മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ പേസർ അർഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന് ടീമിൽ അവസരം ലഭിക്കാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ടി-20യിൽ മികച്ച ബൗളിംഗ് റെക്കോർഡുള്ള അർഷ്ദീപ് സിങിനോട് ഇന്ത്യൻ ടീം കാണിച്ചത് അന്യായമാണെന്നാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ആർഷ്ദീപ് സിങിനോട് എനിക്ക് ശരിക്കും വിഷമം തോന്നുന്നു. അവനോട് കാണിച്ചത് അന്യായമാണ്. ടി-20യിൽ അവൻ 99 വിക്കറ്റുകൾ നേടി. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടമാണിത്. അവൻ വൈകാതെ 100 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കും'' ക്രിസ് ശ്രീകാന്ത് പറഞ്ഞു.
ടി-20യിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കാൻ അർഷ്ദീപ് സിങ്ങിന് സാധിക്കും. മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാറാനും ഇതോടെ അർഷ്ദീപ് സിങ്ങിന് കഴിയും. ഇതുവരെ ഇന്ത്യക്കായി 63 ടി-20 മത്സരങ്ങൾ കളിച്ച അർഷ്ദീപ് സിങ് 99 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
നിലവിൽ ഇന്ത്യക്കായി ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അർഷ്ദീപ് സിങ് തന്നെയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അർഷദീപ് ഈ നേട്ടം സ്വന്തമാക്കിയത്. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ മറികടന്നാണ് അർഷ്ദീപ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 80 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളാണ് ചഹൽ ടി-20യിൽ നേടിയിട്ടുള്ളത്.
അതേസമയം ടൂർണമെന്റിലെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. ഏഷ്യ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം സെപ്റ്റംബർ 19ന് ഒമാനെതിരെയാണ്.
Pacer Arshdeep Singh was not included in the Indian playing XI in the first two matches of the Asia Cup. Former Indian player Kris Srikkanth has now expressed his disappointment over the player's lack of a place in the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."