'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്
ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ് കമൽതായ് ഗവായ്. താൻ അംബേദ്കറൈറ്റ് ആണെന്ന് വ്യക്തമാക്കിയ അവർ ഒരു സാഹചര്യത്തിലും ആർഎസ്‌എസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയെ പിന്തുണയ്ക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'അടുത്തിടെ പ്രസിദ്ധീകരിച്ച വാർത്തകൾ തെറ്റായ വിവരമാണ്. ഞാൻ അതിൽ ശക്തമായി അപലപിക്കുന്നു. അത്തരം പ്രചാരണങ്ങൾക്ക് ഇരയാകരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് ശ്രദ്ധിക്കുകയും എന്നിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ എന്റെ സഹ അംബേദ്കറൈറ്റുകളോട് അഭ്യർത്ഥിക്കുന്നു. എന്റെ സമ്മതമോ രേഖാമൂലമുള്ള അനുമതിയോ ഇല്ലാതെ ഈ വാർത്ത പ്രചരിപ്പിക്കുന്നത് ആർഎസ്‌എസിന്റെ ഗൂഢാലോചനയാണ്. ഈ ക്ഷണം ഞാൻ സ്വീകരിക്കുന്നില്ല.' - കമൽതായ് ഗവായ് വ്യക്തമാക്കി.
വിജയദശമി ആഘോഷിക്കുന്ന ഒരു ആർഎസ്‌എസ് പരിപാടിയിൽ ഒരിക്കലും പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തോടും ഭരണഘടനയോടുമുള്ള അവരുടെയും കുടുംബത്തിന്റെയും കൂറ് അവർ വ്യക്തമാക്കി. ഹിന്ദു പാരമ്പര്യത്തിൽ വിജയദശമി പ്രധാനമാണെങ്കിലും, തന്നെപ്പോലുള്ള ബുദ്ധമതം പിന്തുടരുന്നവർക്ക്, ആ ദിവസത്തിന് വ്യത്യസ്തമായ അർത്ഥമുണ്ടെന്ന് കമൽതായി ഗവായ് വ്യക്തമാക്കി.
'ഒക്ടോബർ 5 ന് വൈകുന്നേരം 6:30 ന് മഹാരാഷ്ട്രയിലെ അമരാവതിയിലെ ശ്രീമതി നർസമ്മ മഹാവിദ്യാലയ ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ആർഎസ്‌എസ് വിജയദശമി പരിപാടിയെക്കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച വാർത്ത പൂർണ്ണമായും തെറ്റാണ്. അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തിൽ ആഴത്തിൽ വേരൂന്നിയതും ഇന്ത്യൻ ഭരണഘടനയോടുള്ള എന്റെ കുടുംബത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുമുള്ള ദാദാ സാഹിബ് ഗവായി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിൽ, ഒരു സാഹചര്യത്തിലും അമരാവതിയിൽ നടക്കാനിരിക്കുന്ന ആർഎസ്‌എസ് പരിപാടിയിൽ ഞാൻ പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. സാമൂഹിക അവബോധത്തിന് ഒരു തരത്തിലും ദോഷം വരുത്തില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' - മറാത്തി ഭാഷയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
വിജയദശമിയും ആർഎസ്‌എസിന്റെ നൂറാം വാർഷികവും ആഘോഷിക്കുന്ന മഹാരാഷ്ട്രയിലെ അമരാവതിയിൽ നടക്കുന്ന ചടങ്ങിലേക്ക് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അമ്മ കമൽതായ് ഗവായിയെ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) അടുത്തിടെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ അവർ ക്ഷണം സ്വീകരിച്ചതായും പരിപാടിയിൽ പങ്കെടുക്കുമെന്നും എന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു. ഇതിനെ നിഷേധിച്ചാണ് ഇപ്പോൾ അവർ രംഗത്ത് വന്നത്.
ഇതിനിടെ, കമൽതായിയുടെ മറ്റൊരു മകൻ രാജേന്ദ്ര ഗവായ്, താനും അമ്മയും ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഡോ. രാജേന്ദ്ര, ക്ഷണം സ്വീകരിച്ചതായും കമൽതായിയും പങ്കെടുക്കുമെന്ന് പറഞ്ഞു. എന്നാൽ ഇതിനെയും നിഷേധിക്കുന്നതാണ് കമൽതായ് ഗവായിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."