ഖത്തറിനോടുള്ള നെതന്യാഹുവിന്റെ ക്ഷമാപണം തിരക്കഥയോ?; ചോദ്യമുയർത്തി വൈറ്റ്ഹൗസിൽ നിന്നുള്ള പുതിയ ചിത്രം
വാഷിങ്ടൺ: ഖത്തർ പ്രധാനമന്ത്രിയോടുള്ള ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷമാപണം തിരക്കഥയാണോ എന്നാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന ചോദ്യം. വൈറ്റ്ഹൗസ് പുറത്തുവിട്ട ചിത്രങ്ങൾ പങ്കുവെച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ചോദ്യം ഉന്നയിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ കൈയിൽ പിടിച്ചിരിക്കെ, ഇസ്റാഈൽ പ്രധാനമന്ത്രി ഒരു പേപ്പറിൽ നോക്കി വായിക്കുന്നതായി കാണിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടിരിക്കുന്നത്.
"ഇത് നെതന്യാഹുവിന്റെ സ്വന്തം വാക്കുകളാണോ, അതോ ട്രംപിന്റെ തിരക്കഥയോ?" ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
തിങ്കളാഴ്ച ഓവൽ ഓഫീസിൽ വെച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനിയുമായുള്ള നെതന്യാഹുവിന്റെ ഫോൺ കോളാണ് ചിത്രത്തിൽ. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപാണ് ഫോൺ കോൾ ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ചിരുന്നു.
സെപ്റ്റംബർ 9-ന് ദോഹയിൽ ഇസ്റാഈൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചില്ലെന്ന് അവകാശപ്പെട്ട ട്രംപ്, ഏകപക്ഷീയമായി പെരുമാറിയ നെതന്യാഹുവിനോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നെതന്യാഹുവിന്റെ നടപടിയെ ബുദ്ധിശൂന്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത്തരം നീക്കങ്ങൾ പ്രാദേശിക നയതന്ത്രത്തെ അസ്ഥിരപ്പെടുത്തുമെന്നും ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിനൊപ്പം മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ആക്രമണം ഭീരുത്വപരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പറഞ്ഞിരുന്നു.
ട്രംപുമായുള്ള ചർച്ചയ്ക്കിടെ ഖത്തർ പ്രധാന മന്ത്രിയെ വിളിച്ച ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു ഖേദം പ്രകടിപ്പിച്ചിരുന്നു. പരമാധികാര ലംഘനം അംഗീകരിച്ച നെതന്യാഹു മേലിൽ ഇത്തരം ആക്രമണം ആവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. പക്ഷേ, നെതന്യാഹുവിന്റെ വാക്കുകൾ സ്വന്തം മനസ്സിൽ നിന്നാണോ, അതോ വൈറ്റ് ഹൗസ് സ്റ്റാഫ് തയ്യാറാക്കി നൽകിയ തിരക്കഥയിലേതാണോ എന്ന വളരെ പ്രസ്ക്തമായ കാര്യമാണ് ഇപ്പോൾ ഉയരുന്നത്.
a black-and-white photo from the white house shows israeli pm netanyahu reading from a paper during a call apologizing to qatar for doha airstrike on hamas leaders, prompting questions if it was scripted amid trump's stern oversight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."