ഇന്ത്യ സന്ദര്‍ശിക്കാന്‍ പുതിന്‍: ഡിസംബര്‍ 5-ന് രാജ്യത്തെത്തും; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച
ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ ഒരുങ്ങി റഷ്യ. ഇതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഡിസംബർ 5-6 തീയതികളിൽ ഇന്ത്യയിലെത്തും. ഇന്ത്യയിൽ എത്തുന്ന പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ പുതിന്റെ സന്ദർശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
"ഇത് വെറും കൂടിക്കാഴ്ചയല്ല, യുഎസിന്റെ സമ്മർദ്ദത്തിനെതിരെ നമ്മുടെ സ്വതന്ത്ര നയത്തിന്റെ കടുത്ത പ്രതികരണമായിരിക്കും," ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യൻ സന്ദർശനത്തിൽ ആണ് പുതിന്റെ ഉന്നതതല സന്ദർശനം ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ചൈനയിലെ ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പുടിൻ-മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പ്രതികാരമായാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% തീരുവ ചുമത്തിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് 50 ശതമാനമായി വർധിപ്പിച്ചിരുന്നു.
പുതിന്റെ സന്ദർശനത്തിന് മുന്നോടിയായി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾക്കായി ഇന്ത്യയിലേക്കെത്തിയേക്കും. സെപ്റ്റംബർ 27-ന് നടന്ന യുഎൻ പൊതുസഭയുടെ (UNGA) 80-ാമത് സെഷനിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഏകോപനത്തിന് അടിവരയിട്ടുക്കൊണ്ട് പുതിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.
ഇന്ത്യ-റഷ്യ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച ലാവ്‌റോവ്, വ്യാപാരം, സൈനിക, സാങ്കേതിക സഹകരണം, ധനകാര്യം, മാനുഷിക പ്രശ്നങ്ങൾ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, എസ്‌സിഒ, ബ്രിക്‌സ് പോലുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണം എന്നിവയിൽ ശക്തമായ ഉഭയകക്ഷി ബന്ധം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെയും വിദേശനയത്തെയും റഷ്യ ബഹുമാനിക്കുന്നുവെന്ന് ലാവ്‌റോവ് പറഞ്ഞു. റഷ്യൻ എണ്ണയുടെ ഇറക്കുമതി ഉൾപ്പെടെയുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് മേൽ യുഎസ് തീരുവ ചുമത്തിയതിന് മറുപടിയായി, അത്തരം നടപടികൾ ഇന്ത്യ-റഷ്യ ബന്ധത്തിന് ഭീഷണിയല്ലെന്ന് ലാവ്‌റോവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വിദേശനയ സമീപനത്തെ പ്രശംസിച്ച ലാവ്‌റോവ്, ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ റഷ്യ-ഇന്ത്യ ബന്ധങ്ങളുടെ മാനദണ്ഡമായി കാണരുതെന്നും പറഞ്ഞു.
russian president vladimir putin will arrive in india on december 5 for a bilateral summit with pm narendra modi, strengthening ties despite us tariffs on indian goods over russian oil imports, focusing on energy, defense, and trade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."