സ്‌കൂൾ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ ഇനി പത്തുനാൾ മാത്രം; സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിച്ച മാർഗരേഖ നടപ്പാക്കാൻ സർക്കാരിന് ഇനി പത്തുനാൾ മാത്രം ബാക്കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കർശന നിർദേശം ഹൈക്കോടതി നൽകിയത്. കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികൾ, വൈദ്യുതി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ സ്കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തണം. സ്കൂളിന്റെ പരിസരങ്ങൾ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ അല്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ കരട് മാർഗരേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തദ്ദേശം, ആരോഗ്യം, വനം, വിദ്യാഭ്യാസ വകുപ്പുകളുടെ പ്രതിനിധികൾ തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
വിദ്യാലയങ്ങളിൽ പ്രഥമശുശ്രൂഷാ കിറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് ജീവനക്കാർക്ക് പ്രഥമശുശ്രൂഷയിൽ അടിസ്ഥാനപരിശീലനവും നൽകണം. കൂടാതെ അടിയന്തര ചികിത്സയ്ക്കായി ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്‌പോൺസ് പ്ലാൻ തയാറാക്കി സമീപത്തെ ആശുപത്രികളുമായി ഏകോപനം നടത്തി ആന്റിവെനം, പീഡിയാട്രിക് കെയർ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സ്‌കൂൾ സുരക്ഷാ മാർഗരേഖയിൽ വ്യക്തമാക്കുന്നു.
പാമ്പുകളുടെ ഭീഷണി ഒഴിവാക്കാൻ വനംവകുപ്പിന്റെ സഹായത്തോടെ സ്‌കൂൾ പരിസരങ്ങൾ നിരന്തരം പരിശോധിക്കണം. തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യതകൾ നേരിടാൻ ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നുള്ള മോക്ക് ഡ്രിൽ എന്നിവയടക്കം ഉൾപ്പെടുന്നതാണ് സ്‌കൂൾ സുരക്ഷാ മാർഗരേഖ. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ മേധാവികളും മാനേജ്‌മെന്റും ഉറപ്പാക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ അധികാരികൾ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികൾക്ക് പാമ്പുകടിയേൽക്കുന്ന സാഹചര്യം ഉണ്ടായാൽ അടിയന്തരമായി നൽകേണ്ട ആന്റിവെനത്തിന്റെ ലഭ്യത ഉറപ്പാക്കണം. കുട്ടികളുടെ സുരക്ഷയ്ക്ക് സ്‌കൂൾ അധികൃതരെ മാത്രം ഉത്തരവാദിയാക്കാതെ ആരോഗ്യം, വിദ്യാഭ്യാസം, വനം, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ട്.
2019-ൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ പത്ത് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചതാണ് മാർഗരേഖ വേണമെന്ന ആവശ്യത്തിന് ആധാരമായത്. മൂന്ന് ആശുപത്രികളിലേക്കു കൊണ്ടുപോയിട്ടും കുട്ടി മരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്സിങ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. അഞ്ചുവർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സംസ്ഥാനത്ത് സമഗ്രമായ സ്‌കൂൾ സുരക്ഷാ മാർഗരേഖ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."