മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
ഫുട്ബോളിലെ തന്റെ ഇഷ്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവര മറികടന്നുകൊണ്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മറെയാണ് ഗിൽ തന്റെ പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. നെയ്‌മർ കാരണമാണ് ഫുട്ബോൾ കാണാൻ തുടങ്ങിയതെന്നും നെയ്മർ ഏത് ടീമിലേക്ക് പോയാലും ആ ടീം തെരഞ്ഞെടുക്കുമെന്നും ഗിൽ വ്യക്തമാക്കി.
''നെയ്മർ കാരണമാണ് ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത്. 2014 ലോകകപ്പ് കാണാൻ എനിക്ക് ഇഷ്ടമായിരുന്നു. അന്ന് മുതലാണ് ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത്. അദ്ദേഹം ഏത് ടീമിൽ ആണെങ്കിലും ഞാൻ ആ ടീം തെരഞ്ഞെടുക്കും. അദ്ദേഹം സൗഊദിയിലേക്ക് പോയി പിന്നീട് ബ്രസീലിലേക്ക് മടങ്ങി പോവുകയും ചെയ്തു'' ഗിൽ ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്.2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു.
അതേസമയം ഗിൽ ക്യാപ്റ്റൻസിയേറ്റെടുത്ത ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ മിന്നും ഫോമിലാണ് ഗിൽ കളിച്ചത്. പരമ്പരയിൽ മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളിൽ നിന്നായി 75.40 ശരാശരിയിൽ 754 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ആണ് ഗിൽ നേടിയത്.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോഡ് അഞ്ചാം ടെസ്റ്റിനിടെ ഗിൽ സ്വന്തമാക്കിയിരുന്നു. സുനിൽ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗിൽ മറികടന്നത്. 1978-79 ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗാവസ്‌കർ 732 റൺസാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗിൽ മറികടന്നത്.
ഒരു പരമ്പരയിൽ നാല് സെഞ്ച്വറി നേടുന്ന ക്യാപ്റ്റൻ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗിൽ എത്തിയിരുന്നു. 1947ൽ ഇന്ത്യയ്‌ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാൻ നാല് സെഞ്ച്വറി നേടിയത്. ഗാവസ്‌ക്കർ 1978ൽ വെസ്റ്റിൻഡീസിനെതിരായ നാട്ടിലെ പരമ്പരയിലും.ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡിൽ ബ്രാഡ്മാന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഗിൽ. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം ഗില്ലും സംഘവും തിരുത്തിക്കുറിച്ചിരുന്നു.
2025ന് മുമ്പ് എജ്ബാസ്റ്റണിൽ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴും തോറ്റിരുന്നു ഇന്ത്യ. അതിൽ മൂന്നെണ്ണം ഇന്നിങ്‌സ് തോൽവിയായിരുന്നു. 1986ൽ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാൻ സാധിച്ചിരുന്നത്. എന്നാൽ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.
Indian Test captain Shubman Gill has revealed who his favourite football player is. Gill has chosen Brazilian superstar Neymar as his favourite player.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."