ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
ഹൈദരാബാദ്: ഷെയേർഡ് ഓട്ടോ ടാക്സിയിൽ യാത്ര ചെയ്ത വയോധികന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.95 ലക്ഷം രൂപ പിൻവലിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർ മുഹമ്മദ് മൊയിൻ ഉദ്ദീൻ, മുഹമ്മദ് സയ്യിദ് സൽമാൻ എന്ന സുൽത്താൻ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. സൈബർ ക്രൈം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സെപ്റ്റംബർ 17ന് ഉപ്പലിൽ നിന്ന് തർനകയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഓട്ടോയിൽ കയറിയ വയോധികനോട് ഡ്രൈവർ ഓട്ടോക്കൂലി ഫോൺപേ വഴി അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേയ്മെന്റ് നടത്തുന്നതിനിടെ ഒപ്പം യാത്ര ചെയ്തിരുന്ന സൽമാൻ എന്നയാൾ ഇതിനിടെ വയോധികന്റെ ശ്രദ്ധ തിരിച്ച് അൺലോക്ക് ചെയ്ത ഫോണുമായി കടന്ന് കളയുകയായിരുന്നു. സംഭവത്തിന് ശേഷം ഓട്ടോയിൽ നിന്ന് വയോധികനെ ഇറക്കിവിട്ട് കടന്ന് കളഞ്ഞ പ്രതികൾ, വയോധികന്റെ മൊബൈലിലെ ഫോൺപേ ആപ്പ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിലും കടകളിലുമുള്ള ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പണം കൈക്കലാക്കിയെടുത്തു. തട്ടിയെടുത്ത ശേഖരിച്ച തുക മൂന്ന് പ്രതികളും ചേർന്ന് വീതിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഫോണിലെ സിം ബ്ലോക്ക് ചെയ്ത് പുതിയത് എടുത്തിരുന്നെങ്കിലും സെപ്റ്റംബർ 20ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്ന് 1,95,001 രൂപ പിൻവലിച്ചതായി സന്ദേശം വന്നു. തുടർന്ന് പൊലിസിൽ പരാതിപ്പെടുകയായിരുന്നു. ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) പ്രസക്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ മൂന്ന് പ്രതികളെയും പൊലിസ് പിടികൂടി. പ്രതികളിൽ നിന്ന് മോഷ്ടിച്ചതെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് മൊബൈൽ ഫോണുകളും പൊലിസ് പിടിച്ചെടുത്തു.
സൈബർ ക്രൈം ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ യാത്രക്കാരോട് അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയേർഡ് ഓട്ടോകളിലും പൊതുഗതാഗത സൗകര്യങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുമ്പോൾ ശ്രദ്ധ വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംശയാസ്പദമായ വാഹനങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും വാഹന നമ്പർ, നിറം, ഡ്രൈവർ വിശദാംശങ്ങൾ എന്നിവ സൂക്ഷിക്കണമെന്നും പൊലിസ് നിർദേശിച്ചു.
In Hyderabad, a 68-year-old man's mobile phone was stolen during a shared auto ride, and Rs 1.95 lakh was fraudulently withdrawn from his bank account via PhonePe. The auto driver and two accomplices distracted the victim, stole his unlocked phone, and used it to scan QR codes for unauthorized transactions. Hyderabad Cyber Crime Police arrested the trio, recovering three mobile phones. Authorities urge caution with digital payments in public transport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."