ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കുടുംബം എതിർത്തിട്ടും പ്രണയബന്ധം തുടർന്ന 17 വയസ്സുകാരിയെ പിതാവും 15 വയസ്സുള്ള സഹോദരനും ചേർന്ന് വെടിവച്ച് കൊലപ്പെടുത്തി. കാന്ധ്ല പൊലിസ് സ്റ്റേഷൻ പരിധിയിലെ അംബേഹ്ത ഗ്രാമത്തിൽ താമസിക്കുന്ന മുസ്കാൻ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. പിതാവ് ജുൽഫാമിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലിസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ഒരു യുവാവുമായി മുസ്കാൻ പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞ ജുൽഫാം മകളെ ഈ ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, മുസ്കാൻ ബന്ധം തുടർന്നു. സെപ്റ്റംബർ 28-ന് രാത്രി മുസ്കാൻ ആൺസുഹൃത്തുമായി ഫോണിൽ ചാറ്റ് ചെയ്യുന്നത് പിതാവ് കണ്ടു. ഇതിൽ ക്ഷുഭിതനായ ജുൽഫാം, അടുത്ത ദിവസം രാവിലെ 15 വയസ്സുകാരനായ മകന്റെ സഹായത്തോടെ മുസ്കാനെ വീടിന്റെ മുകൾനിലയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാരതീയ നീതിനായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ജുൽഫാമിനും മകനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു. മകൾ കുടുംബത്തിന്റെ മാനം കളങ്കപ്പെടുത്തിയെന്ന് കരുതി കൊലപ്പെടുത്തിയതായി ജുൽഫാം പൊലിസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പൊലിസ് കണ്ടെടുത്തു. മുസ്കാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
തുടർക്കഥയാകുന്ന ദുരഭിമാന കൊലപാതകങ്ങൾ
ഇതിന് മുമ്പ്, സെപ്റ്റംബർ 26-ന് ഉത്തർപ്രദേശിലെ അസംഗഢിൽ മറ്റൊരു ദുരഭിമാന കൊലപാതകം നടന്നിരുന്നു. ദേവ്ഗാവ് പൊലിസ് സ്റ്റേഷൻ പരിധിയിലെ ലാൽഗഞ്ച് ബൈപാസ് റോഡിലെ ഒരു റെസ്റ്റോറന്റിൽ അക്ഷര സിങ് എന്ന പെൺകുട്ടിയെയും ആൺസുഹൃത്ത് ആദിത്യ സിങിനെയും പെൺകുട്ടിയുടെ പിതാവ് നീരജ് സിങ് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷര മരിച്ചു.
"ആ ദിവസം ഉച്ചയോടെ ആദിത്യയും അക്ഷരയും റെസ്റ്റോറന്റിൽ എത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവ് നീരജ് സിങും ഭാര്യയും അവിടെ എത്തി. മകൾ കാമുകനൊപ്പം എന്തിന് വന്നുവെന്ന് ചോദ്യം ചെയ്ത നീരജ്, വാക്കുതർക്കത്തിനൊടുവിൽ റിവോൾവർ ഉപയോഗിച്ച് ഇരുവരെയും വെടിവച്ചു. സംഭവത്തിന് ശേഷം നീരജ് രക്ഷപ്പെട്ടു," എസ്‌പി മധുബൻ കുമാർ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."