ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ കെ. അനിൽകുമാർ (45) തന്റെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 8:30-ന് ശേഷമാണ് സംഭവം. വലിയശാല ഫാം ടൂർ സൊസൈറ്റിയുടെ പ്രസിഡന്റായ അനിൽകുമാർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.
അനിൽകുമാർ നേതൃത്വം നൽകിയ സൊസൈറ്റി ഏകദേശം 6 കോടി രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ തമ്പാനൂർ പൊലിസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു.
അനിൽകുമാർ ഓഫിസിൽ വെച്ച് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, സൊസൈറ്റിയിലെ പ്രതിസന്ധിയിൽ മറ്റ് അംഗങ്ങളോ നേതൃത്വമോ സഹായിച്ചില്ലെന്ന് ആരോപിക്കുന്നു. "പ്രതിസന്ധിയിൽ ഞാൻ ഒറ്റപ്പെട്ടു. ഞാനോ എന്റെ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ല. എല്ലാ കുറ്റവും എന്റെ മേൽ ചുമത്തപ്പെട്ടു. അതിനാൽ ജീവനൊടുക്കുകയാണ്," എന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് തമ്പാനൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."