പോസ്റ്റർ വിവാദം: യുപിയിലെ ബറേലിയിൽ അതീവ ജാഗ്രത; 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബറേലിയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർവിവാദവും ഇതിനെ തുടർന്ന് അരങ്ങേറിയ പ്രതിഷേധങ്ങളും വരാനിരിക്കുന്ന ദസറ, ദുർഗാപൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് നീക്കം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ ശനിയാഴ്ച മൂന്ന് മണി വരെ 48 മണിക്കൂർ നേരത്തേ്കകാണ് ഇന്റർനെറ്റ് റദ്ദാക്കിയത്.
സാധാരണ വൻ ജനക്കൂട്ടം എത്താറുള്ള രാംലീല, രാവണ ദഹനം എന്നിവ നടക്കുന്ന മൈതാനങ്ങളിൽ കനത്ത ജാഗ്രത പുലർത്താൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് സേവനങ്ങളും ദുരുപയോഗം ചെയ്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും വർഗീയ സംഘർഷം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ഗൗരവ് ദയാൽ ഉത്തരവിൽ പറഞ്ഞു.
പൊതു ക്രമസമാധാനം നിലനിർത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 26 ന്, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം കോട്‌വാലി പ്രദേശത്തെ ഒരു പള്ളിക്ക് പുറത്ത് തടിച്ചുകൂടിയ രണ്ടായിരത്തോളം ആളുകളും പൊലിസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നത് ബറേലിയിലെ ദൈനംദിന ജീവിതത്തെയും ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചേക്കും. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അപ്‌ഡേറ്റുകൾക്കായി സർക്കാരിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ആശ്രയിക്കാനും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പട്രോളിംഗ് പൊലിസ് ശക്തമാക്കിയിട്ടുണ്ട്.
authorities in bareilly uttar pradesh declare high vigilance over a controversial poster incident, suspending internet services for 48 hours to prevent escalation; this move aims to curb potential unrest and ensure public safety amid rising local tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."