കലാശപ്പോരിൽ ചരിത്രത്തിലേക്ക് നടന്നുകയറാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ
ഏഷ്യ കപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനുമാണ് കിരീട പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാൽ സൂപ്പർ ഫോറിലും ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടിരിക്കുന്നു.
ഫൈനൽ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തന്റെ കരിയറിൽ പുതിയൊരു നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫൈനലിൽ 31 റൺസ് കൂടി നേടിയാൽ ടി-20യിൽ ഇന്ത്യക്കായി 1000 റൺസ് എന്ന നാഴികകളിലേക്ക് കാലെടുത്തുവെക്കാൻ സഞ്ജുവിന് സാധിക്കും. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ താരമാവാനും സഞ്ജുവിന് ഇതിലൂടെ സാധിക്കും.
സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മിന്നും പ്രകടനമാണ് സഞ്ജു നടത്തിയിരുന്നത്. ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ഇത്തവണ ശ്രീലങ്കക്കെതിരെ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
അതേസമയം ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ അപരാജിതമായാണ് ഫൈനലിലേക്ക് മുന്നേറിയത്. സൂപ്പർ ഓവറിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്.
ഒടുവിൽ സൂപ്പർ ഓവർ വിധിയെഴുതിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റൺസാണ് നേടിയത്. സൂപ്പർ ഓവറിൽ അർഷ്ദീപ് സിങ് ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ശ്രീലങ്കയുടെ സ്കോർ രണ്ട് റൺസിൽ അവസാനിക്കുകയിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മൂന്ന് റൺസ് നേടി വിജയം കൈവരിക്കുകയായിരുന്നു.
India and Pakistan will clash in the final of the Asia Cup. In the final match, Malayali player Sanju Samson has the opportunity to achieve a new milestone in his career.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."