'കർപ്പൂരി ഠാക്കൂറിന്റെ ജൻ നായക് പട്ടം മോഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു'; രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ വിദ്യാഭ്യാസ, നൈപുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ വിമർശനം. മുൻ ബീഹാർ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ 'ജൻ നായക്' പട്ടം അവകാശപ്പെടാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബീഹാറിലെ ജൻ നായക് കർപൂരി താക്കൂർ സ്‌കിൽ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ പരാമർശം.
"സോഷ്യൽ മീഡിയയല്ല കർപൂരി ഠാക്കൂറിനെ 'ജൻ നായക്' ആക്കിയത്. ബീഹാറിലെ ജനങ്ങളാണ് അദ്ദേഹത്തെ 'ജൻ നായക്' ആക്കിയത്, അദ്ദേഹത്തിന്റെ ജീവിതം നിരീക്ഷിച്ച ശേഷമാണ് അവർ അങ്ങനെ ചെയ്തത്. ബീഹാറിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇക്കാലത്ത്, 'ജൻ നായക്' എന്ന പദവി പോലും ആളുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ, കർപൂരി ഠാക്കൂറിന് ജനങ്ങൾ നൽകിയ ഈ ബഹുമതി മോഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഞാൻ ബീഹാറിലെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്." മോദി പറഞ്ഞു.
ആർജെഡി ഭരണകാലത്തെ വിദ്യാഭ്യാസത്തിന്റെ മോശം അവസ്ഥയാണ് ബീഹാറിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി. സ്ഥിതിഗതികൾ മെച്ചപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് സർക്കാരിനെ മോദി പ്രശംസിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ അവസരങ്ങൾ ഇരട്ടിയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും, ബിഹാറിൽ യുവാക്കൾക്ക് ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ 62,000 കോടി രൂപയിലധികം വിലമതിക്കുന്ന യുവജന കേന്ദ്രീകൃത സംരംഭങ്ങൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. 60,000 കോടി രൂപയുടെ കേന്ദ്രീകൃത പദ്ധതിയായ പിഎം-സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐകൾ) മോദി ഉദ്ഘാടനം ചെയ്തു.
അഞ്ച് ലക്ഷത്തോളം ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് 1,000 രൂപ പ്രതിമാസ അലവൻസിനൊപ്പം സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കുന്ന പുതുക്കിയ 'മുഖ്യമന്ത്രി നിശ്ചയ സ്വയം സഹായത ഭട്ട യോജന'യും മോദി പ്രഖ്യാപിച്ചു. കൂടാതെ, പുനർരൂപകൽപ്പന ചെയ്ത ബീഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീം വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് 4 ലക്ഷം രൂപ വരെ പലിശരഹിത വിദ്യാഭ്യാസ വായ്പകൾ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
prime minister narendra modi fired a sharp, indirect barb at rahul gandhi during a bihar rally on saturday, claiming "some" are attempting to pilfer the 'jan nayak' title long synonymous with socialist icon karpoori thakur, earned through grassroots struggles rather than online hype.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."