടെൻഡർ ഏറ്റെടുക്കുന്ന വിമാനക്കമ്പനികൾ ഓരോ തീർഥാടകനും 20 കിലോ വീതമുള്ള രണ്ട് ബാഗേജുകളും 7 കിലോയുടെ ഹാൻഡ് ബാഗേജും കൊണ്ടുപോകാൻ അനുവദിക്കണം. സംസം തീർഥജലം നേരിട്ട് എത്തിക്കുകയും വേണം.
രണ്ട് ഘട്ടങ്ങളിലായാണ് സർവിസുകൾ ക്രമീകരിക്കുന്നത്. ആദ്യഘട്ട സർവിസുകൾ മദീനയിലേക്ക് ഏപ്രിൽ 18ന് ആരംഭിക്കും. മെയ് നാലിന് ആദ്യഘട്ടം അവസാനിക്കും. ഇവരുടെ മടക്ക സർവിസുകൾ ജിദ്ദയിൽ നിന്നായിരിക്കും. ജൂൺ രണ്ടിന് ആരംഭിച്ച് 19ന് സമാപിക്കുന്ന രീതിയിലേക്ക് മടക്കസർവിസുകൾ ക്രമീകരിക്കണം. ആദ്യഘട്ടം 52,968 തീർഥാടകർ പുറപ്പെടും.
രണ്ടാംഘട്ട സർവിസുകൾ മെയ് അഞ്ച് മുതൽ 19 വരെ. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽനിന്നും മെയ് അഞ്ച് മുതലായിരിക്കും സർവിസ്. ഈ വിമാനങ്ങൾ നേരിട്ട് ജിദ്ദയിലേക്കു പുറപ്പെടും. മടക്ക സർവിസുകൾ ജൂൺ 11 മുതൽ മദീനയിൽന്ന്. അവസാന ഹജ്ജ് വിമാനം ജൂൺ 30ന് ഇന്ത്യയിലെത്തും. രണ്ടാംഘട്ടം 58,712 തീർഥാടകർ പുറപ്പെടും.
ഷോർട്ട് ഹജ്ജ് സർവിസുകൾ മെയ് 17 മുതൽ 20 വരെയാണ്. ഇവരുടെ യാത്രയും ജിദ്ദയിലേക്കായിരിക്കും. മടക്കസർവിസുകൾ ജൂൺ അഞ്ചിന് ആരംഭിച്ച് എട്ടിന് സമാപിക്കും. 10,838 പേർക്കാണ് ഷോർട്ട് ഹജ്ജ് സർവിസ് ഒരുക്കുക. കൊച്ചിയിൽനിന്ന് 979 തീർഥാടകരാണ് ഷോട്ട് ഹജ്ജിൽ ഉൾപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."