ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടി-20യിൽ 146 റൺസിന്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒരുപിടി റെക്കോർഡുകൾ പിറന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്സ് 158 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 300 റൺസ് സ്വന്തമാക്കിയതോടെ ടി-20 ചരിത്രത്തിൽ ഐസിസിയുടെ ഫുൾ മെമ്പർ ടീമിനെതിരെ 300 ടോട്ടൽ നേടുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി.
സെഞ്ച്വറി നേടിയ ഫിൽ സൾട്ടിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്ലറിന്റെയും മികച്ച ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. തുടക്കത്തിൽ തന്നെ ജോസ് ബട്ലർ ആക്രമിച്ചു കളിക്കുകയായിരുന്നു. 30 പന്തിൽ എട്ട് ഫോറുകളും ഏഴ് സിക്സുകളും അടക്കം 83 റൺസാണ് ബട്ലർ നേടിയത്. പവർ പ്ലേയിൽ തന്നെ താരം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 65 റൺസാണ് താരം പവർപ്ലേയിൽ നേടിയത്.
ഇതോടെ ടി-20യിൽ ഒരു മത്സരത്തിൽ പവർപ്ലേയിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും ബട്ലർ മാറി. മത്സരത്തിൽ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ റെക്കോർഡ് തകർത്താണ് ബട്ലർ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ 54 റൺസായിരുന്നു സാൾട്ട് നേടിയിരുന്നത്.
അതേസമയം മത്സരത്തിൽ സാൾട്ട് 60 പന്തിൽ പുറത്താവാതെ 141 റൺസാണ് അടിച്ചെടുത്തത്. 15 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹാരി ബ്രുക് 21 പന്തിൽ പുറത്താവാതെ 41 റൺസും നേടി. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിര തകരുകയായിരുന്നു.
Jos Buttler had a brilliant performance in the second T20I of the three-match T20I series against South Africa. Buttler also became the highest run-scorer for England in a single T20I powerplay match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."