ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് തുടരും: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെന്നൈയിലെ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ
"ഗസ്സയിൽ നടക്കുന്ന അതിക്രമങ്ങൾക്ക് കാരണം ഇസ്റാഈൽ മാത്രമല്ല, അവർക്ക് പിന്തുണ നൽകുന്ന അമേരിക്കയും നിശബ്ദനായിരിക്കുന്ന മോദിയും അതിനെ എതിർക്കാതിരിക്കുന്ന ഓരോ മനുഷ്യരുമാണ് " ചെന്നൈയിൽ ഗസ്സയിലെ ഇസ്റാഈലിന്റെ ആക്രമണങ്ങളെ 'വംശഹത്യ'യായി വിശേഷിപ്പിച്ച് പെരിയാർ ഫോളോവേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച വമ്പൻ റാലിയിൽ തമിഴ്നടൻ പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണിത്.
ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നലെ പൊതുയോഗവും വെള്ളിയാഴ്ച (സെപ്റ്റംബർ 19) ചെന്നൈയിൽ നടന്നു. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, മുസ്ലിം സംഘടനകൾ എന്നിവയുടെ പിന്തുണയോടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്ത് മനുഷ്യാവകാശങ്ങളുടെ പോരാട്ടമായി മാറിയത്.
ചെന്നൈയിലെ റാലി ലാങ്സ് ഗാർഡൻ എന്ന സ്ഥലത്ത് മൂന്ന് മണിക്ക് ആരംഭിച്ച പൊതുയോഗം ഏറെ വൈകിയാണ് സമാപിച്ചത്. വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ) നേതാവും എംപിയുമായ തോൾ, തിരുമാവളവൻ, എംഎൽഎ തനിയരസു, മനിതനേയ മക്കൾ കച്ചി നേതാവ് ജവാഹിറുള്ള എംഎൽഎ, മേയ് 17 മൂവ്മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, ചലച്ചിത്ര നിർമാതാവും സംവിധായകനുമായ വെട്രിമാരൻ തുടങ്ങിയവർ ചടങ്ങിനെ വാക്കുകൾ കൊണ്ട് ആവേശ തീജ്വാലയാക്കി മാറ്റി.
ഫലസ്തീൻ വിപ്ലവ നാടക പതാകകളും 'ഫ്രീ പലസ്തീൻ' എന്ന മുദ്രാവാക്യങ്ങളും ഉയർത്തി നടന്ന റാലി സോഷ്യൽ മീഡിയയിൽ വൈറലായി.
മോദിയുടെ മൗനം കൂടി ഉത്തരവാദി
റാലിയിൽ സംസാരിച്ച നടൻ പ്രകാശ് രാജ് പ്രതിഷേധത്തെ 'മനുഷ്യത്വത്തിനുവേണ്ടിയുള്ള ഒത്തുചേരൽ' എന്ന് വിശേഷിപ്പിച്ചു. ചിലർ ചോദിക്കുന്നു, എന്തിനാണ് ഇത്തരമൊരു യോഗം നടത്തുന്നത്? അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കിൽ, അതെ, അത് രാഷ്ട്രീയമാണ്. ഞങ്ങൾ സംസാരിക്കും അദ്ദേഹം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കയുടെയും മൗനത്തെ വിമർശിച്ച്, ഫലസ്തീനിലെ അനീതിക്ക് ഇസ്റാഈൽ മാത്രം ഉത്തരവാദിയല്ല അമേരിക്കയാണ് ഉത്തരവാദി മോദിയുടെ മൗനവും ഉത്തരവാദിയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹം യുദ്ധത്തിന്റെ മാനുഷിക വിലയെ പ്രതിഫലിപ്പിക്കുന്ന രണ്ട് കവിതകൾ ചൊല്ലി പ്രേക്ഷകരെ മയപ്പെടുത്തി. യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ കൈകൊടുത്ത് അകന്നു പോകും എന്നാൽ എവിടെയോ ഒരു വൃദ്ധയായ അമ്മ ഇപ്പോഴും മകനുവേണ്ടി കാത്തിരിക്കും ഒരു ഭാര്യ ഭർത്താവിനുവേണ്ടി കാത്തിരിക്കും കുട്ടികൾ അച്ഛനുവേണ്ടി കാത്തിരിക്കും അതാണ് സത്യം," എന്ന കവിതയും
"എന്റെ കവിതകൾ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകണമെങ്കിൽ, ഞാൻ പക്ഷികളുടെ ശബ്ദം കേൾക്കണം. പക്ഷേ, പക്ഷികളുടെ ശബ്ദം കേൾക്കണമെങ്കിൽ, ആദ്യം യുദ്ധവിമാനങ്ങളുടെ ഇരമ്പൽ നിശബ്ദമാക്കണം," എന്ന മറ്റൊരു കവിതയും അദ്ദേഹം അവതരിപ്പിച്ചു.
"നമ്മുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോൾ, ഞാൻ നിശബ്ദത പാലിച്ചാൽ, അത് കൂടുതൽ വഷളാകും. അതുപോലെ, ഒരു രാഷ്ട്രത്തിന് ഒരു മുറിവ് പറ്റുകയും നമ്മൾ നിശബ്ദത പാലിക്കുകയും ചെയ്താൽ ആ നിശബ്ദത ആ രാഷ്ട്രത്തെ കൂടുതൽ മുറിവേൽപ്പിക്കും, അദ്ദേഹം ഉപമിച്ചു.
സത്യരാജിന്റെ അപലപനം
നടൻ സത്യരാജ് ഗസ്സയിൽ നടക്കുന്ന ക്രൂര ആക്രമണങ്ങളെ "അസഹനീയം" എന്നും മനുഷ്യത്വത്തിന്റെ ലംഘനമാണെന്നും വിശേഷിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് ശേഷം അവർക്ക് എങ്ങനെ സമാധാനമായി ഉറങ്ങാൻ കഴിയും? കുരങ്ങുകളിൽ നിന്നാണ് മനുഷ്യൻ പരിണമിച്ചതെന്ന് ശാസ്ത്രം പറയുന്നു, പക്ഷേ ആ പ്രക്രിയ പാതിവഴിയിൽ നിലച്ചതായി തോന്നുന്നു; അതുകൊണ്ടാണ് ഇത്രയും ക്രൂരമായ ചിന്ത നിലനിൽക്കുന്നത് അദ്ദേഹം ചോദിച്ചു.
തമിഴ് പോരാട്ടവുമായി താരതമ്യം ചെയ്ത്, ആളുകൾ വിമോചനത്തിനായി പോരാടുമ്പോഴെല്ലാം വംശഹത്യ നടത്തപ്പെടുന്നുണ്ട്. പോരാടിയ നമ്മുടെ തമിഴ് ഈഴം സഹോദരങ്ങൾ ക്രൂരമായാണ് കൊല്ലപ്പെട്ടത്. പോരാളികൾ മാത്രമല്ല, നിരപരാധികളായ സാധാരണക്കാരുടെയും ജീവന് നഷ്ടപ്പെടും എന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഭാഗത്ത് നിന്ന് നടപടി ആവശ്യപ്പെട്ട സത്യരാജ്, സോഷ്യൽ മീഡിയയുടെ ആഗോള വ്യാപ്തി പ്രതിഷേധത്തിന് സഹായകമാണെന്ന് പറഞ്ഞു. തിരുമാവളവനെയും തിരുമുരുകൻ ഗാന്ധിയെയും "യഥാർത്ഥ ഹീറോകൾ" എന്ന് പ്രശംസിച്ച അദ്ദേഹം താൻ പോലുള്ള കലാകാരന്മാരെ "റിൽ ഹീറോകൾ" എന്ന് വിശേഷിപ്പിച്ചു. ഇത് ഇസ്ലാമിനെ പിന്തുണയ്ക്കുന്നതല്ല, മറിച്ച് മനുഷ്യത്വത്തിനുവേണ്ടിയാണ് അദ്ദേഹം വ്യക്തമാക്കി.
വെട്രിമാരന്റെ ആഹ്വാനം
ചലച്ചിത്ര നിർമാതാവും സംവിധായകനുമായ വെട്രിമാരൻ ഫലസ്തീനിലെ അക്രമത്തെ "ആസൂത്രിതമായ വംശഹത്യ" എന്ന് വിശേഷിപ്പിച്ചു. സ്കൂളുകൾ, ആശുപത്രികൾ, ഒലിവ് മരങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, അഞ്ചിൽ ഒരാൾ പട്ടിണി നേരിടുകയും അഞ്ച് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവ് മൂലം മരിക്കുകയും ചെയ്യുന്നു, എന്ന് അദ്ദേഹം പറഞ്ഞു. ഗസ്സ ഇപ്പോൾ ക്ഷാമ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അഞ്ചിൽ ഒരു കുട്ടി ക്ഷാമത്തിന്റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അവരെ സഹായിക്കാൻ എല്ലാ ക്രമീകരണങ്ങളും ഉണ്ട്. പക്ഷേ അവർക്ക് ഗസ്സ മുനമ്പിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു, അദ്ദേഹം വിശദീകരിച്ചു.
എവിടെയൊക്കെ ആളുകൾ ആ മർദകരാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവോ, അവിടെ അവർക്കൊപ്പം നിൽക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്. ഈ വ്യവസ്ഥാപിത വംശഹതയെ അപലപിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. "മാറ്റം ഒറ്റയടിക്ക് സംഭവിക്കുന്നില്ല. പക്ഷേ നമ്മൾ നമ്മുടെ പ്രതിഷേധം രേഖപ്പെടുത്തണം. നിങ്ങൾ അത് നിരന്തരം പ്രകടിപ്പിക്കണം. അതാണ് നമ്മുടെ കടമ.
തിരുമാവളവന്റെ പെരിയാർ രാഷ്ട്രീയം
തിരുമാവളവൻ പ്രതിഷേധത്തെ പെരിയാറിസ്റ്റ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിസികെ എംപി തോൾ സദസ്സിനെ അഭിസംബോധന ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വത്തെയും ഇസ്റാഈലി സയണിസത്തെയും അപലപിച്ച്, ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാർ ഫലസ്തീനിൽ കുടിയിറക്കപ്പെട്ട ജൂത ജനതയെ പാർപ്പിച്ചുകൊണ്ട് ഒരു അധിനിവേശ പ്രദേശമായി ഇസ്റാഈൽ സൃഷ്ടിച്ചു, എന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ എൽ.ടി.ടി.ഇയെ ഭീകര സംഘടനയാക്കി മുദ്രകുത്തിയതുപോലെ ഹമാസിനെതിരെയുള്ള അമേരിക്കയുടെ നീക്കത്തെയും അദേഹം വിമർശിച്ചു.
ഐക്യരാഷ്ട്രസഭയ്ക്ക് ഗസ്സയിലെ കൊലപാതകങ്ങളെ വംശഹത്യയായി അംഗീകരിക്കാൻ രണ്ട് വർഷമെടുത്തെങ്കിലും മുള്ളിവയ്ക്കൽ കൂട്ടക്കൊലയെ അംഗീകരിക്കാത്തതിനെ അദ്ദേഹം അപലപിച്ചു. തമിഴ്നാട്ടിന്റെ ചരിത്രപരമായ മനുഷ്യാവകാശ പോരാട്ടം അനുസ്മരിച്ച്, ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. വിസികെയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു.
തിരുമുരുകൻ ഗാന്ധിയുടെ ആവശ്യം
മേയ് 17 മൂവ്മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി ഐക്യരാഷ്ട്രസഭ വംശഹത്യ പ്രഖ്യാപിച്ചുകഴിഞ്ഞാൽ മറ്റ് രാജ്യങ്ങൾ സൈനികമായി ഇടപെടണമെന്ന് പറഞ്ഞു. പലസ്തീനിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആഗോള നിശബ്ദത വിമർശിച്ച്, ഹമാസിനെ ഭീകര സംഘടനയാക്കി മുദ്രകുത്തുന്നത് തെറ്റാണ്. അത് ഒരു നിയമാനുസൃത വിമോചന പ്രസ്ഥാനമാണ് എന്ന് അദ്ദേഹം വാദിച്ചു. ഇസ്റാഈലിനെ വംശഹത്യ രാഷ്ട്രമായി അംഗീകരിക്കണം. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നും ആവശ്യപ്പെട്ടു.
ഗസ്സയിലെ സ്ഥിതി: 65,000-ലധികം മരണങ്ങൾ
2023 ഒക്ടോബർ 7 മുതൽ ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽ 65,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ലക്ഷക്കണക്കിന് ആളുകൾ മാറ്റിപ്പാർപ്പിക്കപ്പെട്ടു. 147 കുട്ടികൾ ഉൾപ്പെടെ 435 പേർ പട്ടിണം മൂലം മരിച്ചു. ഐക്യരാഷ്ട്രസഭ ഈ ആക്രമണങ്ങളെ വംശഹതയായി പ്രഖ്യാപിച്ചെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഇപ്പോഴും വൈകുന്നു. ചെന്നൈയിൽ നടന്ന റാലി പോലുള്ള പ്രാദേശിക പ്രതിഷേധങ്ങൾ ലോകമെമ്പാടും അവബോധം വർദ്ധിപ്പിക്കുമെന്ന വിശ്വസത്തിലാണ് പ്രതിഷേധക്കാർ.
thousands gathered in chennai for a rally to express solidarity with palestine, voicing support for gaza and pledging to continue raising awareness about the ongoing crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."