ഷാഫി പറമ്പിലിനെതിരായ ആരോപണം: " ജില്ലാ സെക്രട്ടറിയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ "; സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത, കക്ഷിചേരാൻ തയാറാകാതെ മുതിർന്ന നേതാക്കൾ
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഉന്നയിച്ച ലൈംഗിക ആരോപണത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ശക്തം. ആരോപണം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാത്തതും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയുടെ ആരോപണം തെളിയിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. "ആരോപണം ഉന്നയിച്ച ജില്ലാ സെക്രട്ടറിക്ക് തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ," എന്നാണ് മുതിർന്ന നേതാവ് എകെ ബാലന്റെ പ്രതികരണം. "എന്റെ കൈവശം രേഖകളില്ല, അതിനാൽ ഞാൻ ആരോപണം ഉന്നയിക്കുന്നില്ല. സുരേഷ് ബാബുവിന്റെ കൈവശം തെളിവുകൾ ഉള്ളതുകൊണ്ടാകും ആരോപണം ഉന്നയിച്ചത്," എകെ ബാലൻ കൂട്ടിച്ചേർത്തു.
സിപിഐഎം നേതാവ് എൻഎൻ കൃഷ്ണദാസും ആരോപണത്തിൽ കക്ഷിചേരാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. "ജില്ലാ സെക്രട്ടറി എന്തിനാണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രാഹുൽ മാങ്കൂട്ടത്തിനെ എംഎൽഎ ചുമതലയിൽനിന്ന് നീക്കണമെന്ന് പറയുന്നതിനു പകരം മറ്റ് വിഷയങ്ങൾ ഉന്നയിച്ച് വഴിതിരിച്ചുവിടേണ്ട," കൃഷ്ണദാസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണവും വിവാദത്തിന് ആക്കം കൂട്ടി. "ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കണം," എന്ന് സതീശൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച കൃഷ്ണദാസ്, "ആദ്യം എംഎൽഎയെ ചുമതലയിൽനിന്ന് നീക്കട്ടെ," എന്ന് മറുപടി നൽകി. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലിനെതിരായ ആരോപണവും യൂത്ത് കോൺഗ്രസിന്റെ പരാതിയും സിപിഐഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയിരിക്കുകയാണ്. തെളിവുകൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ കൂടുതൽ വിശദീകരണങ്ങളോ രേഖകളോ പുറത്തുവിട്ടിട്ടില്ല.
Allegations against Shafi Parambil have sparked division within CPI(M), with senior leaders refusing to back the claims. They demand that Palakkad district secretary EN Suresh Babu, who made the accusations, provide evidence. A Youth Congress leader’s complaint has further complicated the situation, putting the party on the defensive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."