'30 ഗ്രാം സ്വർണം കൊണ്ടുവരാൻ ഒരു ലക്ഷത്തിലധികം രൂപ നികുതി'; കാലഹരണപ്പെട്ട കസ്റ്റംസ് നിയമത്തിൽ കുടുങ്ങി പ്രവാസികൾ
ദുബൈ: സ്വർണവില അനുദിനം ഉയരുന്ന ഇക്കാലത്ത് ഗൾഫിൽ നിന്ന് സ്വർണാഭരണങ്ങളുമായി എത്തുന്ന പ്രവാസികൾ നേരിടേണ്ടി വരുന്നത് വലിയ നികുതി ഭാരവും മാനസിക സംഘർഷങ്ങളും. പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കായി കൊണ്ടുവരുന്ന ആഭരണങ്ങൾക്ക് കാലഹരണപ്പെട്ട കസ്റ്റംസ് നിയമത്തിന്റെ പേരിൽ വലിയ നികുതിയാണ് ഒടുക്കേണ്ടി വരുന്നത്. 2016-ൽ സ്വർണവില വളരെ കുറവായിരുന്ന കാലത്ത് നിലവിൽ വന്ന നിയമം ഇക്കാലത്ത് ഒട്ടും അനുയോജ്യമല്ല. അതിനാൽ തന്നെ ഈ നിയമത്തിൽ അടിയന്തരമായി പരിഷ്‌കരണം വേണമെന്നാണ് ഗൾഫ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
ഈ മാസം 9ന് തന്റെ സഹോദരന്റെ മകളുടെ വിവാഹത്തിന് രണ്ട് വളകളുമായി എത്തിയ പ്രവാസിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത്. മുപ്പത് ഗ്രാം വരുന്ന സ്വർണ വളകൾക്ക് മുപ്പത്തഞ്ച് ശതമാനം നികുതിയാണ് കസ്റ്റംസ് ഈടാക്കിയത്. സ്വർണ വില റേക്കോർഡ് ഉയരത്തിൽ നിൽക്കുന്ന സമയത്ത് എന്ത് പ്രസക്തിയാണ് ഈ നിയമത്തിന് ഉള്ളതെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നോ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നോ വരുമ്പോൾ ഇത്തരത്തിൽ വലിയ നികുതിയാണ് നൽകേണ്ടി വരുന്നത്.
നാട്ടിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ കസ്റ്റംസ് തീരുവ ഈടാക്കുന്നതിന് അടിസ്ഥാനമാക്കുന്നത് സ്വർണത്തിന്റെ അളവും രൂപവും മാത്രമല്ല. അതിന് മറ്റു ചില കാര്യങ്ങൾ കൂടി അടിസ്ഥാനമാക്കാറുണ്ട്.
നിങ്ങൾ എത്ര കാലം വിദേശത്ത് താമസിച്ചു എന്നത് കസ്റ്റംസ് തീരുവ ചുമത്തുന്നതിൽ പ്രധാനമാണ്. കൂടുതൽ കാലം വിദേശത്ത് ചിലവഴിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ കസ്റ്റംസ് നിയമങ്ങളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. സ്വർണത്തിന്റെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസവും ഒരു ഘടകമാണ്.
ഒരു വർഷത്തിൽ ഏറെയായി പുറംരാജ്യത്ത് താമസിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ചെറിയ തോതിലുള്ള നികുതി ഇളവേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ഇതിനു പുറമേ സ്ത്രീ, പുരുഷ വ്യത്യാസവും ഇവിടെ ഘടകമാണ്. പുരുഷന്മാർക്ക് അമ്പതിനായിരം രൂപ വിലയുള്ള 20 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ കസ്റ്റംസ് തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാം. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള നാൽപ്പത് ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ കസ്റ്റംസ് തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാം.
നാണയങ്ങൾ, ഗോൾഡ് ബാറുകൾ, സ്വർണ ബിസ്‌കറ്റുകൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ല. ഇനി ഒരു വർഷത്തിന് താഴെ മാത്രം വിദേശത്ത് ചിലവഴിച്ചാണ് നിങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തുന്നത് എങ്കിൽ ഈ ഇളവുകൾ മാറും.
ആറു മാസത്തിൽ കൂടുതലും എന്നാൽ ഒരു വർഷത്തിൽ കുറവുമാണ് നിങ്ങൾ വിദേശത്ത് ചിലവഴിച്ചതെങ്കിൽ, സ്വർണം കൊണ്ടുവരുമ്പോൾ 13.75 ശതമാനം കസ്റ്റംസ് തീരുവ നൽകേണ്ടി വരും. ഈ നിരക്കിൽ സ്വർണ ബാറുകളോ കോയിനോ സ്വർണ ബിസ്‌കറ്റോ കൊണ്ടുവരാം. ഈ നിരക്കിൽ ഒരു കിലോ സ്വർണമാകും കൊണ്ടുവരാൻ കഴിയുക.
ഇനി നിങ്ങൾ വെറും ആറു മാസത്തിൽ താഴെയാണ് വിദേശത്ത് താമസിച്ചതെങ്കിൽ നികുതി നിരക്ക് 35 ശതമാനമാകും. ആഭരണങ്ങൾക്കും നികുതി ഇളവ് ഉണ്ടാകില്ല.
ഈ നിയമം വരുന്ന സമയത്ത് 2016-ൽ 22 കാരറ്റ് സ്വർണം ഗ്രാമിന് വെറും 2500 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 22 കാരറ്റ് സ്വർണം ഗ്രാമിന് പതിനായിരം രൂപയ്ക്ക് മുകളിലാണ് വില. അതുകൊണ്ട് തന്നെ 20 ഗ്രാം സ്വർണത്തിൻരെ മൂല്യം കണക്കാക്കുമ്പോൾ യാത്രക്കാരൻ നികുതി അടയ്‌ക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്.
Expatriates face hefty financial burdens as outdated Indian customs laws impose over one lakh rupees in tax on just 30 grams of gold. The stringent regulations, lagging behind current economic realities, trap overseas travelers with excessive duties, raising concerns about fairness and the need for reform in gold import policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."