മുസ്‌ലിം പ്രദേശത്തെ പോളിംഗ് 70%ൽ നിന്ന് 18 ആയി ഇടിഞ്ഞു, ബിജെപി വോട്ട് വിഹിതം 17ൽ നിന്ന് 84 ആയി കുതിച്ചു; യുപിയിലെ കുന്ദർക്കിയിൽ ബിജെപിയുടെ 'അട്ടിമറി' ജയം ഇങ്ങനെ
ലഖ്‌നൗ: ലോക്‌സഭാ പ്രതിപ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിവരുന്ന വോട്ട് മോഷണ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിധത്തിൽ തെര.കമ്മിഷനെ പ്രതിരോധത്തിലാക്കി യു.പിയിൽനിന്ന് ഗുരുതര ക്രമക്കേടുകൾ പുറത്ത്. 60 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള യു.പിയിലെ കുന്ദർക്കി നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ നാടകീയ വിജയം, തെരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കി സർക്കാർ ഉണ്ടാക്കിയെടുത്തതാണെന്നാണ് ആരോപണം.
മുറാദാബാദ് ജില്ലയിലെ കുന്ദർക്കി ബി.ജെ.പിക്ക് തകർക്കാൻ പറ്റാത്ത എസ്.പിയുടെ കോട്ടയാണ്. കുന്ദർക്കിക്ക് ബി.ജെ.പിയെ അടുപ്പിക്കാത്ത ചരിത്രമാണ് ഉള്ളതെങ്കിലും കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ അത് തിരുത്തിയതാണ് സംശയത്തിനിടയാക്കിയത്. 60 ശതമാനം മുസ്ലിംകളുള്ള കുന്ദർക്കിയിൽ സമുദായത്തിലെ വോട്ടർമാരെ തെരഞ്ഞുപിടിച്ച് വോട്ട് ചെയ്യുന്നത് തടഞ്ഞതാണ് ഇവിടെ ബി.ജെ.പി വിജയിക്കാൻ കാരണമായതെന്ന് എസ്.പി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ന്യൂസ് പോർട്ടലായ സ്‌ക്രോൾ ഡോട്ട് കോം നടത്തിയ അന്വേഷണത്തിൽ വോട്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ ആധാർ കാർഡുകൾ എടുത്തുകളഞ്ഞതിനാൽ ബൂത്തിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മണ്ഡലത്തിലെ ചിലർ പറഞ്ഞു. ചിലർക്ക് വോട്ടർ സ്ലിപ്പുകൾ ലഭിച്ചില്ല. ചിലരെ പൊലിസ് ബൂത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ബി.ജെ.പി വിതരണം ചെയ്ത പ്രത്യേക സ്ലിപ്പുകൾ ഉള്ളവരെ മാത്രം ബൂത്തുകളിൽ പ്രവേശിപ്പിച്ചതായും ചിലർ സ്‌ക്രോളിനോട് പറഞ്ഞു. ഹിന്ദു വോട്ടർമാരെ മാത്രമാണ് ബൂത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഹമീർപൂർ ഗ്രാമീണർ ചൂണ്ടിക്കാട്ടി. മുസ്ലിംകൾ കൂടുതലുള്ള ബൂത്തുകളിലെ ചെറിയ വോട്ട് ശതമാനം ഇതിന് തെളിവുമാണ്. വോട്ടർപട്ടികയിൽ അമുസ്ലിം വോട്ടർമാരെ ചേർക്കുന്നതും മുസ്ലിംകളെ നീക്കുന്നതും കൂടുതലാണെന്നും സ്‌ക്രോൾ കണ്ടെത്തി.
ഹമീർപൂരിലെ പോളിങ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 70% ആയിരുന്നുവെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ 18.5% ആയി
ഇടിഞ്ഞത് ഈ ആരോപണം ശരിവയ്ക്കുന്നതാണ്. ഇവിടെ ബി.ജെ.പിക്ക് ലഭിച്ച് വോട്ട് വിഹിതം 17.6 ശതമാനത്തിൽ നിന്ന് 84.1 ശതമാനമായി ഉയരുകയുംചെയ്തു. ഇതാകട്ടെ സ്വതന്ത്ര ഇന്ത്യയിലെ ഏതൊതു തെരഞ്ഞെടുപ്പിലെയും അസാധാരണ റെക്കോഡാണ്.
കുന്ദർക്കി എസ്.പിയുടെ ഉരുക്കുകോട്ട
ലഖ്‌നൗ: സമാജ് വാദി പാർട്ടി(എസ്.പി)യുടെ ഉരുക്കുകോട്ടയായ കുന്ദർക്കി നിയമസഭാ മണ്ഡലത്തിൽ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 'അട്ടിമറി' വിജയത്തിൽ ഗൗരവകരമായ ചോദ്യമുയർത്തുന്നതാണ്, സ്‌ക്രോൾ ഡോട്ട് കോമിന്റെ അന്വേഷണ റിപ്പോർട്ട്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദർക്കിയിൽ സമാജ് വാദി പാർട്ടിയുടെ മുഹമ്മദ് റിസ്വാൻ തന്റെ കന്നി മത്സരത്തിൽ ബി.ജെ.പിയുടെ രാംവീർ സിങ്ങിനോട് 17,000ലധികം വോട്ടുകൾക്ക് വിജയിച്ചിരുന്നു. 2017ൽ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോൾ ശക്തമായ ത്രികോണ മത്സരമായിരുന്നിട്ടും റിസ്വാൻ പതിനായിരത്തിലധികം വോട്ടുകൾക്ക് മണ്ഡലം നിലനിർത്തി. 2022ൽ സിയാഉർറഹ്മാൻ ബർഖ് ആണ് ഇവിടെ മത്സരിച്ചത്. അപ്പോഴാകട്ടെ ബി.ജെ.പിയേക്കാൾ 43,162 വോട്ടുകൾ കൂടുതൽ ഭൂരിപക്ഷം എസ്.പിക്ക് ലഭിച്ചു.
എം.എൽ.എയായ ബർഖ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതുവരെ മണ്ഡലത്തിൽ എസ്.പിയോട് പരാജയപ്പെട്ടുകൊണ്ടിരുന്ന രാംവീർ സിങ്ങിനെ തന്നെ ബി.ജെ.പി വീണ്ടും ഇറക്കി. എതിർസ്ഥാനാർഥിയായി അദ്ദേഹത്തെ നേരത്തെ രണ്ടുതവണ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ മുഹമ്മദ് റിസ്വാനും. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ 1.4 ലക്ഷം വോട്ടിന്റെ വൻ റെക്കോഡ് ഭൂരിപക്ഷത്തിന് സിങ് വിജയിച്ചു. 2022 ലഭിച്ച 30.4 ശതമാനത്തിൽ നിന്ന് 77 ശതമാനം എന്ന കനത്ത വോട്ട് വിഹിതവും ബി.ജെ.പിക്ക് ലഭിച്ചു. 2022 ൽ 46.3 ശതമാനം വോട്ട് ലഭിച്ച എസ്.പിക്ക് 2024ൽ 11.5 ശതമാനമായി ചുരുങ്ങി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി, കുന്ദർക്കിയിൽ മുസ്ലിം വോട്ടർമാർ കൂടുതലുള്ള ബൂത്തുകളിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതായും കണ്ടെത്തി. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽനിന്ന് സമുദായ വോട്ടർമാരെ പ്രത്യേകമായി മാറ്റിനിർത്തിയതാണെന്ന എസ്.പി ആരോപണം ശരിവയ്ക്കുന്നതാണ് കണക്കുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും 65% മുതൽ 75% വരെ പോളിങ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുന്ദർക്കി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച ബൂത്തുകളിൽ ആണ് കൂടുതൽ പോളിങ് നടന്നത്. ചിലതിൽ 80 ശതമാനവും കടന്നു. അതായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതര പാർട്ടികൾക്ക് വോട്ട് ചെയ്ത പലരും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. കുന്ദർക്കിയിലെ പോളിങ് ശതമാനം തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 32.5 ശതമാനം വോട്ട് നേടിയ ബി.ജെ.പി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 76.7 ശതമാനം വോട്ട് സ്വന്തമാക്കി. അതായത്, അഞ്ചുമാസം കൊണ്ട് മണ്ഡലത്തിൽ ബി.ജെ.പിക്ക് 44.2 ശതമാനം അധികം വോട്ട് ലഭിച്ചു. ഇത് സ്വതന്ത്ര ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അസാധാരണമാണ്.
ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2023 ഒക്ടോബറിനും 2024 ഒക്ടോബറിനുമിടയിൽ കുന്ദർകിയുടെ വോട്ടർ പട്ടിക അഞ്ച് തവണയാണ് പരിഷ്‌കരിച്ചത്. ദുരൂഹമായ വെട്ടിക്കുറക്കലും കൂട്ടിച്ചേർക്കലും ഈ സമയത്ത് ഉണ്ടായി. മുസ്ലിംകൾ 70 ശതമാനത്തിൽ കൂടുതലുള്ള ബൂത്തുകളിൽനിന്ന് അഞ്ചുശതമാനത്തിൽ കൂടുതൽ വോട്ടർമാരെയാണ് നീക്കിയത്.
എന്നാൽ സമുദായ സ്ഥാനാർഥികളിലേക്ക് മുസ്ലിം വോട്ട് ഭിന്നിച്ചതാണ് എസ്.പി പരാജയപ്പെടാൻ കാരണമെന്നായിരുന്നു ഒരുവിഭാഗം മാധ്യമങ്ങൾ കുന്ദർക്കി ഫലത്തെ നിരീക്ഷിച്ചത്. കഴിഞ്ഞവർഷം നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.പി വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട നാല് മണ്ഡലങ്ങളിൽ ഒന്നാണ് കുന്ദാർക്കി. മറ്റ് മൂന്ന് മണ്ഡലങ്ങളായ മീരാപൂർ, കട്ടേഹാരി, സിസാമൗ എന്നിവയിലും സമാനമായ ക്രമക്കേടുകൾ നടന്നതായ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."